വിവാദങ്ങള്‍ അവസാനിക്കുന്നില്ല: വഴിവിട്ട നിയമനം വിട്ടൊഴിയാതെ കെ.എസ്.ഐ.ഇ
കെ.എസ്.ഐ.ഇ. എം.ഡി. നിയമനത്തെ സംബന്ധിച്ച് വളരെ ഞെട്ടിക്കുന്ന തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. വി.എസ്. സര്‍ക്കാരിന്റെ കാലത്ത് കെ.എസ്.ഐ.യിലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിലും എം.ഡി. ആയിരുന്ന ഫെബി വര്‍ഗീസ് വീണ്ടും കെ.എസ്.ഐ.ഇ എം.ഡി. ആയി.
എന്നാല്‍ റിയാബ് അഭിമുഖം നടത്തി തയ്യാറാക്കിയ 30 പൊതുമേഖല സ്ഥാപനങ്ങളിലേക്കുള്ള 54 പേരുടെ നിയമന ശുപാര്‍ശ പട്ടികയില്‍ ഫെബി വര്‍ഗീസിന്റെ പേരില്ല. മനേഷ് പ്രതാപ്‌സിങ്, ജ്യോതികുമാര്‍ ബി. എന്നിവരുടെ പേരുകളാണ് എം.ഡി നിയമനത്തിനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിജിലന്‍സിന്റെ മുന്‍കൂര്‍ യോഗ്യതാ പത്രമില്ലാതെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ എം.ഡി, സി.ഇ.ഒ എന്നിവരെ നിയമിക്കാന്‍ പാടില്ല എന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ യോഗ്യതാ മാനദണ്ഡങ്ങള്‍, പ്രായപരിധി, സംവരണം എന്നിവ ലംഘിച്ചുകൊണ്ടാണ് നിയമനം നടന്നിരിക്കുന്നത്. മന്ത്രിസഭയുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും നിര്‍ണയിക്കുന്ന റൂള്‍സ് ഓഫ് ബിസിനസ് നിയമനാവസരങ്ങളില്‍ അനുസരിച്ചിട്ടില്ല. അതിനാല്‍ ഇക്കാര്യം മന്ത്രിസഭയുടെ മുന്നില്‍ എത്തുകയോ മുഖ്യമന്ത്രി അറിയുകയോ ചെയ്തിട്ടില്ല.
ജയരാജന്‍, പി.കെ. ശ്രീമതി, സുധീര്‍നമ്പ്യാര്‍ എന്നിവരുമായി ബന്ധപ്പെട്ട ബന്ധു നിയമന വിവാദങ്ങള്‍ക്ക് ഒരു ഇടവേള വന്നതിനു പുറകേയാണ് ഉന്നതരുടെ സുതാര്യമല്ലാത്ത ഇടപെടലുകളെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. 2016 ജൂലൈയിലാണ് വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ എം.ഡി നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് റിയാബ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 1692 അപേക്ഷകളാണ് ലഭിച്ചത്. തുടര്‍ന്ന് ആഗസ്റ്റ് 20 നു സെലക്ഷന്‍ സമിതി രൂപീകരിച്ചു. അപേക്ഷയുടെ സൂക്ഷ്മപരിശോധന, ചുരുക്കപ്പട്ടിക തയ്യാറാക്കല്‍, ഇന്റര്‍വ്യൂ എന്നിവയായിരുന്നു സമിതിയുടെ ചുമതല. അപേക്ഷകര്‍ക്ക് എന്‍ജിനീയറിംഗ് അല്ലെങ്കില്‍ തത്തുല്യമായ ബിരുദമോ ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നു മികച്ച അക്കാദമി പശ്ചാത്തലത്തോടെ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദമോ ഉണ്ടായിരിക്കണം എന്നായിരുന്നു വ്യവസ്ഥ. പ്രായപരിധി 55 വയസായി നിശ്ചയിച്ചിരുന്നെങ്കിലും അത് പാലിച്ചില്ല. സര്‍ക്കാരിന്റെ മുഴുവന്‍ നിയമനങ്ങളിലും പാലിക്കുന്നതും പാലിക്കേണ്ടതാത്തതുമായ സാമുദായിക സംവരണത്വം ഇതേവരെ പാലിച്ചിട്ടില്ല.
വ്യവസായ മന്ത്രിക്കു സ്വന്തം നിലയില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തു വേണ്ടവരെയോ അല്ലാത്തവരെയോ നിയമിക്കാന്‍ നിയമപരമായി അധികാരമില്ല. ബന്ധുക്കളെയോ അല്ലാത്തവരെയോ യോഗ്യതയുള്ളവരെയോ ഇല്ലാത്തവരെയോ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മേധാവിയായി നിയമിക്കുന്നതില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും തുല്യ ഉത്തരവാദിത്വമാണുള്ളത്.
അസാധാരണമായ വിധത്തില്‍ നിരുത്തരവാദപരമായാണ് സര്‍ക്കാര്‍ ഈ നിയമന പ്രക്രിയ നടത്തിയത്. എസ്.ആര്‍. വിനയകുമാറിനെ കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് എം.ഡി.യായി നിയമന ഉത്തരവ് ഇറങ്ങിയത്. ആഗസ്റ്റ് 12 നാണ്. എന്നാല്‍ സമാന തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയ നടത്തി അദ്ദേഹത്തിനു ഡെപ്യൂട്ടേഷന്‍ നീട്ടികൊടുത്തു. ഈ നിലയ്ക്ക് കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോഴാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള ഉന്നതവ്യക്തികളുള്‍പ്പെടെ സെലക്ട് കമ്മിറ്റിയെയും അപേക്ഷകരെയും അപമാനിക്കുന്ന വിധത്തില്‍ ബന്ധുനിയമനം നടന്നത്.
https://www.facebook.com/Malayalivartha