നടിയെ തട്ടിക്കൊണ്ടു പോയ് ആക്രമിച്ച കേസ്; സുനിയുടെ കാമുകി കസ്റ്റഡിയില്‍
നടിയെ തട്ടിക്കൊണ്ടുപോയ് ആക്രമിച്ച കേസിൽ മുഖ്യപ്രതി സുനിലിനെയും വിജേഷിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ അപേക്ഷ ആലുവ കോടതി ഇന്ന് പരിഗണിക്കും. അതിനിടെ കേസില്‍ സുനിലിന്റെ കാമുകിയായ യുവതി പോലീസ് കസ്റ്റഡിയിലായി. കുറ്റകൃത്യത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യസൂത്രധാരനായ സുനിയെയും വിജീഷിനെയും പത്തു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസിന്റെ അപേക്ഷ. ഇവരുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുളള പ്രധാനപ്പെട്ട തെളിവുകള്‍ കണ്ടെടുക്കേണ്ടതുണ്ട്. അപേക്ഷയില്‍ ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വാദം കേട്ട് വിധി പറയും. അതേസമയം സുനിയുടെ സുഹൃത്തായ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കടവന്ത്രയില്‍ ബ്യൂട്ടിപാര്‍ലറും വസ്ത്രശാലയും നടത്തുന്ന യുവതിയെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്.
കൊടുംക്രിമിനലായ സുനിയുമായി ഈ യുവതിക്ക് വര്‍ഷങ്ങളായി ഗാഢ ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം. പാലായിലെ തട്ടിപ്പ് കേസില്‍ സുനി ജയിലിയായപ്പോള്‍ ഇവര്‍ അവിടെയെത്തി സന്ദര്‍ശിച്ചതായും വിവരം കിട്ടിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ യുവതിക്ക് പങ്കുണ്ടോയെന്നാണ് അന്വേഷണം. നേരത്തെ ഒരു സ്ത്രീയാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് നടിയോട് സുനി പറഞ്ഞതായി പോലീസിന് വിവരം കിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് യുവതിയെ ചോദ്യം ചെയ്യുന്നത്. അതേസമയം പണത്തിന് വേണ്ടി ബ്ലാക്ക് മെയില്‍ ചെയ്യുക മാത്രമായിരുന്നു ലക്ഷ്യമെന്ന സുനിയുടെ മൊഴി വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha