ആദ്യം കല്ലേറ് പിന്നെ നടന്നത്... ഇതോടെ മദ്രസ അധ്യാപകന് അപകടം സംഭവിച്ചതായി പള്ളി ഖത്തീബ് മൈക്കിലൂടെ അനൗണ്‍സ് ചെയ്തു
കാസര്‍ഗോഡ് മദ്രസ അധ്യാപകനെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയതിനെപ്പറ്റി കൂടുതല്‍ വെളിപ്പെടുത്തലുകള്‍. തിങ്കളാഴ്ച അര്‍ധ രാത്രിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുടക് സ്വദേശിയായ റിയാസ് മൗലവി (30) ആണ് പഴയ ചൂരിയില്‍ കൊല്ലപ്പെട്ടത്.
പള്ളിയോട് അനുബന്ധിച്ചുള്ള ഒരു മുറിയിലാണ് റിയാസ് കിടന്നിരുന്നത്. തൊട്ടടുത്ത മുറിയില്‍ പള്ളി ഖത്തീബ് അബ്ദുല്‍ അസീസ് മുസ്‌ലിയാരാണ് താമസിക്കുന്നത്. അര്‍ധ രാത്രിയോടെ ശബ്ദംകേട്ട് ഖത്തീബ് മുറി തുറന്നപ്പോള്‍ രൂക്ഷമായ കല്ലേറുണ്ടായി. ഇതോടെ അദ്ദേഹം പെട്ടെന്ന് മുറിയടച്ച് മൈക്കിലൂടെ റിയാസിന് അപകടം സംഭവിച്ചതായി അനൗണ്‍സ് ചെയ്തു. നാട്ടുകാര്‍ എത്തിയപ്പോള്‍ അധ്യാപകനെ ചോരയില്‍ കുളിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നു. കമഴ്ന്ന നിലയിലായിരുന്നു മൃതദേഹം. അയല്‍വാസി സി.എച്ച് ഹാഷിമാണ് ആദ്യമെത്തിയത്. ഇയാളുടെ പരാതിയിന്മേലാണു പോലീസ് കേസെടുത്തത്.
തുടര്‍ന്നു മൃതദേഹം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 10.30 നാണ് ഖത്തീബ് അബ്ദുല്‍ അസീസ് മുസ്‌ലിയാരും മുകളില്‍ നിലയില്‍ താമസിക്കുന്ന മറ്റ് മൂന്ന് അധ്യാപകരും തങ്ങളുടെ മുറിയിലേക്ക് പോയത്. സാധാരണയായി റിയാസ് മൗലവി രാത്രി 12.30 വരെ മുറിയില്‍ പ്രാര്‍ഥിക്കാറുണ്ടെന്നു സഹപ്രവര്‍ത്തകരും നാട്ടുകാരും പറഞ്ഞു.
പ്രാര്‍ഥനയ്ക്കിടയിലാണു സംഭവമെന്നാണു നിഗമനം. കൊലപാതകത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. സംഭവത്തിനു പിന്നില്‍ ബൈക്കുകളിലെത്തിയ സംഘമാണെന്നാണ് സൂചന.
ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണു പോലീസ് സംശയിക്കുന്നത്. സംഭവം നടന്ന വിവരം പുറത്തറിയുന്നതിന് തൊട്ടുമുമ്പ് ഒരു ഭാഗത്തെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരുന്നതായും ഇത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടിയാണെന്നും സൂചനയുണ്ട്. ഈ പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങളെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
ഡിെവെ.എസ്.പി: എം.വി. സുകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. ജില്ലാ പോലീസ് ചീഫ് കെ.ജി. െസമണിന്റെ അഭാവത്തില്‍ കണ്ണൂര്‍ ജില്ലാ പോലീസ് ചീഫ് ശിവ വിക്രമിനാണ് ജില്ലയുടെ ചുമതല നല്‍കിയിരിക്കുന്നത്. അദ്ദേഹം മേല്‍നോട്ടം ഏറ്റെടുത്തിട്ടുണ്ട്. ഉത്തരമേഖല എ.ഡി.ജി: പി. രാജേഷ് ദിവാന്‍, കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി: മഹിപാല്‍ എന്നിവര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സ്വദേശമായ കുടകിലേക്ക് മൃതദേഹം കൊണ്ടുപോയി. മൃതദേഹം കാസര്‍ഗോട്ടേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയും മുസ്ലിംലീഗ് നേതാക്കളും ജില്ലാ പോലീസ് കാര്യാലയത്തില്‍ ഉച്ചകഴിഞ്ഞ് 2.30 ന് കുത്തിയിരിപ്പ് സമരം നടത്തി.സി.ടി അഹ്മദാലി, കല്ലട്ര മാഹിന്‍ ഹാജി, അഡ്വ: ഫൈസല്‍, അബ്ദുല്‍ കരീം കോളിയാട് തുടങ്ങിയവരും പങ്കെടുത്തു.
എട്ടു വര്‍ഷമായി മദ്രസയില്‍ ജോലി ചെയ്ത റിയാസിന്റെ മൃതദേഹം കൊണ്ടുവരണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എം.എല്‍.എ. ഇടപട്ടത്. ഇത് സംഘര്‍ഷത്തിന് വഴിവയ്ക്കുമെന്ന സൂചനയുള്ളതിനാല്‍ പോലീസ് അനുമതി നല്‍കിയില്ല.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് മണ്ഡലത്തില്‍ മുസ്ലിംലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘര്‍ഷമുണ്ടായി. വാഹനം തടയാനെത്തിയ ഒരു സംഘം യുവാക്കള്‍ പോലീസിന് നേരേ കുപ്പിയേറ് നടത്തി. ലാത്തിവീശി അക്രമികളെ പോലീസ് ഓടിച്ചു. പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു. ഉദുമയില്‍ റോഡ് ഉപരോധം മണിക്കൂറുകള്‍ നീണ്ടിട്ടും പോലീസ് എത്തിയില്ല. ചെങ്കള നാലാ മൈലില്‍ വാഹനം തടയാനെത്തിയ സംഘം കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്തു.
https://www.facebook.com/Malayalivartha