രണ്ടു ബി.ജെ.പി പ്രവർത്തകർക്ക് നെയ്യാറ്റിൻകരയിൽ വെട്ടേറ്റു
ആനാവൂരില്‍ ബൈക്കിലെത്തിയ ആറംഗ സംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകരായ സഹോദരങ്ങളെ വീടുകയറി വെട്ടി. ആര്‍.എസ്.എസ് വെള്ളറട താലൂക്ക് വ്യവസ്ഥാ പ്രമുഖ് ആനാവൂര്‍ ആവണി നിവാസില്‍ വിനോദ് (37), സഹോദരന്‍ കരിപ്പോട്ട് ബിജു(34) എന്നിവര്‍ക്കാണ് വെട്ടേറ്റത്. രണ്ടുപേരുടെയും നില ഗുരുതരമാണ്. ഇന്ന് രാവിലെ 6.15 ഓടെ ബിജു താമസിച്ചുവന്ന കുടുംബ വീടിന്റെ സിറ്റൗട്ടില്‍ വച്ചാണ് ഇരുവരെയും സായുധരായെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പ്രദേശത്ത് സി.പി.എം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തമ്മില്‍ നിലനിന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംഭവമെന്ന് പൊലീസ് പറഞ്ഞു.
രണ്ട് ദിവസം മുമ്പ് ആര്‍.എസ്.എസ് കാര്യാലയം പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം നടന്നിരുന്നു. ഇതില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇന്ന് രാവിലെ സമീപത്തെ അനുജന്റെ വീട്ടില്‍ പാലുവാങ്ങാനെത്തിയ വിനോദിനെ മൂന്നുബൈക്കുകളിലായെത്തിയ ആറംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തലയ്ക്കും കൈയ്ക്കും വെട്ടേറ്റ് നിലത്തുവീണ വിനോദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സഹോദരനായ ബിജുവിനെയും ആക്രമിച്ചത്.
രക്തത്തില്‍ കുളിച്ച് കിടന്ന ഇരുവരെയും വീട്ടുകാര്‍ നെയ്യാറ്റിന്‍കര ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. സംഭവമറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമിസംഘത്തെ പിടികൂടാനായില്ല. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിരവധി കേസുകളിലുള്‍പ്പെട്ട പ്രദേശവാസിയായ യുവാവിന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അക്രമി സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha