അയല്‍വാസിയും കാമുകിയുമായിരുന്ന സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി കുഴിച്ചുമൂടാനുള്ള കാരണം ഇങ്ങനെ...
അയല്‍വാസിയായ കാമുകിയെ കൊലപ്പെടുത്തുവാന്‍ കാരണം, ആവശ്യംകഴിഞ്ഞപ്പോള്‍ തന്നെ ഉപേക്ഷിച്ചതും സംശയവുമെന്ന് പ്രതി. ഭര്‍ത്താവ് സുരേഷില്‍ നിന്നും പിരിഞ്ഞു തനിച്ചു താമസിച്ചിരുന്ന മണിക്കുന്നേല്‍ ലാലിയുമായി അടുപ്പത്തിലായ പ്രതി ജോണിയ്ക്ക് വിവിധ സ്ഥലങ്ങളില്‍ മറ്റു സ്ത്രീകളുമായി ബന്ധമുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വാഴത്തോപ്പില്‍ താമസമായിരുന്ന ഇയാളുടെ ആദ്യ ഭാര്യ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചുപോയിരുന്നു.
ഭാര്യയുടെ മരണത്തിനു ശേഷം അന്നും ഇയാള്‍ കര്‍ണ്ണാടകയിലെ കുടകില്‍ ഒളിവില്‍ താമസിച്ചിരുന്നു. അന്നത്തെ മരണത്തില്‍ ദുരൂഹതയുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. രണ്ടാമത് ഇയാള്‍ വിവാഹം കഴിച്ച സ്ത്രീ വിദേശത്താണ്. പിന്നീട് കഞ്ഞിക്കുഴി സ്വദേശിനിയായ സ്ത്രീയുമായും ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് ചിന്നാര്‍നിരപ്പില്‍ അരയേക്കര്‍ സ്ഥലം വാങ്ങി താമസം തുടങ്ങിയത്. ഒരു വർഷത്തോളം ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ഒരുമിച്ചാണ് താമസിച്ചത്. ലാലിയുടെ പെയിന്റിംങ് തൊഴിലാളിയായ മകന്‍ മൂവാറ്റുപുഴയിലാണ് താമസം.
മകളെ വാഴത്തോപ്പില്‍ വിവാഹം ചെയ്ത് അയച്ചതോടെ തനിച്ചാണ് താമസിച്ചിരുന്നത്. പ്രധാനമായും തടിപ്പണിക്കാരനായ ജോണി വിവിധ ജോലികളിലും വിദഗ്ദനാണ്. ലാലിയുടെ വീടുപണികള്‍ക്കായി സഹായിച്ചിരുന്ന ജോണിയെ ആവശ്യം കഴിഞ്ഞപ്പോള്‍ തഴഞ്ഞതായി ജോണിക്കു തോന്നിയിരുന്നു. കൂടാതെ മറ്റു പുരുഷന്മാരുമായി ഇവര്‍ക്ക് ബന്ധമുള്ളതായുള്ള സംശയവുമാണ് കൊലപാതകത്തില്‍ കലാശിക്കാന്‍ കാരണമായത്. ലാലിയുടെ കൈവശം കൂടുതല്‍ പണവും സ്വര്‍ണ്ണവും ഉണ്ടെന്നുള്ള ധാരണയിലായിരുന്നു ഇവരിലേക്ക് ആകര്‍ഷിക്കാനുള്ള മറ്റൊരു കാരണം.
കൊലപാതകത്തിനു ശേഷം ഇവയ്ക്കായി വീടു മുഴുവന്‍ പരതിയെങ്കിലും കമ്മല്‍ ഒഴികെ ഒന്നും കിട്ടാതെ വന്നത് ഇയാളെ നിരാശനാക്കി. തെളിവുകള്‍ നശിപ്പിച്ച് സുരക്ഷിതമായെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ഇയാള്‍ മുങ്ങിയത്. ലാലിയുടെ മൊബൈല്‍ ഫോണ്‍ പണിയ്ക്കല്‍കുടി സ്വദേശിയായ രാജന്റെ കൈവശം ഉണ്ടായിരുന്നു. ഇതില്‍ നിന്നുമാണ് ലാലിയുടെ മകനെ വിളിച്ച് ലാലിയും ജോണിയും ഒരുമിച്ച് താമസിക്കുകയാണെന്നും ഇനി അന്വേഷിക്കേണ്ടതില്ലെന്നും അറിയിച്ചത്. വിളിച്ചയാളിന്റെ ശബ്ദത്തിലെ വ്യത്യാസവും തുടര്‍ന്നുള്ള സംശയവുമാണ് കേസിലേക്ക് നയിച്ചത്. സംഭവത്തില്‍ തെളിവുകള്‍ നശിപ്പിക്കുന്നതില്‍ രാജന്റെ പങ്ക് ബോധ്യപ്പെട്ടതോടെ ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തിനു ശേഷം ജില്ലയില്‍ നിന്നും കടന്ന് നേര്യമംഗലത്ത് എത്തിയ ശേഷമാണ് മകനെ ഫോണില്‍ വിളിച്ചത്. തുടര്‍ന്ന് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി രാജന്‍ തന്നെ ലാലിയുടെ പേരിലുള്ള സിംകാര്‍ഡ് നശിപ്പിച്ചുകളഞ്ഞതായും പോലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ പോലീസ് സംഘത്തോടൊപ്പം തെളിവെടുപ്പിനായി ലാലിയുടെ വീട്ടിലെത്തിയ ജോണി വലിയ ഭാവ വ്യത്യാസങ്ങളില്ലാതെ നടന്ന സംഭവങ്ങള്‍ പോലീസിനോടും വിശദീകരിച്ചു. ചൂണ്ടിക്കാണിച്ച സ്ഥലത്തു നിന്നും തന്നെ ജീര്‍ണ്ണിച്ച മൃതദേഹവും കണ്ടെടുത്തു. മൃതദേഹം കണ്ടതോടെ അലമുറയിട്ടു കരഞ്ഞ മക്കളായ സുനിലിനെയും സോണിയയെയും ബന്ധുക്കളും സുഹൃത്തുക്കളും ഏറെ പണിപ്പെട്ടാണ് സമാധാനിപ്പിച്ചത്.
ലാലിയുടെ തന്നെ വീട്ടിലെ വാക്കത്തി കൊണ്ട് മൂന്നു പ്രാവശ്യം വെട്ടിയെന്നാണ് മൊഴി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമെ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയൂ. കര്‍ണ്ണാടകയിലെ കുടകില്‍ ചെറിയ ഒറ്റമുറിയില്‍ ഒളിവില്‍ താമസിച്ചിരുന്ന ജോണി ഏതാനും ദിവസങ്ങള്‍ തടിപ്പണിയ്ക്ക് പോയിരുന്നു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം ഇയാളുടെ ഒളിത്താവളം കണ്ടുപിടിച്ചത്. കഴിഞ്ഞ വര്‍ഷം പണിയ്ക്കന്‍കുടിയില്‍ തന്നെ മറ്റൊരു യുവതിയെയും കാമുകനായ പാസ്റ്റര്‍ കൊലപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha