ബാര്‍കോഴകേസ് അന്വേഷണത്തെ ആരാണ് സ്വാധീനിച്ചത്; ജേക്കബ് തോമസ് സത്യം വെളിപ്പെടുത്തുമോ
യുഡിഎഫ് സര്‍ക്കാരിനെ പിടിച്ചുലച്ച ബാര്‍കോഴകേസും അന്വേഷണവും അട്ടിമറിക്കപ്പെട്ടു എന്ന് പുസ്തകത്തില്‍ ജേക്കബ് തോമസ് വെളിപ്പെടുത്തുന്നു. എങ്കില്‍ അത് എങ്ങനെ ആരെന്ന് അദ്ദേഹം വെളിപ്പെടുത്തുമോ. ബാര്‍കോഴക്കേസില്‍ ഇടപെടാന്‍ ജേക്കബ് തോമസിന് അധികാരമില്ലെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി ചെന്നിത്തല പലതവണ പ്രഖ്യാപിച്ചിരുന്നു. താന്‍ ഇടപെട്ടിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുസ്തകത്തില്‍ ചെന്നിത്തലയെ വിശുദ്ധനാക്കുന്നു. പുസ്തകത്തില്‍ അദ്ദേഹം തുടര്‍ന്ന് പറയുന്നു.
യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് എ.ഡി.ജി.പിയായ താന്‍ ബാര്‍ കോഴക്കേസ് അന്വേഷിച്ച രീതിയെക്കുറിച്ച് അന്നത്തെ അഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് എതിര്‍പ്പില്ലായിരുന്നു. ബാര്‍ കോഴക്കേസില്‍ അന്വേഷണം തുടരണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. കെ. ബാബുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചവരാണ് തന്നെ മാറ്റാന്‍ ശ്രമിച്ചത്. മാണിക്കെതിരായ ബാര്‍കേസ് അന്വേഷണത്തെ രമേശ് ചെന്നിത്തല അനുകൂലിച്ചിരുന്നു.
പുസ്തകത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് എന്ന് പേരിട്ടിരിക്കുന്ന ഇരുപതാം അധ്യായത്തിലെ വരവും പോക്കും എന്ന ഖണ്‍ഡികയിലാണ് വ്യക്തമായി ബാര്‍കോഴക്കേസ് അട്ടിമറിക്കപ്പെട്ടതായി പറയുന്നത്. അന്വേഷണത്തില്‍ ഇടപെട്ടവര്‍ വളരെ സൂക്ഷിച്ചാണ് കാര്യങ്ങള്‍ ചെയ്തത് അദ്ദേഹം കുറിക്കുന്നു.
ബാര്‍ കോഴ ഉള്‍പ്പെടെ കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും മുന്‍ യു.ഡി.എഫ് സര്‍ക്കാരിനെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ ഉന്നതര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഡി.ജി.പി. ജേക്കബ് തോമസ് ഉന്നയിച്ചിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആര്‍. ബാലകൃഷ്ണ പിള്ള, മുന്‍ ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ തുടങ്ങിയവരെ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്നു പേരിട്ടിരിക്കുന്ന ആത്മകഥയില്‍ ജേക്കബ് തോമസ് പേരെടുത്തു വിമര്‍ശിക്കുന്നു. സപ്ലൈകോയില്‍ സി.എം.ഡി. ആയിരിക്കെയുണ്ടായ അനുഭവങ്ങളാണ് പുസ്തത്തില്‍ കൂടുതലായുള്ളത്. അഴിമതിക്കാരനായ കരാറുകരനെതിരേ നടപടി സ്വീകരിച്ചപ്പോള്‍ മന്ത്രിയായിരുന്ന സി. ദിവാകരന്‍ തന്റെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് എഴുതാന്‍ പോലും വിമുഖത കാണിച്ചു. സപ്ലൈകോയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ. ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു. മന്ത്രിസഭ യിലെ ഒരു ഉന്നതന്റെ ആവശ്യപ്രകാരം തന്നെ സപ്ലൈകോയില്‍നിന്നും മാറ്റുന്നതായി സി. ദിവാകരന്‍ ഒരിക്കല്‍ ഫോണ്‍ വിളിച്ചുപറഞ്ഞു.
തന്നെ പുറക്കിയശേഷം തന്റെ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ നടപ്പാക്കിയ വഞ്ചകനാണു സി. ദിവാകരന്‍. ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനെ ജനവഞ്ചകനെന്നു മുദ്രകുത്താന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ഏക മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. അഴിമതിക്കെതിരേ നിലപാട് എടുക്കേണ്ട ലോകായുക്തയില്‍നിന്നു മറിച്ചുള്ള അനുഭവമാണ് പാറ്റൂര്‍ കേസില്‍ ഉണ്ടായത്. ജേക്കബ് തോമസ് പറയുന്നു.ഗണേഷ്‌കുമാറിനെ മാറ്റി ബാലകൃഷ്ണ പിള്ള ഗതാഗതമന്ത്രിയായപ്പോള്‍ വകുപ്പില്‍ അഴിമതി കുന്നുകൂടിയെന്നാണു മറ്റൊരു വെളിപ്പെടുത്തല്‍. തുറമുഖവകുപ്പില്‍നിന്നും മണല്‍മാഫിയയാണു തുരത്തിയത്.
സത്യസന്ധമായ രീതിയില്‍ പ്രവര്‍ത്തിച്ചതിനാല്‍ പലതരം വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നു. ജനവിരുദ്ധന്‍, മനസ്സിനു സുഖമില്ലാത്തവന്‍ എന്നെല്ലാം ആക്ഷേപം കേട്ടു. തന്നേക്കാള്‍ വളരെ ജൂനിയറായ ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് മേധാവിയായി നിയമിച്ചത് ചട്ടങ്ങള്‍ അട്ടിമറിച്ചായിരുന്നു.
വിജിലന്‍സ് ഡയറക്ടറാവാനുള്ള യോഗ്യതകളെല്ലാം തനിക്കുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. വിജയിക്കണമെന്നും വൈദ്യുതി മന്ത്രിയെന്ന നിലയില്‍ കഴിവ് തെളിയിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്നും താന്‍ ആഗ്രഹിച്ചിരുന്നു. പുസ്തകത്തില്‍ ജേക്കബ് തോമസ് പറയുന്നു. സ്രാവുകള്‍ക്കൊപ്പം നീന്തുമ്‌ബോള്‍എന്ന് പുസ്തകത്തിനെ പ്രകാശന കര്‍മം ഇന്ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി നിര്‍വഹിക്കേണ്ടതായിരുന്നു. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് കെ.സി ജോസഫ് എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്നും പരാതിയുണ്ട്. ജേക്കബ് തോമസ് പുസ്തകമെഴുതിയത് സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണെന്ന് കെ.സി ജോസഫ് കത്തില്‍ പറയുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി പരിപാടി റദ്ദ് ചെയ്തത്. ഇതോടെ പുസ്തക പ്രകാശന ചടങ്ങ് ഉപേക്ഷിച്ചതായി ജേക്കബ് തോമസ് അറിയിച്ചു. പുസ്തകം ഓണ്‍ ലൈനില്‍ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha