കൈക്കുഞ്ഞുമായി പോകാനിടമില്ലാതെ അന്ധദമ്പതികള്‍
താമസിക്കാന്‍ ഇടം ഇല്ലാത്തതിനാല്‍ ജില്ലാ ആസ്പത്രിയിലെ പ്രസവ വാര്‍ഡ് വീടാക്കി മാറ്റിയ നാലംഗ കുടുംബത്തിന് ഇന്ന് അവിടെ നിന്നും ഇറങ്ങിയേ തീരു. പുതിയ രോഗികള്‍ എത്തുമ്പോള്‍ പ്രവേശനം നല്‍കാന്‍ സ്ഥലമില്ലാത്തതാണു കാരണം.
കാലടിയില്‍ വാടക്ക് താമസിച്ച് വരികയായിരുന്നു ദമ്പതികള്‍.പ്രസവം കഴിഞ്ഞ് അവിടേക്ക് ചെല്ലരുതെന്ന് ഉടമ പറഞ്ഞിട്ടുള്ളതിനാല്‍ പോകാന്‍ ഇടം ഇല്ലാതെ വിഷമിക്കുകയാണ് കാഴ്ചയില്ലാത്ത യുവ ദമ്പതികളും ഇവരുടെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളും, പ്രസവിച്ചിട്ടു രണ്ടു ദിവസം മാത്രമായ കൈക്കുഞ്ഞും.
രണ്ടു കണ്ണുകള്‍ക്കും ജന്മനാ കാഴ്ചയില്ലാത്തവരാണു കോട്ടയം കൊടുങ്ങൂര്‍ സ്വദേശി വേണുഗോപാലും ഭാര്യ മിനിയും. പെന്തക്കോസ്തു സഭയില്‍ സുവിശേഷ പ്രവര്‍ത്തകരാണ് ഇരുവരും. ഒന്‍പതു വര്‍ഷം മുന്‍പായിരുന്നു വിവാഹം. മകള്‍ ശ്രുതിക്കൊപ്പം കാലടിയിലെ ഒറ്റമുറി കെട്ടിടത്തിലാണു താമസിച്ചിരുന്നത്. ഞായറാഴ്ച വൈകിട്ടു മിനിക്ക് ഒരു പെണ്‍കുഞ്ഞു കൂടി പിറന്നു. സാധാരണ പ്രസവമായതിനാല്‍ പിറ്റേന്നു തന്നെ വീട്ടിലേക്കു പൊയ്‌ക്കോളാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. പോകാന്‍ ഇടമില്ലെന്നു പറഞ്ഞപ്പോള്‍ രണ്ടു ദിവസം കൂടി നീട്ടിക്കൊടുത്തു. ആ കാലാവധിയാണ് ഇന്നവസാനിക്കുന്നത്. പെരുമ്പാവൂര്‍ ഗവ. എല്‍പി സ്‌കൂളിലാണു മൂത്ത മകള്‍ ശ്രുതി പഠിക്കുന്നത്. വേണുഗോപാല്‍ ഇന്നലെ സിപിഎം ഏരിയ സെക്രട്ടറി വി. സലിമിനെ കണ്ടു സങ്കടങ്ങള്‍ പങ്കുവച്ചു. അദ്ദേഹം ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയുടെ സഹായം തേടിയിരിക്കുകയാണ്.
ജനസേവയില്‍ കുഞ്ഞുങ്ങളെ താമസിപ്പിക്കാന്‍ മാത്രമേ അനുമതിയുള്ളൂ. എങ്കിലും പുതുതായി രൂപീകരിച്ച 'ജനസേവ ഭിന്നശേഷി സൊസൈറ്റി' വഴി ഇവര്‍ക്കു താല്‍ക്കാലിക താമസ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണു ജനസേവ അധികൃതര്‍. ബസ് കയറാന്‍ സൗകര്യമുള്ള എവിടെയെങ്കിലും ചെറിയൊരു വീടു വേണമെന്ന ആഗ്രഹം മാത്രമേ വേണുഗോപാലിനുള്ളു.
https://www.facebook.com/Malayalivartha