അന്വേഷണ സംഘത്തിന് കൈയ്യടി; ദിലീപിന്റെ അഭിഭാഷകന്റെ വാദങ്ങൾ കോടതി മുഖവിലയ്‌ക്കെടുത്തില്ല
യുവ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദിലീപ് റിമാൻഡിൽ തുടരും. കേസിൽ ദിലീപ് മുഖ്യ സൂത്രധാരനാണെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചിരുന്നു. ദിലീപിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും വ്യക്തമായ തെളിവുകൾ അന്വേഷണസംഘത്തിന്റെ കൈവശമുണ്ടെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വാദിച്ചു. ഇത് കണക്കിലെടുത്തു കൊണ്ടാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.
ജൂലായ് പത്തിനാണ് ദിലീപ് അറസ്റ്റിലായത്. 15ന് അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളി. കുടുംബജീവിതം തകർത്തത് നടിയാണെന്നതിനാൽ അവരോട് പകപോക്കാൻ ദിലീപ് ക്വട്ടേഷൻ നൽകിയെന്നാണ് പ്രോസിക്യൂഷന്റെ വാദം. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽഫോണും യഥാർത്ഥ മെമ്മറി കാർഡും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അതിനാൽ ദിലീപിന് ജാമ്യം നൽകിയാൽ കേസന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ദിലീപിനെതിരെ മതിയായ തെളിവുകളില്ലാതെ പള്‍സര്‍ സുനിയുടെ മൊഴിമാത്രം കണക്കിലെടുത്തായിരുന്നു ദിലീപിന്റെ അറസ്റ്റെന്ന് ചുണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയിരുന്നത്.
ദിലീപിന്റെ അഭിഭാഷകന്റെ വാദം ഇങ്ങനെ:
♦പ്രതി സുനിൽകുമാറുമായി കൂടിക്കാഴ്ച നടത്തിയതു കൊണ്ടുമാത്രം അത് കേസിലെ ഗൂഢാലോചനയാകില്ല.
♦കുറ്റം ചെയ്യാനുള്ള മാനസിക ഐക്യമുണ്ടെങ്കിലേ ഗൂഢാലോചനയാകൂ.
♦പോലീസ് പറയുന്ന ഗൂഢാലോചനകൾക്ക് തെളിവില്ല.
♦ബ്ലാക്മെയിൽ പരാതി നൽകിയത് പൊലീസിന്റെ നിർദേശപ്രകാരം.
♦പൾസർ സുനിയുടെ കുറ്റസമ്മതം അംഗീകരിക്കാവുന്ന തെളിവല്ല.
♦ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ വാദങ്ങൾക്കു തെളിവില്ല.
♦സുനിയും ദിലീപും തമ്മിൽ എന്താണ് സംസാരിച്ചതെന്നോ എന്തിനാണ് കണ്ടതെന്നോ തെളിയിക്കാൻ സാക്ഷികളില്ല.
♦അന്വേഷണവുമായി എപ്പോൾ വേണമെങ്കിലും സഹകരിക്കാം.
♦ദിലീപിന് പൂർത്തിയാക്കാൻ ഒട്ടേറെ സിനിമകളുണ്ട്.
ജാമ്യാപേക്ഷ ഇങ്ങനെ...
മതിയായ തെളിവുകളില്ലാതെ പള്‍സര്‍ സുനിയുടെ മൊഴിമാത്രം കണക്കിലെടുത്തായിരുന്നു ദിലീപിന്റെ അറസ്റ്റെന്ന് ചുണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. കേസിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ അന്തിമ റിപ്പോര്‍ട്ട് ഏപ്രിലില്‍ സമര്‍പ്പിക്കുമ്പോഴും ദിലീപ് പ്രതിയായിരുന്നില്ല. സിനിമാ ജീവിതം തകര്‍ക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നുവെന്ന പരാതി നല്‍കിയതിനു പിന്നാലെയാണ് ദിലീപിനെതിരെ പൊലീസ് തിരിഞ്ഞതെന്നും ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നടിയെ ആക്രമിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലില്ല. റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ദിലീപിന്റെ ജീവനക്കാര്‍ക്കെതിരെ മാത്രമാണ്. ദിലീപിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇനിയും ജയിലില്‍ തുടരേണ്ട സാഹചര്യമില്ലെന്നുമുള്ള വാദങ്ങളാണ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ ദിലീപിന്റെ അഭിഭാഷകൻ രാം കുമാറിന്റെ വാദങ്ങൾ കോടതി തള്ളിക്കളയുകയായിരുന്നു.
https://www.facebook.com/Malayalivartha