കീഴടങ്ങിയിട്ടും ശൈലജയുടെ അഹങ്കാരത്തിന് കുറവില്ല: വ്യാജരേഖ ചമച്ച് 400 കോടിയുടെ സ്വത്ത് തട്ടിയ കേസിലെ മുഖ്യപ്രതി ശൈലജയും ഭര്‍ത്താവും കീഴടങ്ങി
തളിപ്പറമ്പില്‍ വിവാഹ വ്യാജരേഖ ചമച്ച് സഹകരണ വകുപ്പ് മുന്‍ ഡെപ്യൂട്ടി റജിസ്ട്രാര്‍ പി ബാലകൃഷ്ണന്റെ സ്വത്തു തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികളായ അഡ്വക്കേറ്റ് കെവി ശൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറും തളിപ്പറമ്പ് ഡിവൈഎസ്പിക്ക് മുന്നില്‍ കീഴടങ്ങി. ശൈലജയുടെയും ഭര്‍ത്താവ് കൃഷ്ണകുമാറിന്റേയും ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതോടെയാണ് രണ്ടുപേരും രാവിലെ തളിപ്പറമ്പ് ഡിവൈഎസ്പി കെവി വേണുഗോപാലിന് മുമ്പാകെ ഹാജരായത്. എല്ലാം കള്ള കേസുകളാണെന്നും വാദി പ്രതിയാകമെന്നും ശൈലജ ഭീഷണി മുഴക്കുകയും ചെയ്തു.
ശൈലജയുടെ മൂത്ത സഹോദരി കെവി ജാനകിയെ ബാലകൃഷ്ണന്‍ വിവാഹം ചെയ്തതായി വ്യാജരേഖയുണ്ടാക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കേറ്റ് ചമയ്ക്കുകയും സ്വത്ത് തട്ടിയെടുക്കുകയുമാണ് ഇവര്‍ ചെയ്തത്. ജാനകിയെ ഈ മാസാദ്യം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് അമ്മാനപ്പാറയില്‍ ബാലകൃഷ്ണന്റെ സ്വത്താണ് ഇവര്‍ വ്യാജരേഖകള്‍ ചമച്ച് തട്ടിയെടുത്തത്. ബാലകൃഷ്ണന്റെ 500 കോടിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ വലിയ ഗൂഢാലോചനയാണ് 70 വയസുകാരിയായ ജാനകിയെ മറയാക്കി ഇവര്‍ നടത്തിയത്.
ബാലകൃഷ്ണനെ വിവാഹം കഴിച്ചതായി കൃത്രിമരേഖയുണ്ടാക്കി അയാളുടെ സ്വത്തുക്കള്‍ വ്യാജഭാര്യയായ ജാനകിയുടെ പേരിലാക്കി, പിന്നീട് ദാനാധാരം എന്നപേരില്‍ സ്വന്തം പേരിലാക്കുകയാണ് ശൈലജ ചെയ്തത്.
തട്ടിപ്പ് ഇങ്ങനെ...
നഗരത്തിലും പരിസരങ്ങളിലുമായി കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കളുടെ ഉടമയായിരുന്നു ബാലകൃഷ്ണന്‍. നാട്ടിലുള്ള ഒരു സഹോദരനാണ് സ്വത്ത് നോക്കിനടത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ സഹോദരിമാര്‍ കേരളത്തിന് പുറത്തായിരുന്നു താമസിച്ചിരുന്നത്. നാട്ടിലുള്ള സഹോദരനില്‍ നിന്നാണ് ശൈലജയും ഭര്‍ത്താവും ബാലകൃഷ്ണന്റെ പേരിലുള്ള ഭാരിച്ച സ്വത്തും കൈകാര്യം ചെയ്യാന്‍ ആളില്ലാത്തതും മനസ്സിലാക്കുന്നത്.
ബാലകൃഷ്ണന്റെയും സഹോദരന്‍ കുഞ്ഞിരാമന്റെയും പേരില്‍ 12 ഏക്കര്‍ ഭൂമിയുണ്ട്. പാരമ്പര്യമായി ലഭിച്ചതാണ് ഈ സ്വത്ത്. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനായ കുഞ്ഞിരാമന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ മരിച്ചു. നാട്ടില്‍ത്തന്നെയുള്ള സഹോദരന്‍ ഈ സ്ഥലം കല്ലുവെട്ടാന്‍ പാട്ടത്തിന് നല്‍കിയിരുന്നു. അതുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടായപ്പോള്‍ കേസ് കൊടുക്കാനായി പയ്യന്നൂരിലെ ഒരു വക്കീലിന്റെ ഓഫീസിലെത്തി. അവിടെ വെച്ചാണ് തട്ടിപ്പിന്റെ കഥ ആരംഭിക്കുന്നത്.
ഇതേ വക്കീലിന്റെ ഓഫീസില്‍ത്തന്നെ പ്രാക്ടീസ് ചെയ്യുകയായിരുന്നു ശൈലജ. പരാതിക്കാരനെ പരിചയപ്പെട്ട ഇവര്‍ രേഖകളെല്ലാം സംഘടിപ്പിച്ച് കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിയെടുത്തു. തിരുവനന്തപുരത്ത് ചെന്ന് ബാലകൃഷ്ണനെ പരിചയപ്പെട്ടതിന് പിന്നാലെ സ്ഥലത്തിന്റെ നിജസ്ഥിതി മനസ്സിലാക്കുകയും ഏതാനും മരങ്ങള്‍ മുറിച്ചെടുക്കാന്‍ അനുമതി നേടുകയും ചെയ്തു.
2011 സെപ്റ്റംബറില്‍ ബാലകൃഷ്ണന്‍ അസുഖബാധിതനായപ്പോള്‍ ഇവര്‍ വീണ്ടും തലസ്ഥാനത്തെത്തി. അവശനിലയിലായ ബാലകൃഷ്ണനില്‍ നിന്ന് മരണത്തിന് മുമ്പ് സ്വത്തുക്കള്‍ എഴുതിവാങ്ങാന്‍ ശ്രമിച്ചെങ്കിലും പാരജയപ്പെട്ടു. പിന്നീട് ഇരുവരും ബാലകൃഷ്ണനെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിലെത്തിച്ചു. ഇതിന് പിന്നാലെ അദ്ദേഹം മരണപ്പെട്ടു. ബാലകൃഷ്ണന്റെ മൃതദേഹം ബന്ധുക്കളാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്നും ഏറ്റുവാങ്ങിയതും ഇവരായിരുന്നു. തുടര്‍ന്ന് മൃതദേഹം ഷൊര്‍ണ്ണൂരില്‍ തന്നെ സംസ്‌കരിച്ചു.
ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം വ്യക്തമല്ലായെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയക്കുകയും ചെയ്തിരുന്നു. എന്നാല്‍, പരിശോധനാ റിപ്പോര്‍ട്ട് കിട്ടുംവരെ കേസ് നീട്ടിക്കൊണ്ടുപോകാതെ സ്വാഭാവിക മരണമായി റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.
ശൈലജയുടെ സഹോദരി കോറോത്തെ ജാനകിയെ ബാലകൃഷ്ണന്റെ ഭാര്യയാക്കി പിന്നീട് വിവാഹരേഖ ചമച്ചു. 72 വയസ്സുള്ള ജാനകി ബാലകൃഷ്ണനെ 1980 ഏപ്രില്‍ ഏഴിന് വിവാഹം ചെയ്തതായാണ് അമ്പലത്തില്‍നിന്ന് നല്‍കിയതായി പറയപ്പെടുന്ന രേഖ. പക്ഷേ, അപ്പോള്‍ ജാനകി ആദ്യവിവാഹത്തില്‍ നിന്നും മോചിതയായി മംഗലാപുരത്തിനടുത്ത് കാര്‍ക്കളയില്‍ രണ്ടാംഭര്‍ത്താവായ ശ്രീധരന്‍ നായര്‍ക്കൊപ്പം താമസിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് തട്ടിപ്പിന്റെ കഥ പുറത്ത് വന്നത്.
പയ്യന്നൂര്‍ സ്വദേശി ഗോപാല പൊതുവാളായിരുന്നു ഇവരുടെ ആദ്യ ഭര്‍ത്താവ്. ജാനകിയുടെ രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്തത് 1980 ജൂലായ് 10ന്. രണ്ടാംഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് 2005ലാണ് കോറോത്തെ തറവാട്ട് വീട്ടിലെത്തി സ്ഥിരതാമസം തുടങ്ങിയത്. അതിനും മൂന്നുമാസം മുമ്പ് ഏപ്രില്‍ 27ന് ബാലകൃഷ്ണനെ വിവാഹം ചെയ്തതായാണ് പുതിയ രേഖയുണ്ടാക്കിയത്. പരേതനായ ബാലകൃഷ്ണന്റെ ഭാര്യയായ അവര്‍ക്കല്ലാതെ മറ്റാര്‍ക്കും ബാലകൃഷ്ണന്റെ സ്വത്തുക്കളില്‍ അവകാശമില്ലെന്ന് വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. അതുപയോഗിച്ച് പിന്തുടര്‍ച്ചാവകാശം സ്ഥാപിക്കാന്‍ ഗസറ്റില്‍ പരസ്യം നല്‍കി. 2012 ജൂണ്‍ 15ന്റെ ഗസറ്റില്‍ പരസ്യം വന്നു. തൊട്ടടുത്ത ദിവസംതന്നെ ഉന്നതതല സ്വാധീനമുപയോഗിച്ച് പിന്തുടര്‍ച്ചാവകാശരേഖ കൈക്കലാക്കി.
തളിപ്പറമ്പ് നഗരത്തിലെ ഏക്കറുകള്‍വരുന്ന കൂട്ടുസ്വത്തിലെ അവകാശം, പരിയാരത്തെ 12 ഏക്കറിന്റ പകുതി, തലസ്ഥാനത്തെ വീട്, തരക്കേടില്ലാത്ത കുടുംബ പെന്‍ഷന്‍. എല്ലാം കൂടി 400കോടി രൂപയോളം ആസ്തിയുള്ള സ്വത്ത് കുടുംബത്തിനുണ്ടായിരുന്നു. മൂത്ത സഹോദരിയെ ഇതിനെല്ലാം അവകാശിയാക്കിയ വനിതാ വക്കീല്‍ പിന്നെ കൂട്ടുസ്വത്ത് വിഭജിക്കാന്‍ കോടതിയെ സമീപിച്ചു. പരിയാരത്തെ 12 ഏക്കറില്‍ ആറേക്കര്‍ കോടതിവിധിയിലൂടെ സഹോദരിയുടെ പേരിലായ ഉടനെ അത് സ്വന്തം പേരിലേക്ക് മാറ്റിച്ചു. പിന്നീട് ഇവര്‍ തിരുവനന്തപുരത്തെ വീടിന്റെ അവകാശം നേടിയതും കോടതിയെ സമീപിച്ചാണ്.കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ തട്ടിയെടുക്കുന്നതിന് ജാനകിയെ ഉപയോഗിച്ചെങ്കിലും ഇവര്‍ക്ക് ഒന്നും ലഭിച്ചില്ല. ജാനകിക്ക് ലഭിച്ചിരുന്നത് നഗരസഭാ പെന്‍ഷനായ വെറും 1000 രൂപ മാത്രമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാലകൃഷ്ണന്റെ പിന്‍തുടര്‍ച്ചാവകാശി എന്ന നിലയില്‍ മാസാമാസം ജാനകിയുടെ പേരില്‍ വരുന്ന കുടുംബ പെന്‍ഷന്‍ ഇവര്‍ക്ക് ലഭിച്ചിരുന്നില്ല.
പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റിനായി കെവി ജാനകി നല്‍കിയ അപേക്ഷയില്‍ പയ്യന്നൂര്‍ തായിനേരിയില്‍ താമസമെന്നാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ജാനകി തായിനേരിയില്‍ താമസിച്ചിട്ടേയില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ബാലകൃഷ്ണനെ തിരുവനന്തപുരത്ത് പേട്ടയിലെ വസതിയില്‍ പരിചരിച്ചിരുന്ന വയോധികയായ സ്ത്രീയെ പൊലീസ് കണ്ടെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അസുഖ ബാധിതനായ ബാലകൃഷ്ണനെ തിരുവനന്തപുരത്ത് നിന്നും ഇത്രയും ദൂരം കൊണ്ടു വന്നതിന്റെ ദുരൂഹത വിട്ടൊഴിയുന്നില്ല. മതിയായ ചികിത്സാ സൗകര്യങ്ങള്‍ അവിടെയുണ്ടായിട്ടും കോഴിക്കോട്ടേക്ക് കൊണ്ടു പോകുന്നു എന്ന് പറഞ്ഞാണ് ഷൈലജയും ഭര്‍ത്താവും സംഘവും നിര്‍ബന്ധിച്ച് ഡിസ്ച്ചാര്‍ജ് വാങ്ങി ബാലകൃഷ്ണനെ കൊണ്ടു പോയത്.
കൊടുങ്ങല്ലൂരിലെത്തിയപ്പോള്‍ തന്നെ ബാലകൃഷ്ണന്‍ മരിച്ചെന്നാണ് തളിപ്പറമ്പിലെ ബന്ധുക്കളേയും നാട്ടുകാരേയും അറിയിച്ചത്. എന്നാല്‍ മൃതദേഹം ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ കാണാനുള്ള സമയം അനുവദിച്ചിരുന്നില്ല. ഷൊര്‍ണൂരില്‍ കൊണ്ടു പോയി മറവു ചെയ്യുകയായിരുന്നു. ബാലകൃഷ്ണനെ ഈ സംഘം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha