സൈജന്റെ തിയറിയില്‍ കുടുങ്ങിയത് ഐ.പി.എസുകാരുള്‍പ്പെടെ അഞ്ഞൂറോളം സ്ത്രീകള്‍
ഉയര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ അശ്ലീല സംഭാഷണത്തിലൂടെ ശല്യം ചെയ്ത വിരുതന്‍ പോലീസിനെപോലും അമ്പരപ്പിച്ച വിരുതന്‍. ഇരവിപുരം താന്നി സുനാമി കോളനിയില്‍ സൈജു എന്ന സൈജൻ പോളി(35)നെ കഴിഞ്ഞ ദിവസമാണ് കൊല്ലം സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ ടീം പിടികൂടിയത്. അഞ്ഞൂറോളം സ്ത്രീകളുടമായി പല സിമ്മുകളിലൂടെയാണ് ഇയാള്‍ അശ്ലീല സംഭാഷണം നടത്തിവന്നത്. മനോവൈകൃതമാണ് പ്രതിയെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
പോലീസിനെ വട്ടംകറക്കിയ ഇയാളെ കണ്ടെത്താന്‍ രണ്ടു വര്‍ഷമായി അന്വേഷണം നടക്കുകയായിരുന്നു. നാട്ടില്‍ വളരെ മാന്യനായി നടക്കുന്ന ഇയാള്‍ പകല്‍ ജോലിക്കു പോകും. രാത്രിയാണ് ഫോണിലൂടെ അശ്ലീലം തുടങ്ങുന്നത്. പലരുടെയും ഔദ്യോഗിക നമ്പറുകളിലേയ്ക്ക് വിളിക്കുമ്പോൾ അവരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞാണ് സംഭാഷണം ആരംഭിക്കുന്നത്. ഇരയെ സംബന്ധിക്കുന്ന പരമാവധി വിവരങ്ങള്‍ മനസിലാക്കി നല്ല ഒഴുക്കോടെയും ആകര്‍ഷകമായ വാക്കുകളിലൂടേയും സംഭാഷണം തുടങ്ങുന്ന ഇയാള്‍ ഒരുഘട്ടം കഴിയുമ്പോൾ അശ്ലീലത്തിലേക്ക് കടക്കും. എതിര്‍ത്താല്‍ അസഭ്യവര്‍ഷം നടത്തും. പോലീസ് സ്റ്റേഷനുകളിലും കണ്‍ട്രോള്‍ റൂമിലും വിളിച്ചാണ് ഉന്നത പോലീസ് വനിതാ ഉദ്യോഗസ്ഥരുടെ നമ്പർ സംഘടിപ്പിക്കുന്നത്.
ഒരു ഊഹത്തില്‍ ഏതെങ്കിലും നമ്പറിൽ വിളിക്കും. സ്ത്രീകളാണങ്കില്‍ സംസാരം തുടരും. പത്ത് നമ്പർ ഡയല്‍ ചെയുമ്പോൾ ഒരു സ്ത്രീയെങ്കിലും കുടുങ്ങുമെന്നാണ് ഇയാളുടെ തിയറി. സുനാമിയെത്തുടര്‍ന്നാണ് സൈജനും കുടുംബവും കൊല്ലം പള്ളിത്തോട്ടം ഭാഗത്തുനിന്ന് ഇരവിപുരം താന്നിയില്‍ സര്‍ക്കാര്‍ നല്‍കിയ സുനാമി ഫ്ളാറ്റിലേക്ക് താമസം മാറിയത്. ഫ്ളാറ്റിന്റെ മുകളിലത്തെ നിലയില്‍ കയറി രഹസ്യമായാണ് ഫോണ്‍ വൈകൃതം നടത്തിയിരുന്നത്.
സിറ്റി പോലീസ് കമ്മീഷണര്‍ എസ്. അജീതാ ബേഗത്തിന്റെ മേല്‍നോട്ടത്തില്‍ സിറ്റി സ്പെഷല്‍ ബ്രാഞ്ച് എ.സി.പി: ജെ. ഷിഹാബുദീനാണ് പോലീസ് സൈബര്‍ സെല്‍ നീക്കങ്ങള്‍ ഏകോപിപ്പിച്ചത്. ഷാഡോ പോലീസ് എസ്.ഐ: യു.പി. വിപിന്‍കുമാര്‍, അംഗങ്ങളായ സീനു, വിനു, ഹരിലാല്‍, മനു, സജു, മണികണ്ഠന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കൂടുതല്‍ ചോദ്യംചെയാനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും മനോരോഗ വിദഗ്ധരുടെ സഹായം തേടുമെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha