ദിലീപിന്റെ ജയിൽ സന്ദർശകരെ വിമർശിച്ച് കരിവള്ളൂർ മുരളി
നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിൽ ആയപ്പോൾ താരത്തെ അനുകൂലിച്ച് നിരവധി താരങ്ങൾ ജയിലിൽ സന്ദർശനത്തിന് എത്തിയിരുന്നു. ജയിലിൽ കഴിയുന്ന ദിലീപിനെ ജയിലിൽ സന്ദർശിക്കുന്നവർ ഗൂർമീത് ശിഷ്യരുടെ മലയാളിപ്പതിപ്പുകളാണെന്ന് കവിയും നാടകകൃത്തുമായി കരിവള്ളൂർ മുരളി. ഗുർമീതിന്റെ ശിഷ്യരോട് എന്ന തലക്കെട്ടോടെ എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ഗുർമീതിന്റെ മലയാളി ശിഷ്യന്മാരോട്
ഗുർമീത് റാം റഹീം സിംഗിന്റെ ശിക്ഷാ വിധിയ്ക്കു മുമ്പ്, അയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ ദിവസം തന്നെ അനുയായികളായ 38 പേർ വെട്ടി മരിച്ചപ്പോൾ അതു യുക്തിബോധം ഒട്ടുമില്ലാത്ത പശു ബെൽട്ടിലെ അടിമ ഭക്ത ജനതയുടെ മണ്ടത്തരമെന്നു പ്രബുദ്ധത അവകാശപ്പെടുന്ന മലയാളി സമൂഹം തൽക്ഷണം പ്രതികരിച്ചിരുന്നു.
കേരളത്തിലാണെങ്കിലും അക്ഷരാർത്ഥത്തിൽ ഇങ്ങനെ വെട്ടിമരിക്കാനൊന്നും ആളെ കിട്ടില്ലെങ്കിലും ഏറെക്കുറെ അതുതന്നെയാണ് ഇന്ത്യൻ ക്രിമിനൽ ചരിത്രത്തിൽ ആദ്യമായി ബലാൽസംഗത്തിനു കൊട്ടേഷൻ നൽകിയ കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ കിടക്കുന്ന ജനപ്രിയന് വേണ്ടി കേൾക്കുന്ന 'അടിയൻ ലച്ചിപ്പോം' മുറവിളികൾ.
എം.എൽ.എമാർ തൊട്ടു മാദ്ധ്യമ വിചാര വിശാരദർ വരെ, ആരാധക മനോരോഗികൾ മുതൽ താരസംവിധായക പ്രമുഖർ വരെ കഴിഞ്ഞ ഒരാഴ്ചയായി ഉയർത്തിവിട്ട ആരവങ്ങൾ ഇപ്പോൾ നേർത്തു പോയിരിക്കുന്നു. അപ്പോഴും സൂപ്പർ താരത്തിന്റെ സിനിമ റിലീസുമായി ബന്ധപ്പെട്ട് ചിലരെങ്കിലും ഉയർത്തുന്ന നിഷ്പക്ഷതാ നാട്യമണിഞ്ഞ നിലപാടുകൾ സത്യത്തിൽ അത്ര നിഷ്പക്ഷമല്ല.
ബലിഷ്ഠനും ഭീമാകാരനുമായ ഒരാൾ ഒരു കൊച്ചു കുഞ്ഞിനെ ഇടിച്ചു ചതക്കുന്നത് കാണുമ്പോൾ ഞാൻ ഇടപെടുകയില്ല നിഷ്പക്ഷനാണ് എന്ന് പറയുന്നതിന് തുല്യമാണ് ഇതും. സൂപ്പർ താരാധിപത്യവും ആണധികാര വ്യവസ്ഥയും മാഫിയ മൂലധന ശക്തികളും ക്രിമിനൽ സംഘങ്ങളുടെ സ്വഭാവമാർജ്ജിച്ച ഫാൻസും ഒക്കെ ഒരു ഭാഗത്തും ആക്രമിക്കപ്പെട്ട നിസ്സഹായയായ ഒരു പെൺകുട്ടി മറു ഭാഗത്തുമായി വിഭജിക്കപ്പെട്ട ഒരു വിഷയത്തിൽ മൗനവും നിഷ്പക്ഷതയും ചരിത്രത്തോടുള്ള കുറ്റകൃത്യമാണ്.
അതുകൊണ്ട് പണവും അധികാരവും മാഫിയാ പിന്തുണയുമൊന്നുമില്ലാത്ത നീതിബോധമുള്ള കേരള ജനത ഒറ്റക്കെട്ടായി ഇക്കാര്യത്തിൽ ഒരു നിലപാടെടുത്തു കഴിഞ്ഞിട്ടുണ്ട്. അത് എപ്പോഴും ആക്രമിക്കപ്പെടുകയും തോൽപ്പിക്കപ്പെടുകയും ചെയ്യുന്ന അവൾക്കൊപ്പമാണ്. പണവും അധികാരവും പേശീബലവുമുള്ള ശക്തികൾ ഒരിക്കലും വിജയിക്കരുതെന്നു ഒരു ജനത ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ചുമത്തപ്പെട്ട കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്നും സ്വാഭാവിക ജാമ്യത്തിന് അർഹതയില്ലെന്നും പറഞ്ഞു നാലുതവണയും ജാമ്യം നിഷേധിക്കപ്പെട്ട പ്രതിക്കു വേണ്ടി നിയമവ്യവസ്ഥയെ വെല്ലു വിളിക്കുകയും വരിവരിയായി ആലുവ ജയിലിൽ തീർഥാടനം നടത്തുകയും ചെയ്യുന്നവർ ഗുർമീത് ആരാധകരുടെ മലയാളി പതിപ്പുകൾ തന്നെയാണ്.
അവർ തന്നെയാണ് നടന്റെ പുതിയ സിനിമയ്ക്ക് പി.ആർ ജോലിയുമായി ഇറങ്ങിയിരിക്കുന്നത്. ഈ സിനിമ നമ്മുടെ ജീവിത ബോധത്തെയോ ചലച്ചിത്ര സംസ്ക്കാരത്തെയോ അൽപ്പം പോലും മുന്നോട്ടു നയിക്കുമെന്ന ഒരു പ്രതീക്ഷയും നൽകാത്ത ഒരു തട്ട് പൊളിപ്പൻ കച്ചവട സിനിമ തന്നെയാണ്. മാഫിയാ മണമുള്ള ആ സിനിമ പരാജയപ്പെടുമ്പോൾ സത്യത്തിൽ വിജയിക്കുക മലയാളിയുടെ ആത്മാഭിമാനം തന്നെയാണ്. വാൽക്കഷ്ണം: ഏതു വിഷയത്തെക്കുറിച്ചു പറയുമ്പോഴും അൽതൂസറും ദരീദയുമെല്ലാം ഉദ്ധരിക്കുന്ന പ്രബല സിനിമാ സംഘടനാഭാരവാഹിയായ സൈദ്ധാന്തികന്റെ നാവ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറങ്ങിപ്പോയിരിക്കുന്നു. അദ്ദേഹം എപ്പോഴാണ് പാർശ്വവൽക്കരിക്കപ്പെട്ട സത്രീ സമൂഹം നേരിടുന്ന ആക്രമണത്തെപ്പറ്റി രണ്ടു വാക്കു പറയുക.
എന്നും എപ്പോഴും അവൾക്കൊപ്പം
അവൾക്കൊപ്പം മാത്രം #അവൾക്കൊപ്പം
https://www.facebook.com/Malayalivartha