കെ.എസ്.യു പ്രവർത്തകരോട് കരുണകാട്ടി കേശവേന്ദ്രകുമാര്‍ ഐഎഎസ്; കരി ഓയില്‍ കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേശവേന്ദ്രകുമാര്‍
കരി ഓയില്‍ ഒഴിച്ച കേസില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരായ നടപടി അവസാനിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേശവേന്ദ്രകുമാര്‍ ഐഎഎസ്. ഇതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിക്ക് അദ്ദേഹം കത്ത് നല്‍കി. ഹയര്‍ സെക്കണ്ടറി ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട സമരത്തിനിടെയാണ് 2012 ഫെബ്രുവരിയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിന്റെ മേല്‍ കരി ഓയില്‍ ഒഴിച്ചത്. ഓഫീസില്‍ കയറിയായിരുന്നു അതിക്രമം.
കേസ് 2015ല്‍ പിന്‍വലിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചുവെങ്കിലും ഐ.എ.എസ് അസോസിയേഷന്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു. തന്നോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതെന്ന വിയോജിപ്പ് കേശവേന്ദ്രകുമാറും എടുത്തിരുന്നു.
പ്രവര്‍ത്തകര്‍ സാമൂഹ്യസേവനം ചെയ്ത് മാതൃക കാണിച്ചുവെന്നും അവരുടെ മാതാപിതാക്കള്‍ കേസ് പിന്‍വലിക്കാന്‍ തന്നോട് പല തവണ അഭ്യര്‍ത്ഥിച്ചുവെന്നും കേശവേന്ദ്രകുമാര്‍ ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു. കരി ഓയില്‍ ഒഴിച്ച് സര്‍ക്കാര്‍ ഫയലുകള്‍ നശിപ്പിച്ചതിനു വിദ്യാര്‍ത്ഥികള്‍ക്ക് കോടതി അഞ്ചു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. കെ.എസ്.യു ജില്ലാ സെക്രട്ടറിയായിരുന്ന സി.പി നൂറുദ്ദീന്‍ അടക്കം എട്ട് പ്രവര്‍ത്തകരായിരുന്നു കേസില്‍ പ്രതികള്‍.
https://www.facebook.com/Malayalivartha