തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തിൽ വിജിലൻസ് നിയമോപദേശം തേടി
ഭൂമി കൈയേറ്റത്തിൽ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരേ കേസെടുക്കുന്നതു സംബന്ധിച്ച് വിജിലൻസ് നിയമോപദേശം തേടി. എജിയോടാണ് വിജിലൻസ് നിയമോപദേശം ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസെടുത്താൽ ഏതൊക്കെ വകുപ്പുകൾ ചുമത്താൻ സാധിക്കുമെന്നും വിജിലൻസ് ആരാഞ്ഞു.
കുട്ടനാട്ടിൽ മന്ത്രിയുടെ റിസോർട്ടിലേക്കുള്ള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തിയെന്നും അഞ്ച് ഏക്കർ കായൽ കൈയേറിയെന്നുമാണ് തോമസ് ചാണ്ടിക്കെതിരായ ആരോപണം.
ലേക് പാലസ് റിസോർട്ടിന്റെ, ആലപ്പുഴ നഗരസഭാ കാര്യാലയത്തിൽ സൂക്ഷിച്ചിരുന്ന 32 നിർണായക രേഖകൾ നേരത്തെ കാണാതായിരുന്നു. റിസോർട്ടിന് നിർമാണ അനുമതി നൽകിയതുമായി ബന്ധപ്പെട്ട രേഖകളാണ് ഓഫീസിൽനിന്നു കടത്തിയത്. ഭൂമി കൈയേറ്റ ആരോപണം നിലനിൽക്കുന്ന റിസോർട്ടിൽ റവന്യുവകപ്പ് അധികൃതർ പരിശോധന ആരംഭിച്ചശേഷമാണ് ഈ ഫയലുകൾ കാണാതായത്.
കഴിഞ്ഞ ദിവസം ഈ രേഖകൾ കാര്യാലയത്തിൽ തിരിച്ചെത്തി. കാണാതായ 32 എണ്ണത്തിൽ 18 ഫയലുകളാണ് തിരികെ കാര്യാലയത്തിച്ചത്. എന്നാൽ പൊങ്ങിയ ഫയലുകളിൽ റിസോർട്ടിന്റെ ആധാരവും കരമടച്ച രസീതുമില്ല. ഈ രേഖകൾ ഒഴിവാക്കിയാണ് ഫയലുകൾ തിരിച്ചെത്തിച്ചതെന്നു സംശയിക്കുന്നു. നഗരസഭാ കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ പങ്കില്ലാതെ ഇത് നടക്കില്ലെന്നാണ് ലഭിക്കുന്ന സൂചന.
https://www.facebook.com/Malayalivartha