മാവേലി കനിഞ്ഞ മഹാഭാഗ്യവാനെ തേടി കേരളം; താരമായി വിൽപ്പനക്കാരൻ ഖാലിദ്
മലപ്പുറം പരപ്പനങ്ങാടിയിൽ വിറ്റ ലോട്ടറി ടിക്കറ്റാണെന്നറിഞ്ഞതു മുതൽ നാട്ടുകാർ ഭാഗ്യവാനാരന്നെറിയാനുള്ള നെട്ടോട്ടത്തിലാണ്. പരപ്പനങ്ങാടി ഐശ്വര്യ ലോട്ടറി ഏജൻസിയിലെ കോട്ടന്തല പൂച്ചേങ്ങൽക്കുന്നത്ത് ഖാലിദാണ് ടിക്കറ്റ് വിറ്റത്. ഖാലിദ് പരപ്പനങ്ങാടി ബസ് സ്റ്റാൻഡിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം. ലോട്ടറി ടിക്കറ്റ് തിരൂരിലെ കെഎസ് ഏജൻസിയിൽ നിന്ന് പരപ്പനങ്ങാടിയിലെ ഐശ്യര്യ സബ് ഏജൻസി വരെ എത്തിയതും വിറ്റതും ഖാലിദിനു ഓർമയുണ്ടെങ്കിലും വാങ്ങിയാളുടെ മുഖം തെളിയുന്നില്ല. അതുകൊണ്ട് തന്നെ മാവേലി കനിഞ്ഞ മഹാഭാഗ്യവാനെ തേടി കേരളം കാത്തിരിപ്പ് തുടരുകയാണ്.
ഖാലിദിനെ കേന്ദ്രീകരിച്ചായിരുന്നു കേരളത്തിന്റെ അന്വേഷണം മുഴുവൻ. അതുകൊണ്ടുതന്നെ ഖാലിദായിരുന്നു താരം. സംസ്ഥാന സർക്കാരിന്റെ തിരുവോണം ബംപർ ലോട്ടറി ഒന്നാം സമ്മാനം എജെ 442876 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്.
ഇതര സംസ്ഥാനതൊഴിലാളികൾക്ക് കുറച്ചു ലോട്ടറി വിറ്റതായി ഓർമയുണ്ട്. ഭാഗ്യം തന്റെ കൈയിലുടെയാണ് പോയതെന്ന സന്തോഷത്തിലാണ് 40 വയസുകാരനായ ഖാലിദ്. 20 വർഷമായി ലോട്ടറി ടിക്കറ്റ് വിൽക്കുന്നു. കഴിഞ്ഞ ദിവസം 250 രൂപയുടെ 5,000 രൂപക്കെടുത്ത ടിക്കറ്റിനാണ് ഭാഗ്യം തേടിയെത്തിയത്. 20 ടിക്കറ്റാണ് എടുത്തിരുന്നത്. സമ്മാനതുകയായ 10 കോടി രൂപയിൽ ഏജൻസി കമ്മീഷനായി ഒരു കോടി രൂപ ലഭിക്കും.
രാത്രി മജിസ്ട്രേറ്റ് മുൻപാകെയോ പോലീസ് സ്റ്റേഷൻ മുൻപാകെയോ ലോട്ടറി ടിക്കറ്റ് ഹാജരാക്കാൻ സാധ്യതയുള്ളതിനാൽ ആ വഴിക്കും അന്വേഷണം തുടർന്നു. ഉറക്കമില്ലാത്ത രാത്രിയായിരുന്നു വെള്ളിയാഴ്ച പരപ്പനങ്ങാടിക്ക്. ഭാഗ്യവാനെക്കുറിച്ചുള്ള അന്വേഷണത്തിനായി ഖാലിദിനെ വിളിച്ചുകൊണ്ടിരുന്നു. നഗരസഭ നൽകിയ മുച്ചക്രവാഹനത്തിലാണ് ഭിന്നശേഷിക്കാരനായ അദ്ദേഹം ലോട്ടറി വിൽപ്പന നടത്തുന്നത്. നാലു സെന്റിൽ പണിതീരാത്ത വീട്ടിലാണ് ഖാലിദ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഭാര്യ:ഉമ്മുക്കുൽസു. മക്കൾ: മുർഷിദ, ഫഹ്വാൻ.
https://www.facebook.com/Malayalivartha