‘ഇതാണു ഞങ്ങൾ പറഞ്ഞ കോടീശ്വരൻ’ ; ഒടുവിൽ ആ ഭാഗ്യശാലിയെത്തി
സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ ടിക്കറ്റും ഏറ്റവും വിലമതിപ്പുള്ള സമ്മാനവുമായിരുന്നു ഇത്തവണത്തെ ഓണം ബംപറിന്റെ പ്രത്യേകത. ആ 10 കോടിയുടെ ഭാഗ്യവാനോ പരപ്പനങ്ങാടി മൂട്ടക്കരമ്മൽ മുസ്‌തഫയും. സമ്മാനർഹമായ ടിക്കറ്റ് പരപ്പനങ്ങാടി ഫെഡറൽ ബാങ്ക് ശാഖയിൽ ഏൽപിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ഭാഗ്യം കടാക്ഷിച്ച എജെ 442876 ടിക്കറ്റുമായി മുസ്‌തഫ ബാങ്കിലെത്തിയത്. തേങ്ങാ കച്ചവടക്കാരനായിരുന്ന ഉപ്പയുടെ കൂടെ വണ്ടി ഓടിക്കലായിരുന്ന മുസ്തഫ സ്വന്തമായി തേങ്ങാ കച്ചവടം നടത്താൻ ആലോചിച്ചിരിക്കുമ്പോഴാണ് ഭാഗ്യം തേടിയെത്തിയത്.
12% ജിഎസ്ടി അടക്കം 250 രൂപയായിരുന്നു ഓണം ബംപർ ലോട്ടറി ടിക്കറ്റിന്റെ മുഖവില. ഒന്നാം സമ്മാനമാകട്ടെ, 10 കോടി രൂപയും. ഒന്നാം സമ്മാനം 10 കോടിയാണെങ്കിലും നറുക്കുവീഴുന്നയാൾക്കു കിട്ടുക ആറു കോടി 30 ലക്ഷം രൂപയാണ്. 10% ഏജന്റ് കമ്മിഷൻ കിഴിച്ച് ബാക്കി വരുന്ന തുകയുടെ 30% ആദായ നികുതിയായും ഇൗടാക്കും.
ഇതിനൊപ്പം തന്നെ കോളടിച്ചത് മറ്റൊരാൾക്കാണ് , തിരൂരിലെ കെഎസ് ഏജൻസിയിൽനിന്ന് പരപ്പനങ്ങാടിയിലെ ഐശ്വര്യ സബ് എജൻസി വാങ്ങിയ ഈ ലോട്ടറി കൊട്ടന്തല പൂച്ചേങ്ങൽകുന്നത്ത് ഖാലിദാണ് വിറ്റത്. സമ്മാനത്തുകയായ 10 കോടി രൂപയിൽ ഏജൻസി കമ്മിഷനായി ഒരു കോടി രൂപ ലഭിക്കും. അതിൽനിന്ന് 10 ലക്ഷം രൂപ നികുതി കഴിഞ്ഞ് ബാക്കി വിൽപനക്കാരനുള്ളതാണ്.
സുവർണജൂബിലി ഓണം ബംപർ ഭാഗ്യവാനു 10 കോടി കിട്ടുമ്പോൾ ഇൗ ഒറ്റ നറുക്കെടുപ്പിലൂടെ സർക്കാരിന്റെ പോക്കറ്റിലെത്തുന്നത് റെക്കോർഡ് ലാഭം: 50 കോടിയോളം രൂപ. 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും 65 ലക്ഷം ടിക്കറ്റുകളേ ഇത്തവണ മൂന്നു ഘട്ടങ്ങളിലായി അച്ചടിച്ചു വിതരണം ചെയ്തിരുന്നുള്ളൂ. അതെല്ലാം വിറ്റുതീരുകയും ചെയ്തു. വിറ്റുവരവായി ആകെ കിട്ടിയത് 145 കോടി രൂപയാണ്. സമ്മാനങ്ങൾ നൽകാൻ 51 കോടിയും ഏജന്റുമാർക്കു സമ്മാന കമ്മിഷനായി 5.12 കോടിയും ചെലവാകും.
.
https://www.facebook.com/Malayalivartha