പ്രവാസി മലയാളികൾക്കായി ഭവന പദ്ധതി നടപ്പാക്കണമെന്ന് സർക്കാർ
പ്രവാസി മലയാളികള്‍ക്കായി ഷാര്‍ജയില്‍ ഭവനപദ്ധതി നടപ്പാക്കണമെന്ന് കേരളാ സർക്കാർ. രാജ്ഭവനില്‍ ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമിനും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് നിർദേശം സർക്കാർ മുന്നോട്ടുവെച്ചത്.
ഭവനപദ്ധതിക്ക് പുറമെ അന്താരാഷ്ട്ര വിദ്യാഭ്യാസ സംരംഭം, സാംസ്കാരിക കേന്ദ്രം, ആയൂര്‍വേദവും മെഡിക്കല്‍ ടൂറിസവും, പശ്ചാത്തല വികസന മേഖലയില്‍ മുതല്‍ മുടക്കുന്നതിനുള്ള സാധ്യതകള്‍, ഐ.ടി മേഖലയില്‍ കേരളം-ഷാര്‍ജ സഹകരണം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം എന്നീ മേഖലയിലെ വികസനത്തിനുള്ള നിർദ്ദേശങ്ങളും സർക്കാർ സമർപ്പിച്ചിട്ടുണ്ട്.
കേരളം മുന്നോട്ടുവെച്ച മറ്റ് പദ്ധതികളും നിര്‍ദേശങ്ങളും:
1. ഷാര്‍ജ ഫാമിലി സിറ്റി:
മലയാളികള്‍ക്കുവേണ്ടി ഷാര്‍ജയില്‍ ഭവന പദ്ധതി. ഉയരം കൂടിയ 10 അപ്പാര്‍ട്ട്മെന്‍റ് ടവറുകളാണ് ഉദ്ദേശിക്കുന്നത്. ഇതിന് 10 ഏക്കര്‍ ഭൂമി ആവശ്യമുണ്ട്. കേരളവും ഷാര്‍ജയും സഹകരിച്ച് ഈ പദ്ധതി നടപ്പാക്കും. ഫാമിലി സിറ്റിയില്‍ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടാകും. ചികിത്സാ സൗകര്യം വലിയ ആശുപത്രിയായി വികസിപ്പിക്കുമ്പോള്‍ ഷാര്‍ജ നിവാസികള്‍ക്ക് ചികിത്സാ സേവനം ലഭിക്കും.
2. ഷാര്‍ജയില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ സംരംഭം
അന്താരാഷ്ട്ര നിലവാരമുള്ള പബ്ലിക് സ്കൂളുകള്‍, എഞ്ചിനീയറിങ് കോളജ്, മെഡിക്കല്‍ കോളജ്, നൈപുണ്യവികസന പരിശീലന കേന്ദ്രങ്ങള്‍ എന്നിങ്ങനെ മികവുറ്റ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
3. ഷാര്‍ജയില്‍ സാംസ്കാരിക കേന്ദ്രം
കേരളത്തിന്‍റെ സമ്പന്നമായ സംസ്കാരവും പൈതൃകവും അവതരിപ്പിക്കുന്ന സാംസ്കാരിക കേന്ദ്രം. ഇതിന് വേണ്ടി ഷാര്‍ജയില്‍ 10 ഏക്കര്‍ സ്ഥലം ആവശ്യമുണ്ട്. കേരളത്തിന്‍റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്ന മ്യൂസിയം, കലകള്‍ അവതരിപ്പിക്കുന്നതിനുള്ള വേദികള്‍, പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനുള്ള സൗകര്യം, ആയുര്‍വേദം അടിസ്ഥാനമാക്കിയുള്ള മെഡിക്കല്‍ ടൂറിസത്തിന് ഷാര്‍ജയില്‍ സൗകര്യം - ഇവയാണ് സാംസ്കാരിക കേന്ദ്രത്തില്‍ ഉദ്ദേശിക്കുന്നത്.
4. ആയൂര്‍വേദവും മെഡിക്കല്‍ ടൂറിസവും
ഷാര്‍ജയില്‍ നിന്ന് വരുന്ന അതിഥികള്‍ക്ക് വേണ്ടി കേരളത്തില്‍ പ്രത്യേക ആയുര്‍വേദം ടൂറിസം പാക്കേജുകള്‍. ഷാര്‍ജയില്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ച സാംസ്ക്കാരിക കേന്ദ്രത്തില്‍ കേരളത്തിന്‍റെ ആയൂര്‍വേദ ഹബ്ബും സ്ഥാപിക്കും.
5. പശ്ചാത്തല വികസന മേഖലയില്‍ മുതല്‍ മുടക്കുന്നതിനുള്ള സാധ്യതകള്‍
അടുത്ത 4 വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ മുതല്‍ മുടക്കാണ് കേരളം വിഭാവനം ചെയ്യുന്നത്. ഐ.ടിയും ടൂറിസവും കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയിലെ പ്രധാന ഘടകങ്ങളാണ്. പശ്ചാത്തല വികസനത്തിനുള്ള ഭാവി പദ്ധതികളില്‍ ഷാര്‍ജയുടെ സഹകരണവും പങ്കാളിത്തവും കേരളം പ്രതീക്ഷിക്കുന്നു.
6. ഐ.ടി മേഖലയില്‍ കേരളം-ഷാര്‍ജ സഹകരണം
ഐടിയില്‍ കേരളത്തിനുള്ള വൈദഗ്ദ്ധ്യവും ശക്തമായ അടിത്തറയും പരസ്പര സഹകരണത്തിന് പ്രയോജനപ്പെടും. ആഗോള നിലവാരമുള്ള ഇന്ത്യന്‍ കമ്പനികളും വിദേശ കമ്പനികളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐ.ടി. പാര്‍ക്കുകള്‍ കേരളത്തിന്‍റെ ശക്തിയാണ്. സ്റ്റാര്‍ട്ട് അപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ത്തിയെടുക്കുന്നതിനും കേരളത്തിന് മികച്ച പദ്ധതിയും ഏജന്‍സിയുമുണ്ട്. ഷാര്‍ജയിലെ യുവജനങ്ങളില്‍ സാങ്കേതിക സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതില്‍ കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ് മിഷന് പങ്കുവഹിക്കാന്‍ കഴിയും. ഷാര്‍ജ സര്‍ക്കാറിന്‍റെയും ഷാര്‍ജയിലെ പ്രമുഖ കമ്പനികളുടെയും "ബാക്ക് ഓഫീസ് ഓപ്പറേഷന്‍സ്" കേരളത്തിന്‍റെ സംവിധാനങ്ങളില്‍ ചെയ്യാന്‍ കഴിയും.
7. ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം
കേരളത്തിന് ആധുനിക ചികിത്സാ സംവിധാനവും മെഡിക്കല്‍ വിദ്യാഭ്യാസ സൗകര്യങ്ങളും ഉണ്ട്. ധാരാളം വിദഗ്ധ ഡോക്ടര്‍മാരും, സ്പെഷ്യലിസ്റ്റുകളും, ഉയര്‍ന്ന യോഗ്യതയുള്ള നഴ്സുമാരും, പാരാമെഡിക്കല്‍ സ്റ്റാഫും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം 2018 രണ്ടാംപകുതിയില്‍ പൂര്‍ത്തിയാകും. ഈ വിമാനത്താവളത്തിന് സമീപം ലോക നിലവാരത്തിലുള്ള മെഡിക്കല്‍ സെന്‍റര്‍ ഷാര്‍ജയിലെ നിക്ഷേപകരുടെ മുതല്‍ മുടക്കില്‍ ആരംഭിക്കാം.
https://www.facebook.com/Malayalivartha