ദിലീപ് ഒരുക്കിയത് ദൃശ്യം മോഡലോ? രക്ഷപെടാന്‍ തയ്യാറാക്കിയ തിരക്കഥയില്‍ കിംഗ് ലയര്‍ കുരുങ്ങുമ്പോള്‍...
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാംപ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കും. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന അന്വേഷണ സംഘത്തിന്‍െ.റ ഉന്നതതലയോഗത്തിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ തീരുമാനിച്ചത്. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് ആലുവ റൂറല്‍ എസ്.പി. എ.വി.ജോര്‍ജ് വ്യക്‌തമാക്കി.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് വ്യാജ മെഡിക്കൽ രേഖയുണ്ടാക്കിയെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തെ ദിലീപ് അപ്പടി അനുകരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കുറ്റകൃത്യം മറച്ചു വയ്ക്കാന്‍ കൃത്രിമ തെളിവുണ്ടാക്കി. എന്നാല്‍ കരുതലോടെ നീങ്ങി ഇത് പൊളിക്കുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17 നും തുടർന്ന് 21വരെ മൂന്ന് ദിവസം ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയെന്നാണ് ദിലീപ് വരുത്തിത്തീർത്തതെന്ന് പൊലീസ് പറഞ്ഞു.
ദിലീപ് പറഞ്ഞിട്ടാണ് മെഡിക്കൽ രേഖ നൽകിയതെന്ന് ഡോക്ടർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ദിലീപിനെ പരിചരിച്ച നഴ്സിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് എപ്പോൾ ഡിസ്ചാർജ് ആയെന്നും പോലീസിന് കണ്ടെത്താനായിട്ടില്ല. എന്നാൽ തൊണ്ടിമുതൽ നശിപ്പിക്കാൻ ശ്രമിച്ചെന്ന സ്വാധീനമുള്ള തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആശുപത്രിയിലായിരുന്നു എന്നു പറഞ്ഞ ദിവസങ്ങൾ ഷൂട്ടിങ് ലൊക്കേഷനിൽ ദിലീപ് ഉണ്ടായിരുന്നു എന്നതിനും തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്‌ചയാണ് അന്വേഷണ ഉദ്യോഗസ്‌ഥനായി സി.ഐ: ബൈജു പൗലോസ് ആലുവയിലെ ആശുപത്രിയിലെത്തി രജിസ്‌റ്ററുകള്‍ കസ്‌റ്റഡിയിലെടുത്തത്. ഇതില്‍ നിന്നാണു ദിലീപിനെ ഇവിടെ അഡ്‌മിറ്റ് ചെയ്‌തില്ലെന്നു വ്യക്‌തമായത്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ ആശുപത്രിയിലായിരുന്നുവെന്ന നടന്റെ മൊഴിയില്‍ പോലീസ് നേരത്തേ അസ്വാഭാവികത കണ്ടെത്തിയിരുന്നില്ല. എന്നാല്‍, രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഇതേപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14 മുതല്‍ 21 വരെ പനിബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്നാണ് ദിലീപിന്റെ മൊഴി. ദിലീപ് ഈ സമയം ആശുപത്രിയില്‍ ചികിത്സ തേടിയിട്ടില്ലെന്നും ഇതു സംബന്ധിച്ച് പോലീസിനു നല്‍കിയ ചികിത്സാരേഖകള്‍ വ്യാജമാണെന്നുമാണു കണ്ടെത്തിയത്. നടി ആക്രമിക്കപ്പെട്ടത് ഫെബ്രുവരി 17 നായിരുന്നു.
ആശുപത്രിയില്‍ ചികിത്സ നടത്തിയെന്നു പറയപ്പെടുന്ന ദിവസങ്ങളില്‍ ദിലീപ് ഷുട്ടിങ്ങിനായി പോയെന്നും കണ്ടെത്തി. നടനെ പരിചരിച്ച നഴ്‌സ് അവധിയിലായ ദിവസവും പരിശോധനാക്കുറിപ്പെഴുതി വ്യാജ റിപ്പോര്‍ട്ട് എഴുതിയത് ഡോക്‌ടര്‍ നിര്‍ദേശിച്ചിട്ടാണെന്നാണു നഴ്‌സിന്റെ മൊഴി. കോലഞ്ചേരി സ്വദേശിയായ നഴ്‌സിനെ ചോദ്യം ചെയ്‌തപ്പോഴാണു വിവരം പുറത്തുവന്നത്. പോലീസ് ആശുപത്രി റെയ്‌ഡ് ചെയ്‌തശേഷം നഴ്‌സിനെ ജോലിക്കു തിരികെ പ്രവേശിപ്പിച്ചിട്ടില്ല.
കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി,, മഞ്ജു വാര്യർ, ശ്രീകുമാർ മേനോൻ, ബി സന്ധ്യ എന്നിവർക്കെതിരെ കോടതിയെ സമീപിക്കാൻ ദിലീപ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ആദ്യം ഡിജിപിയെ സമീപിക്കാനാണ് ആലോചിച്ചതെങ്കിലും അതുകൊണ്ട് ഫലമില്ലെന്ന് മനസിലാക്കിയതിനെ തുടർന്നാണ് പുതിയ നീക്കം. നിരപരാധിയായ തന്നെ കള്ള കേസിൽ കുരുക്കിയെന്നാണ് ആരോപണം. എന്നാൽ എല്ലാ പഴുതും അടച്ചുള്ള കുറ്റപത്രം പോലീസ് തയ്യാറാക്കിയ പശ്ചാത്തലത്തിൽ ദിലീപിന്റെ നീക്കങ്ങൾ ഫലം ചെയ്യില്ല. നിയമപരമായ നീക്കങ്ങൾക്കൊപ്പം രാജ്യത്തെ പ്രധാനക്ഷേത്രങ്ങളിൽ ദിലീപ് വഴിപാടുകളും നേർന്നിട്ടുണ്ട്.
പുതിയൊരു അന്വേഷണ സംഘത്തെ നിയമിക്കണമെന്നും തന്നെ തേജോവധം ചെയ്യാനുള്ള നീക്കത്തിൽ നിന്നും പിൻമാറണമെന്നുമാണ് ദിലീപിന്റെ ആവശ്യം. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടാനാണ് ദിലീപിന്റെ നീക്കം. ബിനീഷ് കോടിയേരി സർക്കാരിൽ സ്വാധീനം ചെലുത്തിയാണ് തന്നെ ജയിലിൽ അടപ്പിച്ചതെന്ന് ദിലീപ് വാദിക്കുന്നു. ശ്രീകുമാർ മേനോനും ഒരു നടിയുമായുള്ള ബന്ധം തനിക്ക് വിനയായി.
താനുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന നടിയുടെ വൈരാഗ്യമാണ് കേസിലേക്ക് നയിച്ചതെന്ന് ദിലീപ് വാദിക്കും. തന്റെ സിനിമാഭാവി തകർക്കുകയാണ് ലക്ഷ്യം. തന്റെ സിനിമ വിജയിച്ചതിന്റെ വാശി തീർക്കാനാണ് തന്നെ ഒന്നാം പ്രതിയാക്കുന്നത്. സിനിമാ താരവും ബി.സന്ധ്യയും തമ്മിലുള്ള അടുത്ത ബന്ധം അന്വേഷണത്തെ വഴിതെറ്റിച്ചിട്ടുണ്ട്.
പോലീസ് കള്ളക്കേസ് മെനയുന്നു എന്നതാണ് പ്രധാന വാദം. സർക്കാരിന്റെ ഇമേജ് വർധിപ്പിക്കുന്നതിന് വേണ്ടിയാണ് കേസ് കുരുക്കിയത്. പുതിയൊരു ടീം കേസ് അന്വേഷിക്കണം എന്ന ആവശ്യം ഹൈക്കോടതി അംഗീകരിക്കുമെന്ന് ദിലീപ് കരുതുന്നു. നിരവധി സിനിമകളിൽ ബി.സന്ധ്യ നടി മഞ്ജുവാര്യരുടെ വഴി കാട്ടിയായിരുന്നു എന്നും ദിലീപ് ആരോപിക്കുന്നു.
സംഭവത്തിൽ വേറെ പ്രതികൾ ഉണ്ടെന്നാണ് ദിലീപിന്റെ വാദം. യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണമെങ്കിൽ തന്നെ വിശ്വാസത്തിലെടുക്കണമെന്ന് ദിലീപ് വാദിക്കുന്നു. അതിന് മുൻവിധിയില്ലാത്ത അന്വേഷണം വേണമെന്നും ദിലീപ് പറയുന്നു. കോടതിയെ സമീപിക്കേണ്ട ഒരുക്കങ്ങൾ പൂർത്തിയാ യി കഴിഞ്ഞു. അതിനിടെ കേസ് ഒതുക്കി തീർക്കാനുള്ള കളികളും ഒരു ഭാഗത്തിലൂടെ നടക്കുന്നുണ്ട്. കെ. രാമൻപിള്ളയായിരിക്കും ദിലീപിനു വേണ്ടി ഹൈക്കോടതിയെ സമീപിക്കുക.
https://www.facebook.com/Malayalivartha