സി പി എം കേന്ദ്ര നേത്യത്വം ഇടപെട്ടു; സോളാർ കേസിൽ അന്വേഷണ സാധ്യത മങ്ങി; നിയമോപദേശം വാങ്ങിയ ശേഷം തുടർ നടപടി മതിയെന്ന് കേന്ദ്ര നിർദ്ദേശം
സി പി എം കേന്ദ്ര നേത്യത്വം ഇടപെട്ടു. സോളാർ കേസിൽ അന്വേഷണ സാധ്യത മങ്ങി. സുപ്രീം കോടതി ജഡ്ജിയിൽ നിന്നും നിയമോപദേശം വാങ്ങിയ ശേഷം മാത്രം തുടർ നടപടി മതിയെന്ന നിർദ്ദേശം സി പി എം കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിനു നൽകി.
ചുരുക്കത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പമ്പാ നദിയിൽ ഒഴുകും. ഉമ്മൻ ചാണ്ടിയെ പോലുള്ള നേതാക്കളെ ഇമ്മോറലാണെന്ന് ജനം അവിശ്വസിക്കുന്ന ഒരു സ്ത്രീയുടെ പരാതിയിൽ അപമാനിക്കുന്നത് ശരിയല്ലെന്ന സീതാറാം യച്ചൂരിയുടെ കടുത്ത നിലപാടാണ് പിണറായി സർക്കാരിന്റെ നിർണായക തീരുമാനം തിരുത്താൻ ഇടയാക്കിയത്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തുടർ നടപടി മതിയെന്നു കോടിയേരിയാണ് പിണറായിയെ അറിയിച്ചത്.
ദേശീയ തലത്തിൽ കോൺഗ്രസ്, സി പി എം സഖ്യം എന്ന ആശയത്തിന് ബലം പകരുന്ന ചർച്ചകൾ നടക്കുന്നതിനിടയിലാണ് സമാരാധ്യരായ കോൺഗ്രസ് നേതാക്കൾക്കെതിരെ സർക്കാർ കേസെടുത്തത്. ഇതിനെതിരെ എ.കെ.ബാലനെ പോലുള്ള ഉന്നത നേതാക്കൾ മന്ത്രിസഭാ യോഗത്തിൽ തന്നെ രംഗത്തെത്തി. പിണറായിയുടെ കാബിനറ്റിൽ അദ്ദേഹത്തിനെതിരെ സംസാരിക്കാൻ ബാലനും മറ്റും ധൈര്യം നൽകിയത് പാർട്ടി തീരുമാനമാണ്. ജസ്റ്റിസ് ശിവരാജൻ റിപ്പോർട്ട് എഴുതിയത് സി പി എമ്മുകാർ പറഞ്ഞിട്ടാണെന്നാണ് ജനം വിശ്വസിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു തുടങ്ങിയതായി മന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. മന്ത്രി ചന്ദ്രശേഖരനും പിന്തുണച്ചു. സി പി ഐ ക്കും ഇതേ അഭിപ്രായം തന്നെയാണുള്ളത്.
മുഖ്യമന്ത്രിയുടെ ഉപദേശകരാണ് അദ്ദേഹത്തെ തെറ്റായ വഴിയിലേക്ക് നയിക്കുന്നതെന്ന അഭിപ്രായം മന്ത്രിമാർക്ക് തന്നെയുണ്ട്. അഴിമതി അന്വേഷിക്കുന്നതിൽ ആരും എതിരല്ല. എന്നാൽ ബലാൽസംഗ കുറ്റം ചുമത്തുന്നത് ശരിയല്ലെന്നാണ് മന്ത്രിമാരുടെ അഭിപ്രായം. ആരോപണം ഉന്നയിക്കുന്നവരുടെ മാന്യത കൂടി പരിഗണിക്കണമെന്നാന്ന് മന്ത്രിമാരുടെ അഭിപ്രായം.
ജ. ശിവരാജൻ പരിധി ലംഘിച്ചു എന്ന ആക്ഷേപം ശക്തമാണ്. നേതാക്കൾ നിരപരാധികളാണെങ്കിൽ അവരെ തുറുങ്കിലടച്ചാൽ നാളെ പകരം കിട്ടും. അതിനാൽ തെറ്റായ നീക്കങ്ങൾ പാടില്ല. സോളാർ കേസിലെ ക്രമക്കേടുകൾ അന്വേഷിക്കാനാണ് കമ്മീഷനെ തീരുമാനിച്ചത്. എന്നാൽ കമ്മീഷൻ മറ്റ് പലതും അന്വേഷിച്ചു. കേന്ദ്ര നിർദ്ദേശം ആദ്യം പിണറായി തള്ളിയിരുന്നു. എന്നാൽ വിഷയം ഗൗരവമായതോടെയാണ് കളം മാറ്റിയത്.
https://www.facebook.com/Malayalivartha