ഡ്രൈവർമാർ തമിഴ്നാട്ടിൽ വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന മണി കീഴടങ്ങി.
മൂന്നാർ എല്ലപ്പെട്ടി എസ്റ്റേറ്റ് സ്വദേശികളായ രണ്ട് ഓട്ടോ ഡ്രൈവർമാർ തമിഴ്നാട്ടിൽ വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ആൾ കീഴടങ്ങി. തിരുനൽവേലി സ്വദേശി മണിയാണ് തമിഴ്നാട്ടിലെ സെയ്താർപേട്ട് കോടതിയിൽ കീഴടങ്ങി. മണിയെ കോടതി ഏഴു ദിവസത്തേക്കു റിമാൻഡ് ചെയ്തു. കേസ് അന്വേഷിക്കുന്ന തേനി പോലീസ് മണിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. തേനി എസ്പി എസ്.ആർ. ഭാസ്കരന്റെ മേൽനോട്ടത്തിലാണ് തമിഴ്നാട് പോലീസ് കേസ് അന്വേഷിക്കുന്നത്.
മൂന്നാർ എല്ലപ്പെട്ടി എസ്റ്റേറ്റ് സ്വദേശികളായ ശരവണൻ (18), ജോണ് പീറ്റർ (19) എന്നിവരാണു കേരള തമിഴ്നാട് അതിർത്തിയായ ബോഡിമെട്ടിനടുത്തുള്ള മണപ്പട്ടിയിൽ ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ ബോഡിമെട്ടിലേക്ക് ഓട്ടോയിലെ യാത്രയ്ക്കിടയിലായിരുന്നു കൊലപാതകം. ഇവരുടെ വാഹനം ഓട്ടത്തിനു വിളിച്ചതു മണിയായിരുന്നു.
ശനിയാഴ്ച രാത്രി 8.30 നാണ് ജോണ് പീറ്ററോട് ഓട്ടം വരാൻ ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് സുഹൃത്തായ ശരവണനെയും ജോണ് പീറ്റർ ഒപ്പം കൂട്ടി. ഞായറാഴ്ച രാവിലെയാണ് കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും മുഖം ക്രൂരമായി വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു.
https://www.facebook.com/Malayalivartha