റെയിൽവേ ഉണരണം; കമ്മട്ടിപ്പാടത്ത് ബാബുവിന് സംഭവിച്ചത്; ലോകകപ്പിന്റെ ആവേശത്തിൽ നിറഞ്ഞു തുള്ളിയ കൊച്ചിക്കാർ പോലും അത് അറിഞ്ഞില്ല
പന്ത്രണ്ട് വയസുള്ള മകൾക്കൊപ്പം ഭാര്യയുടെ മൃതദേഹവും ചുമന്ന് കിലോമീറ്ററോളം നടന്ന ഒഡിഷയിലെ യുവാവിന്റെ ചിത്രം കേരളം ഇന്നും മറന്നിട്ടില്ല. അത് ഒഡീഷയാണെന്ന് പറഞ്ഞ് ചിരിച്ചു തള്ളിയവർ അറിയുക. ഇക്കഴിഞ്ഞ തിങ്കളാഴ്ച എറണാകുളം നഗരമധ്യത്തിലും സമാനമായ ഒരു സംഭവമുണ്ടായി. ലോകകപ്പിന്റെ ആവേശത്തിൽ നിറഞ്ഞു തുള്ളുന്ന കൊച്ചിക്കാർ പക്ഷേ അക്കാര്യം അറിഞ്ഞില്ല.
നഗരമധ്യത്തിലെ കമ്മട്ടി പാടം കോളനിയിലാണ് സംഭവം. ചുമട്ടുതൊഴിലാളിയായ കമ്മട്ടി പാടം സ്വദേശി ബാബുവാണ് (56) ഹൃദയസ്തംഭനം കാരണം ചികിത്സ കിട്ടാതെ മരിച്ചത്. കാരണം കമ്മട്ടി പാടം കോളനിയെ ചുറ്റിപറ്റി കിടക്കുന്നത് റെയിൽവേ ലൈനുകളാണ്. മുഴുവൻ സമയവും തീവണ്ടിയോടുന്ന സ്ഥലമാണ് ഇവിടം. സ്റ്റേഷൻ അടുത്തായതിനാൽ തീവണ്ടികൾ നിർത്തിയിടും. ചിലപ്പോൾ മണിക്കൂറുകളോളം തീവണ്ടി കിടക്കും. തീവണ്ടിയെത്തിയാൽ ഇവിടത്തുകാർക്ക് പുറം ലോകവുമായുള്ള ബന്ധം മുറിയും.
അങ്ങനെയൊരു സമയത്താണ് ബാബുവിന് നെഞ്ചുവേദന വന്നത്. ക്യത്യസമയത്ത് തീവണ്ടിയും വന്നു. റയിൽവേ ലൈനുകളുടെ അറ്റകുറ്റപണികൾ കാരണം തീവണ്ടി ദീർഘനേരം പിടിച്ചിട്ടു. നെഞ്ചുവേദന അസഹ്യമായതോടെ വീട്ടുകാർ നാട്ടുകാരുടെ സഹായത്തോടെ ബാബുവിനെ തോളിലെടുത്തു. തീവണ്ടിയില്ലാത്ത സ്ഥലത്തു കൂടെ ആശുപത്രിയിലെത്തിച്ചെങ്കിലും ബാബു മരിച്ചു. യഥാസമയം ചികിത്സ കിട്ടാത്തതാണ് മരണകാരണം. ബാബുവിന്റെ മൃതദേഹം ട്രാക്കിലൂടെയാണ് ചുമന്നുകൊണ്ടു വന്നത്.
അൻപതോളം കുടുംബങ്ങൾ ഇതുപോലെ തീവണ്ടി മതിൽ തീർക്കുന്ന ഗ്രാമത്തിൽ താമസിക്കുന്നുണ്ട്. നഗരത്തിലെ അഴുക്കുചാൽ ഒഴുകിയെത്തുന്നതും ഇവിടെയാണ്. നാട്ടുകാർ പലതവണ പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല. കോളനിയിൽ എന്ത് ചെയ്യണമെങ്കിലും റയിൽവേയുടെ അനുമതി വേണം. റയിൽവേക്ക് ജനങ്ങളെ പുനരധിവസിപ്പിക്കാനാവില്ല. എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് കേരള സർക്കാരിനു മാത്രമാണ്.
മെട്രോക്കും ലോകകപ്പിനും വേണ്ടി നടക്കുന്ന ജനപ്രതിനിധികളും കമ്മട്ടി പാടത്തെ തിരിഞ്ഞു നോക്കിയിട്ടില്ല. സോളാർ കേസിൽ പ്രതിയായ വികസന വീരൻമാരും തിരിഞ്ഞു നോക്കിയില്ല. അവരെല്ലാം നഗരത്തിൽ മെട്രോ എത്തിക്കുന്ന തിരക്കിലായിരുന്നു. എന്നിട്ട് കേരളം വികസന പറുദീസയാണെന്ന് പറഞ്ഞ് ഊറ്റം കൊള്ളുന്നു. അതിനിടെ റയിൽവേ ലൈനുകളാൽ ചുറ്റപ്പെട്ട കമ്മട്ടിപ്പാടത്തെ നിർദ്ധനരായ സാധാരണക്കാരെ അടിസ്ഥാന ജീവിത സൗകര്യങ്ങളുള്ള മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
സർക്കാരും റയിൽവേയും ഇടപെട്ട് അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കമ്മട്ടിപ്പാടത്തെ ജനങ്ങളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുമെന്ന് കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. ചുമട്ടുതൊഴിലാളിയായ കമ്മട്ടിപ്പാടം സ്വദേശി കെഎൽ ബാബു (56) കോളനിക്ക് മുന്നിൽ തീവണ്ടി നിർത്തിയിട്ടിരുന്നതു കാരണം കൃത്യസമയത്ത് ആശുപത്രിയിലെത്താൻ കഴിയാതെ തിങ്കളാഴ്ച മരിച്ചതിനെ തുടർന്നാണ് കേസെടുത്തത്. ഇതിനെ കുറിച്ച് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് ഇവിടത്തുകാർ അനുഭവിക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കമ്മട്ടിപ്പാടം കൊച്ചി നഗരത്തിലാണെങ്കിലും റയിൽവേ ലൈൻ കോളനിയെ നഗരത്തിൽ നിന്നും വേർതിരിക്കുന്നു. പുറം ലോകം കാണണമെങ്കിൽ നാട്ടുകാർക്ക് റയിൽവേ ലൈൻ കടക്കണം. തീവണ്ടികൾ പിടിച്ചിട്ടാൽ ഇവരുടെ അന്നം മുടങ്ങുമെന്ന് കമ്മീഷൻ പറഞ്ഞു. റയിൽവേയും സർക്കാരും ഉറക്കത്തിൽ നിന്നുണരണമെന്ന് ആക്റ്റിംഗ് അധ്യക്ഷൻ പി.മോഹനദാസ് ആവശ്യപ്പെട്ടു. ജീവിക്കാനുള്ള അവകാശം ഭരണഘടനാദത്തമാണ്. മെട്രോനഗരത്തിലെ പാവങ്ങളുടെ ജീവിതം ദുരിതത്തിലാക്കരുത്.
ചീഫ് സെക്രട്ടറി, ദക്ഷിണ റയിൽവേ ജനറൽ മാനേജരും ബന്ധപ്പെട്ട എഞ്ചിനീയറും സാമൂഹ്യനീതി സെക്രട്ടറിയും വിഷയത്തിൽ ഇടപെട്ട് കമ്മട്ടി പാടത്തെ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കാൻ പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെട്ടു. കേസ് നവംബർ 24 ന് എറണാകുളത്ത് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
https://www.facebook.com/Malayalivartha