അമിത വേഗതയും മത്സരവും വരുത്തിവച്ച ദുരന്തത്തിന്റെ ഞെട്ടലിൽ കവടിയാർ; എസ് പി ഗ്രാന്‍ഡ് ഡെയ്സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത: മത്സര ഓട്ടത്തില്‍ പങ്കെടുത്ത ബെന്‍സിനെ കുറിച്ച് പോലീസിന് വിവരമില്ല
മത്സരയോട്ടത്തിൽ യുവാവ് മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിന്റെ ഞെട്ടലിലാണ് മണിക്കൂറുകൾക്ക് ശേഷവും കവടിയാർ. അമിതവേഗതയും മത്സരവും വരുത്തിവച്ച ദുരന്തത്തിന്റെ ഭീകരത വെളിവാക്കുന്നതാണ് ദുരന്ത സ്ഥലത്തെ ദൃശ്യങ്ങൾ. അപകടത്തിൽ തകർന്ന് പുതുപുത്തൻ കാറിന്റെ അവശിഷ്ടങ്ങൾ റോഡിലാകെ ചിതറി കിടക്കുന്നു. അപകടത്തിൽപ്പെട്ട കുട്ടികളുടെ ചെരിപ്പുകളും മൊബൈൽ ഫോണും തകർന്ന ഇലക്ട്രിക് പോസ്റ്റുകളുടെ അവശിഷ്ടങ്ങളും വേറെ. കാറിടിച്ച് തകർന്ന മരം പട്ടകൾ പൊളിഞ്ഞ നിലയിൽ തൊട്ടടുത്ത് തന്നെയുണ്ട്.
ഇന്നലെ രാത്രി അപകടത്തിന് ദൃക്സാക്ഷികളായവരുൾപ്പെടെ വൻ ജനാവലിയാണ് ഇന്നും സ്ഥലത്ത് തടിച്ച് കൂടിയിട്ടുള്ളത്. ആഡംബര വാഹനങ്ങളിലും ബൈക്കുകളിലുംയുവാക്കളുടെ മത്സരയോട്ടം പതിവായ ഇവിടെ അപകടത്തിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളിൽ മന:സാക്ഷി മരവിച്ച അവസ്ഥയിലാണ് നാട്ടുകാർ.
ഇന്നലെ രാത്രി മത്സരയോട്ടം നടത്തിയ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ മരിച്ച വള്ളക്കടവ് പെരുന്താന്നി സുഭാഷ് നഗറിൽ ഭൂപിയിൽ സുബ്രഹ്മണ്യന്റെ മകൻ ആദർശിന്റെ (20) മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ന്യൂ തിയേറ്റർ ഉടമ മഹേഷ് സുബ്രഹ്മണ്യത്തിന്റെ മകൾ തൈയ്ക്കാട് ഇവി റോഡ് ഗ്രീൻ സ്ക്വയർ ബീക്കൺ ഫ്ലാറ്റിൽ ഗൗരി ലക്ഷ്മി സുബ്രഹ്മണ്യം (23), കൂട്ടുകാരി അനന്യ (23) എന്നിവർ പട്ടം എസ്.യു.ടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇരുവരും അപകടനില തരണം ചെയ്തു.
ഇവർക്കൊപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശിനി ശിൽപ്പയേയും കാറിടിച്ച് പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവർ പാപ്പനംകോട് സ്വദേശി സജികുമാറിനെയും (42) പ്രാഥമിക ശുശ്രൂഷകൾക്കുശേഷം വിട്ടയച്ചതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി പതിനൊന്നിന് വെള്ളയമ്പലം-കവടിയാർ റോഡിൽ മന്ത്രി മന്ദിരമായ മൻമോഹൻ ബംഗ്ലാവിന് സമീപമായിരുന്നു അപകടം. വെള്ളയമ്പലം ഭാഗത്തു നിന്ന് കവടിയാറിലേക്ക് ബെൻസ് കാറുമായി മത്സരയോട്ടം നടത്തിയ പുത്തൻ ആഡംബര സ്കോഡ ഒക്ടാവിയ കാറാണ് അപകടത്തിൽപ്പെട്ടത്. അപകടസ്ഥലത്ത് നിർത്താതെ പോയ ബെൻസ് കാർ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ട്രാഫിക് പൊലീസ് അറിയിച്ചു. അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ റോഡിലെ സിസിടിവി കാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.
കഴിഞ്ഞ ദിവസം എറണാകുളത്ത് താത്കാലിക രജിസട്രേഷൻ നടത്തി റോഡിലിറക്കിയതാണ് അപകടത്തിൽപ്പെട്ട കാർ. അമിതവേഗത്തിൽ ഓടിയ കാർ, മൻമോഹൻ ബംഗ്ലാവിന് എതിർവശത്തുവച്ച് നിയന്ത്രണം വിട്ട് മുൻപേ പോയ ഓട്ടോറിക്ഷയെ ഇടിച്ചുമറിച്ചു. ഇതിനുശേഷം റോഡരികിലെ രണ്ട് വൈദ്യുത പോസ്റ്റുകൾ ഇടിച്ചിട്ടു. പോസ്റ്റുകൾ തകർത്തശേഷം വനിതാവികസന കോർപറേഷന്റെ മതിൽക്കെട്ടിൽ ഇടിച്ചാണ് കാർ നിന്നത്.
കാറിലുണ്ടായിരുന്ന പെൺകുട്ടികളെ പൊലിസെത്തി പുറത്തെടുത്തെങ്കിലും ഡ്രൈവർ സീറ്റിലുണ്ടായിരുന്ന ആദർശ് കാറിനുള്ളിൽ കുടുങ്ങിപ്പോയി. ഒടുവിൽ ഫയർഫോഴ്സെത്തി കാർ വെട്ടിപ്പൊളിച്ചാണ് ആദർശിനെ പുറത്തെടുത്തത്. ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തലസ്ഥാനത്തെ പ്രമുഖ വ്യവസായികളുടെ മക്കളായ ഇവർ സഹപാഠികളായിരുന്നു. ഇന്നലെ തലസ്ഥാനത്ത് ഒത്തുകൂടിയ ഇവർ നഗരത്തിലെ ആഡംബര ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം പെൺകുട്ടികളെ വീടുകളിൽ വിടാനായി പോകുമ്പോഴാണ് അപകടമുണ്ടായത്. ആദർശിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
ആദര്‍ശിന്റെ അപകട മരണ മറിഞ്ഞ് ആദ്യം ഓടിയെത്തിയത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയാണെന്നും, അപകടത്തിൽപെട്ട മൂന്ന് യുവതികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത് ബിനീഷായിരുന്നെന്നും ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ ഗൗരിയുമായി ബിനീഷിന് അടുത്ത കുടുംബ ബന്ധമുണ്ടെന്നാണ് സൂചന.
ഇന്നലത്തെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഡംബര വാഹനങ്ങളുടെ മത്സരയോട്ടം നിറുത്താനുള്ള കർശന നടപടിക്ക് പൊലീസ് കമ്മിഷണറുടെ നിർദേശം. നഗരത്തിൽ വാഹന പരിശോധന വ്യാപകമാക്കാനും ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനുമാണ് നിർദേശിച്ചിരിക്കുന്നത്. അമിതവേഗത്തിലും അശ്രദ്ധമായും വാഹനം ഓടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കുമാണ് നിർദേശിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha