ഭർത്താവ് ജീവനൊടുക്കിയ വിവരം ഭാര്യ ബെന്‍സി ഇനിയും അറിഞ്ഞിട്ടില്ല; മകന്റെ വിയോഗം അറിഞ്ഞ് കാണാതായ മാതാപിതാക്കള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ മൃതദേഹം മോര്‍ച്ചറിയില്‍
കാണാതായ മാങ്ങാനം സ്വദേശികളായ ദമ്പതികള്‍ക്കായി പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇളയമകന്‍ ടിന്‍സി ജീവനൊടുക്കിയ വിവരം ഭാര്യ ബെന്‍സി ഇനിയും അറിഞ്ഞിട്ടില്ല. ശസ്ത്രക്രിയയിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ബെന്‍സി ഇപ്പോഴും മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
ഒപ്പം നില്‍ക്കുന്ന ബന്ധുക്കളോട് ഭര്‍ത്താവിനെ അന്വേഷിച്ചപ്പോള്‍ കാണാതായ മാതാപിതാക്കളെ തേടി പോയിരിക്കുകയാണെന്നാണ് ബെന്‍സിയെ അറിയിച്ചിരിക്കുന്നത്. ഇതിനിടെ, മകന്റെ വിയോഗം അറിഞ്ഞ് കാണാതായ മാതാപിതാക്കള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ ടിന്‍സിയുടെ മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ സംസ്‌കാര സമയം തീരുമാനിച്ചിട്ടില്ല.
വയോജന സംരക്ഷണ കേന്ദ്രങ്ങളും ലോഡ്ജുകളും കേന്ദ്രീകരിച്ച് ദമ്പതികളെ കണ്ടെത്താനുള്ള തെരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. പേരുമാറ്റി പറഞ്ഞ് ആരെങ്കിലും താമസിക്കുന്നുണ്ടോ എന്നത് ഉള്‍പ്പെടെയാണ് പോലീസ് അന്വേഷിക്കുന്നത്.
മാങ്ങാനം നരസിംഹസ്വാമി ക്ഷേത്രത്തിനു സമീപം മാങ്ങാനംകുടി പുതുക്കാട്ട് വീട്ടില്‍ കെ.എസ്.ഇ.ബി റിട്ട.അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.സി എബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവരെയാണ് 13 ന് പുലര്‍ച്ചെ മുതല്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.
ഇവരുടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സംഭവ ദിവസം പുലര്‍ച്ചെ 2.50 മുതല്‍ രാവിലെ ആറു വരെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും രണ്ടുപേര്‍ ചേര്‍ന്ന് സെക്കന്റ്ക്ലാസ് ടിക്കറ്റെടുത്ത് യാത്ര ചെയ്തവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. തങ്കമ്മ ചികിത്സ നടത്തിയിരുന്ന കൊച്ചി അമൃത ആശുപത്രിയിലെ രേഖകളും പരിശോധിച്ചു. മറ്റ് ആശുപത്രികളിലും ഒപ്പം പോട്ട, മുരിങ്ങൂര്‍ ധ്യാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha