മികച്ച ധനകാര്യ വിദഗ്ദ്ധനായ മന്ത്രി തോമസ് ഐസക്കിന് അടിപതറുന്നു. ട്രഷറി പൂട്ടാത്ത ധനമന്ത്രി എന്ന് പേരെടുത്ത ഐസക് പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ആദ്യമായി ട്രഷറി പൂട്ടുന്നു.
ട്രഷറി ഇടപാടുകൾക്ക് നിയന്ത്രണം എന്ന് പറയുന്നുണ്ടെങ്കിലും ഫലത്തിൽ അത് നിയന്ത്രണമല്ല, അടച്ചുപൂട്ടൽ തന്നെയാണ്. പണ്ടാണ് ട്രഷറി പൂട്ടുന്നു എന്ന് പറഞ്ഞിരുന്നത്. പൂട്ടൽ എന്ന പഴയ വാക്കിന്റെ പുതിയ അർത്ഥമാണ് നിയന്ത്രണം.
അതിസമർത്ഥനായ ധനമന്ത്രിയായ ഐസക് ഇത്തരമൊരു സ്ഥിതിവിശേഷം മനപൂർവം സൃഷ്ടിച്ചതാണോ എന്ന് സംശയിക്കുന്നവരുമുണ്ട്. കാരണം ഐസക് മനസുകൊണ്ട് വിചാരിച്ചാൽ ട്രഷറി പൂട്ടില്ല. 2006 ൽ ധനമന്ത്രി വക്കം പുരുഷോത്തമൻ കുളമാക്കിയ ട്രഷറിയാണ് ഐസക് ഏറ്റുവാങ്ങിയത്. അതിന് മുമ്പ് ധനമന്ത്രി ശങ്കരനാരായണനാണ് ട്രഷറി തുലച്ചത്. അക്കാലത്ത് മുഖ്യമന്ത്രി ആന്റണി ഡൽഹിയിൽ പോയ ടിക്കറ്റിന്റെ പണം നൽകാൻ പോലും സർക്കാരിന്റെ കൈയിൽ ഉണ്ടായിരുന്നില്ല. ശങ്കരനാരായണന്റെ കെടുകാര്യസ്ഥത മറികടക്കാൻ പ്രതിഭാശാലിയായ വക്കത്തിന് കഴിഞ്ഞില്ല.
പിന്നീട് ഐസക് മന്ത്രിയായതോടെ ധനമേഖലകൾ ഉണർന്നു. സാമ്പത്തിക ഉത്തേജന പാക്കേജുകൾക്ക് അദ്ദേഹം രൂപം കൊടുത്തു. അഴിമതി വിരുദ്ധ ഇമേജ് അദ്ദേഹഞ്ഞ ഏറെ സഹായിച്ചു. ധനകാര്യ വിദഗ്ദ്ധൻ എന്ന നിലയിലുള്ള ഐസക്കിന്റെ പ്രസിദ്ധി അദ്ദേഹത്തെ ഒരു പാട് സഹായിച്ചു. അദ്ദേഹം ചില മാജിക്കുകളുടെ സഹായത്തോടെ നമ്മുടെ സാമ്പത്തിക മേഖലയെ ഉണർത്തി. 2006 - 2011 കാലഘട്ടത്തിലാണ് ട്രഷറി പൂട്ടാതിരുന്ന ആദ്യ അഞ്ചു വർഷം. പിന്നീട് കെ.എം.മാണി ധനമന്ത്രിയായി. അദ്ദേഹവും ട്രഷറി പൂട്ടിയിട്ടില്ല. പിന്നീട് ഐസക് ധനമന്ത്രിയായി. അപ്പോഴാണ് പ്രതിസന്ധി രൂക്ഷമായത്.
ഐസക്കും പിണറായിയും തമ്മിൽ സ്വരചേർച്ചയില്ലെന്ന കാര്യം ഏറെ നാളായി പറഞ്ഞു കേൾക്കുന്നു. ഒരു കാലത്ത് നിറഞ്ഞു നിന്ന ഐസക്ക് നിശബ്ദനായതോടെയാണ് ഇത്തരമൊരു വാർത്ത പരന്നത്. 1500 കോടി വേണം ക്ഷേമപെൻഷൻ നൽകാൻ. ഡിസംബറിൽ രണ്ട് ശമ്പളം നൽകണം. ദിവസം അൻപത് കോടിയിൽ താഴെ മാത്രം ട്രഷറി വഴി ചെലവിട്ടാൽ മതിയെന്നാണ് സർക്കാർ നിർദ്ദേശം.
https://www.facebook.com/Malayalivartha