ദൃശ്യം സിനിമ പ്രചോദനമായി; പിതാവിനെ കൊലപ്പെടുത്തി മൃതദേഹം നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ കുഴിച്ചുമൂടിയ കേസില്‍ മകനും സുഹൃത്തും അറസ്റ്റില്‍
പിതാവിനെ കൊലപ്പെടുത്തി മൃതദേഹം നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ കുഴിച്ചുമൂടിയ കേസില്‍ മകനും സുഹൃത്തും അറസ്റ്റില്‍. തോണിച്ചാല്‍ പൈങ്ങാട്ടിയിരിയില്‍ താമസിക്കുന്ന തമിഴ്നാട് മധുര ഉശിലംപെട്ടി സ്വദേശി ആെശെ കണ്ണ(48)നെ കൊലപ്പെടുത്തിയതിനു മകന്‍ അരുണ്‍ പാണ്ഡി (22), സുഹൃത്ത് തിരുനെല്‍വേലി അണ്ണാമെലെ പുതൂര്‍ അര്‍ജുന്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ മൂന്നു മക്കളില്‍ രണ്ടാമനാണ് ആക്രിക്കടയില്‍ ജോലിക്കാരനായ അരുണ്‍. പതിനാലു വര്‍ഷമായി ഭാര്യ മണിമേഖലയുമായി പിണങ്ങിക്കഴിഞ്ഞ ആെശെകണ്ണന്‍ എട്ടുമാസം മുൻപ് കുടുംബപ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത് ഒന്നിച്ച് താമസിക്കുകയായിരുന്നു. താമസ സ്ഥലത്തിനു പുറത്തു പണിക്ക് പോകാറുള്ള ഇയാള്‍ സെപ്റ്റംബറില്‍ വീട്ടില്‍ വരികയും രണ്ടാഴ്ച കുഴപ്പമില്ലാതെ ജീവിക്കുകയും ചെയ്തു. മൂന്നാമത്തെ ആഴ്ച മുതല്‍ അമിതമായ മദ്യപാനം ആരംഭിച്ചു.
ഭാര്യയെയും മകനെയും ഉപദ്രവിക്കാനും അപവാദം പറയാനും തുടങ്ങി. കഴിഞ്ഞ സെപ്റ്റംബര്‍ 29ന് നവമി ദിനത്തില്‍ അമ്മയെ മര്‍ദിച്ചതോടെയാണു മകന്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം തൂമ്പ, കമ്പിപ്പാര എന്നിവ പൈങ്ങാട്ടിരിയിലെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ അരുണ്‍ ഒളിപ്പിച്ചുവച്ചു. നേരത്തേ പറഞ്ഞതനുസരിച്ചു മദ്യവുമായി പിതാവിനെയും കൂട്ടി ഈ കെട്ടിടത്തില്‍ അര്‍ജുനനെത്തി.
മദ്യപിക്കുന്നതിനിടെ കമ്പിപ്പാരകൊണ്ടു പിതാവിനെ തലയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. കൊലപാതക ലക്ഷ്യം മുന്‍കൂട്ടി അറിയാതിരുന്ന അര്‍ജുനും ചേര്‍ന്നാണ് പിന്നീട് മൃതദേഹം കുഴിച്ചുമൂടിയത്. കല്ലുകൊണ്ട് ഇടിച്ച് മരണം ഉറപ്പുവരുത്തിയ ശേഷം കുഴിയെടുത്ത് മൂടുകയായിരുന്നു. തുടര്‍ന്ന് കുളിച്ച് അമ്പലത്തില്‍ പോയി. പിറ്റേദിവസം രാവിലെ വന്ന് തൂമ്ബയും കമ്പിപ്പാരയും തിരിച്ചെടുത്തു. പിന്നീട് രണ്ടുതവണ ഇരുവരും കുഴിച്ചിട്ട സ്ഥലത്തെത്തി.
കഴിഞ്ഞ ദിവസം വീടു നിര്‍മാണത്തിന്റെ ഭാഗമായി എത്തിയ പണിക്കാരന്‍, തറയില്‍ മണ്ണ് താഴ്ന്നിരിക്കുന്നത് കണ്ടു നടത്തിയ പരിശോധനയിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അന്നു രാത്രി തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിനായി. മലയാളത്തിലെ ദൃശ്യം സിനിമയാണ് കൃത്യത്തിനും മൃതദേഹം മറവുചെയ്യാനും പ്രചോദനമായതെന്നു പോലീസ് പറഞ്ഞു. ദൃശ്യത്തിന്റെ തമിഴ്പതിപ്പായ പാപനാശവും അരുണിനെ വല്ലാതെ സ്വാധീനിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ആെശെകണ്ണന്റെ തലയോട്ടിയും തുടയെല്ലും തകര്‍ന്ന നിലയിലും പല്ലുകള്‍ കൊഴിഞ്ഞ രീതിയിലുമാണെന്ന് കണ്ടെത്തി.
കൈയില്‍ സ്വന്തം പേരും ഭാര്യയുടെ പേരും പച്ചകുത്തിയിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മൈസൂരില്‍ ഹോട്ടല്‍ ജോലി ചെയ്യുന്ന സുന്ദരപാണ്ഡി, തോണിച്ചാലില്‍ തന്നെ പെയ്ന്റിങ് ജോലി ചെയ്യുന്ന ജയപാണ്ഡി എന്നിവരാണ് മറ്റു മക്കള്‍. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha