എം.ബി.ബി.എസ് നാലാം വര്‍ഷ വിദ്യാര്‍ഥിനി ഊഷ്‌മളിന്റെ ആത്മഹത്യക്ക് പിന്നിൽ അപകീര്‍ത്തികരമായ ഫെയ്സ്ബുക്ക് പോസ്റ്റ്...
കെഎംസിടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനി ഊഷ്മള്‍ ഉല്ലാസിന്റെ ആത്മഹത്യക്ക് കാരണമായത് ഫെയ്സ്ബുക്കിലെ അപകീര്‍ത്തികരമായ പോസ്‌റ്റെന്ന് സൂചന. വിദ്യാര്‍ഥികളുടെ ഫെയ്സ്ബുക്ക് പേജില്‍ ഊഷ്മളിന്റെ പേരില്‍ സഹപാഠികളായ ചിലര്‍ പോസ്റ്റ് ഇടുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച സൂചന. ഇതെന്ന് കരുതുന്ന പോസ്റ്റ് വാട്ട്സ്ആപ്പിലും പ്രചരിച്ചിരുന്നു.
തുടര്‍ന്ന് ഇത് സംബന്ധിച്ച് ഊഷ്മള്‍ തന്നെ ഫെയ്സ്ബുക്കില്‍ പോസ്റ്റും ചെയ്തിട്ടുണ്ട്. ഇതിന്റെ മാനസിക വിഷമത്തിലാണ് ഊഷ്മള്‍ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 13ന് രാത്രി 10.54നാണ് ഊഷ്മള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ അവസാനമായി എഴുതുന്നത്.
കെഎംസിടി കണ്‍ഫെഷന്‍ എന്ന പേജിലെ തന്റെ ഒരു മുന്‍ പോസ്റ്റിന്മേലുള്ള ഒരു കമന്റ് ഇപ്പോഴാണ് കണ്ടതെന്നു തുടങ്ങുന്നതായിരുന്നു ആ ഇംഗ്ലീഷിലെ പോസ്റ്റ്. ആരെങ്കിലും എന്തെങ്കിലും ഏതെങ്കിലുമൊരു പേജില്‍ എഴുതുമ്പോള്‍ നിങ്ങള്‍ ഇരയാക്കപ്പെട്ടതായി നിങ്ങള്‍ക്ക് തോന്നിയേക്കും. ആ സമയത്ത് എന്തുക്കൊണ്ടാണ് ഇങ്ങനെ തോന്നിയതെന്ന് ഒരു പക്ഷെ നിങ്ങള്‍ ചിന്തിച്ചേക്കാം. തന്റെ ബാച്ചിനോടോ മറ്റേതെങ്കിലുമൊരു ബാച്ചിനോടോ തനിക്ക് തോന്നുന്ന സ്‌നേഹവും ദേഷ്യവും നിങ്ങളെ ബാധിക്കുന്നതല്ലെന്നും ഊഷ്മള്‍ അവസാനത്തെ പോസ്റ്റില്‍ കുറിച്ചു.
പോസ്റ്റില്‍ പരാമര്‍ശിക്കുന്ന കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ഊഷ്മള്‍ പോസ്റ്റ് ഇട്ടത്. ഊഷ്മളിന്റെ ഈ പോസ്റ്റിന് വന്ന കമന്റും പൊലീസ് പരിശോധിക്കുകയാണ്. യഥാര്‍ത്ഥ പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മുഴുവന്‍ തെളിവുകളുമായി പിടിച്ചെന്നും ഈ പോസ്റ്റിന് വന്ന കമന്റില്‍ പറയുന്നു. ബാക്കിയെല്ലാം നിയമത്തിന്റെ വഴിക്ക് നടക്കുമെന്നും അതിനായി നമുക്ക് ഒരുമിച്ച് മുന്നേറാമെന്നും കമന്റില്‍ പറയുന്നു.
ബുധനാഴ്ചയാണ് കോളേജിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി അവസാനവര്‍ഷ എം ബി ബിഎസ് വിദ്യാര്‍ത്ഥിനിയും തൃശൂര്‍ ഇടത്തിരുത്തി സ്വദേശിനിയുമായ ഊഷ്മള്‍ ആത്മഹത്യചെയ്തത്. ബുധനാഴ്ച വൈകിട്ട് നാലിന് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലില്‍ എത്തിയ ഊഷ്മള്‍ 4.30ന് ഔട്ട് പാസ് എടുത്താണ് പുറത്ത് പോയത്. ഊഷ്മള്‍ ഫോണില്‍ കയര്‍ത്ത് സംസാരിക്കുന്നത് സുരക്ഷാ ജീവനക്കാര്‍ കണ്ടിരുന്നു
https://www.facebook.com/Malayalivartha