നേരോടെ നിർഭയം ഏഷ്യാനെറ്റ് തോമസ് ചാണ്ടിയെ രാജി വയ്പ്പിച്ചപ്പോൾ നേരറിയാം നേരത്തെ അറിയാൻ ഏഷ്യാനെറ്റിനെതിരെ ദേശാഭിമാനിയുമെത്തി
ഇടതുപക്ഷത്തെ വെട്ടിലാക്കി ഏഷ്യാനെറ്റ് ന്യൂസ് രണ്ടരമാസത്തോളം പട നയിച്ച് തോമസ് ചാണ്ടിയെ രാജി വയ്പ്പിച്ചത് സർക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. മുഖ്യമന്ത്രിയെ സംബന്ധിച്ചും ഏറെ നാണക്കേടുണ്ടായിക്കയതാണ് ചാണ്ടിയുടെ രാജി.
ഇതിനിടെ പട നയിച്ച ഏഷ്യാനെറ്റ് ന്യൂസ് ചെയർമാനും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖരൻ എംപിയുടെ കാട്ടിയാൽ കൈയേറ്റം ദേശാഭിമാനി പുറത്തുകൊണ്ടുവന്നു. കായൽ കയ്യേറ്റത്തിന്റെ പേരിൽ തോമസ് ചാണ്ടിയെ പുറത്താക്കുമ്പോൾ ഏഷ്യാനെറ്റ് സ്വന്തം മുതലാളിക്കെതിരെ വാർത്ത കൊടുക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ദേശാഭിമാനി ഇന്ന് പ്രസിദ്ധീകരിച്ച വാർത്തയുടെ പൂർണരൂപം;
ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍ എംപി റിസോര്‍ട്ട് നിര്‍മാണത്തിനായി വേമ്പനാട് കായലും തോട് പുറമ്പോക്കും കൈയേറി. രാജ്യാന്തര നിലവാരത്തില്‍ നിര്‍മിക്കുന്ന നിരാമയ റിട്രീറ്റ് റിസോര്‍ട്ടിന് വേണ്ടി നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നു. കുമരകം കവണാറ്റിന്‍കരയില്‍ പ്രധാന റോഡില്‍നിന്ന് കായല്‍വരെ നീളുന്ന പുരയിടത്തില്‍ ഫൈവ്സ്റ്റാര്‍ റിസോര്‍ട്ട് നിര്‍മാണം അന്തിമഘട്ടത്തിലാണ്.
ബംഗളൂരു ആസ്ഥാനമായി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ജൂപ്പിറ്റര്‍ കാപ്പിറ്റല്‍ എന്ന കമ്പനിയാണ് നിരാമയ നിര്‍മിക്കുന്നത്. പെരുമ്പാവൂരിലെ സ്വകാര്യ കമ്പനിക്കുള്ള കുമരകത്തെ സ്ഥലവും നിരാമയയുടെ കൈവശമാണിപ്പോള്‍. കുമരകത്തുനിന്ന് വേമ്പനാട് കായലിലേക്ക് ഒഴുകുന്ന നേരേ മടത്തോടിന്റെ ഒരുവശം മുഴുവന്‍ തീരംകെട്ടി കൈയേറി റിസോര്‍ട്ട് മതിലിനുള്ളിലാക്കി. ഈ തോടിന്റെയും റാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട് കായലിന്റെയും തീരത്തോടു ചേര്‍ന്നാണ് നിര്‍മാണം. ഇവിടെയുള്ള പുറമ്പോക്കും കൈവശമാക്കി.
രണ്ട് പ്ലോട്ടുകളിലായി നാല് ഏക്കറോളം തീരഭൂമിയാണ് റിസോര്‍ട്ടിന്റെ അധീനതയിലുള്ളത്. സമീപവാസികളും മറ്റ് സംഘടനകളും കൈയേറ്റം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനധികൃത നിര്‍മാണം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കി. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് കോട്ടയം താലൂക്ക് സര്‍വെയര്‍ അളന്ന് നല്‍കിയ റിപ്പോര്‍ട്ടില്‍ കൈയേറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉന്നത റവന്യൂ അധികൃതര്‍ മറ്റ് നടപടികള്‍ തടഞ്ഞു നിര്‍ത്തിയിരിക്കയാണ്.
പരാതിയുടെയും കേസിന്റെയും അടിസ്ഥാനത്തില്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ കോട്ടയം തഹസില്‍ദാര്‍ അഡീഷണല്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തിയിരുന്നു. അനധികൃത നിര്‍മാണം ഒഴിപ്പിക്കാന്‍ കുമരകം പഞ്ചായത്ത് സെക്രട്ടറിക്ക് കത്തും നല്‍കി. കുമരകം വില്ലേജില്‍ പത്താംബ്ളോക്കില്‍ 302/1ല്‍ ഉള്‍പ്പെട്ടതാണ് പ്രധാന സ്ഥലം. ബ്ലോക്ക് 11ല്‍ രണ്ട് സര്‍വെ നമ്പരുകളിലായും സ്ഥലമുണ്ട്. ഇവിടത്തെ കൈയേറ്റം അളന്ന് തിട്ടപ്പെടുത്തേണ്ടതുണ്ട്.
തീരദേശ പരിപാലന നിയമവും മലിനീകരണ നിയമങ്ങളും മറ്റ് നിര്‍മാണച്ചട്ടങ്ങളും ലംഘിച്ചതായി പരാതിയുണ്ട്. റവന്യൂ വകുപ്പ് പരാതിയിലുള്ള നടപടികള്‍ വച്ചുതാമസിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. രാജീവ് ചന്ദ്രശേഖര്‍ ഇടയ്ക്ക് ഇവിടെത്തി നിര്‍മാണ പുരോഗതി വിലയിരുത്താറുണ്ട്. കുമ്മനം രാജശേഖരന്‍ നയിച്ച യാത്രാവേളയിലടക്കം രാജീവ് ചന്ദ്രശേഖര്‍ ഇവിടെ വന്നതായി സമീപവാസികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha