സംസ്ഥാനത്തെ നികുതി വെട്ടിക്കാൻ വ്യാജരേഖകൾ ഉപയോഗിച്ച് ആഡംബര കാറുകൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തു; അമലാ പോളിനും ഫഹദിനും ക്രൈംബ്രാഞ്ച് നോട്ടീസ്
സംസ്ഥാനത്തെ നികുതി വെട്ടിക്കാൻ വ്യാജരേഖകൾ ഉപയോഗിച്ച് ആഡംബര കാറുകൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തുവെന്ന പരാതിയിൽ സിനിമാ താരങ്ങളായ അമലാ പോളിനും ഫഹദ് ഫാസിലിനും ക്രൈംബ്രാഞ്ച് നോട്ടീസ്. പരാതിയുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ഇരുവരുടെയും വിശദീകരണം തേടിയ ശേഷം കേസെടുക്കുമെന്നാണ് റിപ്പോർട്ട്.
ആഡംബര കാറുകൾ രജിസ്റ്റർ ചെയ്യുവാൻ കേരളത്തിൽ പതിനാല് മുതൽ ഇരുപത് ലക്ഷം രൂപ വരെ നികുതി നൽകേണ്ടി വരുമ്പോൾ പുതുച്ചേരിയിൽ ഒന്നര ലക്ഷം രൂപ മാത്രം നൽകിയാൽ മതി. ഈ അവസരം മുതലെടുത്താണ് ആഡംബര വാഹനങ്ങൾ പോണ്ടിച്ചേരിയിലെ വ്യാജ വിലാസങ്ങളിലും മറ്റുള്ളവരുടെ വിലാസങ്ങളിലും രജിസ്റ്റർ ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലെത്തിക്കുന്ന വാഹനം ഒരു വർഷത്തിനുള്ളിൽ കേരളാ രജിസ്ട്രേഷൻ സ്വീകരിക്കണമെന്നാണ് നിയമം.
ഫഹദും അമലയും ഇത്തരത്തിലുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന പരാതി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് ലഭിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ മാസം എട്ടിന് ഈ പരാതി ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസീന് നൽകി. ക്രൈംബ്രാഞ്ച് സംഘം നടത്തിയ പ്രാഥമിക പരിശോധനയിൽ പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്യുന്നതിന് ഇരുവരും വ്യാജരേഖകൾ ചമച്ചതായി തെളിഞ്ഞുവെന്നാണ് വിവരം. 1187 വാഹനങ്ങളാണ് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത ശേഷം കേരളത്തിൽ ഉപയോഗിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു.
ഇതിനെത്തുടർന്ന് ഇത്തരക്കാർക്ക് വകുപ്പ് നോട്ടീസും അയച്ചിരുന്നു. തൃശൂരിൽ 14, എറണാകുളത്ത് 12 , കോഴിക്കോട് എട്ട് പേർക്കും നോട്ടീസും ലഭിച്ചു. എറണാകുളത്ത് മാത്രം പോണ്ടിച്ചേരി രജിസ്ട്രേഷനുള്ള 800 വാഹനങ്ങൾ ഉണ്ട്. ഇവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും. പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ കേരളത്തിന് നികുതിയിനത്തിൽ 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടാവുമെന്നാണ് കണക്ക്. ഇത്തരത്തിൽ വാഹനം രജിസ്റ്റർ ചെയ്യുന്നതിൽ പലരും ഉന്നതരായതിനാൽ അധികൃതർ നടപടിയെടുക്കാൻ മടിക്കുന്നതായും ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha