സർക്കാർ തണലിൽ അൻവർ മുതലാളിക്കെന്തുമാകാം; അന്‍വറിന്റെ വാട്ടര്‍തീം പാര്‍ക്കിന് ആരോഗ്യ വകുപ്പിന്റെ അനുമതിയുമില്ല
വ്യവസായിയും ഇടതുപക്ഷ സഹയാത്രികനും നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമായ എം.എല്‍.എ പി.വി അന്‍വര്‍ പത്ത് വര്‍ഷമായി വരുമാനത്തിനനുസരിച്ച് നികുതി അടയ്ക്കുന്നില്ലെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയതിനുപിന്നാലെ കക്കാടം പൊയിലില്‍ പ്രവര്‍ത്തിക്കുന്ന അൻവറിന്റെ വാട്ടര്‍തീം പാര്‍ക്കിന് ആരോഗ്യ വകുപ്പിന്റേയും അനുമതിയില്ലെന്നും കണ്ടെത്തി.
വാട്ടര്‍തീം പാര്‍ക്ക് പോലുള്ള ഒരു സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ ആരോഗ്യ വകുപ്പിന്റെ അനുമതി വേണം. എന്നാൽ എം.എല്‍.എ ഇതിനായി ഒരു അപേക്ഷ പോലും ഇത് സംബന്ധിച്ച് ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്. അൻവറിന്റെ വാട്ടര്‍തീം പാര്‍ക്ക് എട്ടോളം നിയമലംഘനങ്ങള്‍ നടത്തിയെന്ന് ഒരു പ്രമുഖ ദിനപത്രം തെളിവ് സഹിതം പുറത്ത് കൊണ്ട് വന്നിട്ടുണ്ട്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ആരോഗ്യവകുപ്പിന്റെ എന്‍.ഒ.സിയും പാര്‍ക്കിന് ഇല്ല എന്നുള്ളത്. ദിവസവും നിരവധി ആളുകളെത്തുന്ന പാര്‍ക്കാണിത്.
പ്രധാനമായും വെള്ളവുമായി ബന്ധപ്പെട്ടാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യ വകുപ്പിന്റെ അനുമതി അത്യാവശ്യമാണ്. എന്നാല്‍ ഇത് സംബന്ധിച്ച് ഒരപേക്ഷ പോലും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന കാര്യം തെളിവ് സഹിതം പുറത്ത് വന്നിട്ടും ഇതുവരെ ഇത് സംബന്ധിച്ച് നടപടിയൊന്നുമെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ നിയമലംഘനവും പുറത്ത് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha