ചത്തിസ്‌ഗഡ് മുഖ്യമന്ത്രിയുടെ മരുമകളുടെ പ്രസവത്തിനായി ഐസിയുവില്‍നിന്ന് ഒഴിപ്പിച്ചു; മലയാളി കിക്ക്‌ബോക്സിങ് താരം ഹരികൃഷ്ണന് ദാരുണാന്ത്യം
കിക്ക് ബോക്സിങ് രാജ്യാന്തര താരം കടപ്പൂര് വട്ടുകുളം കൊച്ചുപുരയിൽ കെ.കെ. ഹരികൃഷ്ണൻ (24) ആരോഗ്യനില വഷളായി മരിക്കാനിടയായതു റായ്പുരിലെ ബി.ആർ.അംബേദ്കർ ആശുപത്രിയിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പുത്രഭാര്യയുടെ പ്രസവത്തിനായി തീവ്രപരിചരണ വിഭാഗത്തിൽ നിന്നു മാറ്റിയതിനെത്തുടർന്നാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. മുഖ്യമന്ത്രിയുടെ മരുമകളുടെ പ്രസവത്തിന് വേണ്ടി റായ്‌പൂര്‍ ഡോ. ബി ആര്‍ അംബേദ്കര്‍ ആശുപത്രിയുടെ രണ്ടാം നില പൂര്‍ണമായും ഒഴിപ്പിച്ചിരുന്നു.
വിഐപി ബ്ളോക്കിലെ ഐസിയുവിലായിരുന്ന ഹരികൃഷ്ണനെയടക്കം 1200 രോഗികളെയാണ് രണ്ടാംനിലയില്‍നിന്ന് താഴത്തെ നിലയിലേക്ക് മാറ്റിയത് കഴിഞ്ഞ 12നാണ്. അവിടെനിന്നും അണുബാധ ബാധിച്ച ഹരികൃഷ്ണന്റെ നില മോശമാകുകയായിരുന്നു. തുടര്‍ന്ന് എയര്‍ ആംബുലന്‍സില്‍ 14ന് വൈക്കത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു.
മരുമകള്‍ ഐശ്വര്യ സിങ്ങിന്റെ പ്രസവത്തിനായാണ് മുഖ്യമന്ത്രി ആശുപത്രി വാര്‍ഡ് ഒഴിപ്പിച്ചത്. മരുമകളെ പാര്‍പ്പിക്കാന്‍ പ്രത്യേക മുറി ഏര്‍പ്പാടാക്കിയ രമണ്‍സിങ് തന്റെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കുവേണ്ടി മറ്റു മൂന്നു മുറികൂടി ദുരുപയോഗം ചെയ്തു. ഇതോടെ നടക്കാനും ഇരിക്കാനും സാധിക്കാത്ത രോഗികള്‍ പെരുവഴിയിലായി.
ശനിയാഴ്ച പേരക്കുട്ടിയെ കാണാന്‍ മുഖ്യമന്ത്രി ആശുപത്രി സന്ദര്‍ശിച്ചു. ഈ സമയത്ത് മന്ത്രിയുടെ സുരക്ഷയ്ക്ക് അമ്പതോളം പൊലീസുകാര്‍ക്ക് സൌകര്യമൊരുക്കാനുള്ള ചുമതലകൂടി ആശുപത്രി അധികൃതര്‍ക്കായതോടെ സ്ഥിതിഗതികള്‍ വഷളാകുകയായിരുന്നു. തുടര്‍ന്നാണ് ഹരികൃഷ്ണനെ നാട്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
മാന്നാനം കെഇ കോളേജിലെ എംഎസ്ഡബ്ള്യു വിദ്യാര്‍ഥിയായ കടപ്പൂര് വട്ടുകുളം കൊച്ചുപുരയില്‍ കെ കെ ഹരികൃഷ്ണന്‍ 2012 മുതല്‍ കിക്ക്ബോക്സിങ്ങില്‍ പങ്കെടുക്കുന്ന താരമാണ്. സെപ്തംബര്‍ ആറു മുതല്‍ പത്തു വരെ റായ്പൂരില്‍ നടന്ന ദേശീയ കിക്ക് ബോക്സിങ്ങില്‍ 9ന് നടന്ന മല്‍സരത്തില്‍ ഹരികൃഷനാണ് വിജയിച്ചത്. വിജയിയെ റഫറി പ്രഖ്യാപിക്കുന്നതിനിടെ ഹരികൃഷ്ണന്‍ റിങ്ങില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹരികൃഷ്ണന് തലച്ചോറില്‍ രക്തസ്രാവമൊഴിവാക്കാന്‍ അടിയന്തര ശസ്ത്രക്രിയയും നടത്തി.
കോമാ സ്റ്റേജിലായിരുന്ന ഹരികൃഷ്ണനെ 14നാണ് വൈക്കം ചെമ്മനാകരിയിലുള്ള ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏറ്റുമാനൂര്‍ വില്ലേജോഫീസ് ജീവനക്കാരനായ കൃഷ്ണന്‍കുട്ടി(ഉണ്ണി)യാണ് ഹരികൃഷ്ണന്റെ അച്ഛന്‍. അമ്മ: കടപ്പൂര് പ്ളാത്തനത്ത് കുടുംബാംഗം ശാന്തകുമാരി അമ്മ. സഹോദരി അഞ്ജലി ബംഗളൂരു.
2010 ലെ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി കുതിപ്പ് തുടങ്ങിയ ഹരികൃഷ്ണന്‍ 2011 ലെ ചെന്നൈയില്‍ നടന്ന സൌെത്ത് ഇന്‍ഡ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം, 2012 ലെ ഇന്ത്യന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം, 2014 ലെ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി, 2015 പൂനയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം, ഇതേ വര്‍ഷം തന്നെ ഹരിയാനയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും ഹരികൃഷ്ണന്‍ നേടിയിരുന്നു.സംസ്ക്കാരം വെളളിയാഴ്ച രാവിലെ വീട്ടുവളപ്പില്‍ നടത്തി.
https://www.facebook.com/Malayalivartha