ദിലീപിനെ പൂട്ടാന്‍ എട്ട് തെളിവുകള്‍; ഗൂഢാലോചന കേസില്‍ തലയൂരാൻ പറ്റാത്തവിധം കുറ്റപത്രം തയ്യാർ; ഇന്ന് അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും
നടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ ദിലീപിനെതിരെയുള്ള കുറ്റപത്രം അങ്കമാലി കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും. നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു ഡിജിപി നിയമ വിദഗ്ദ്ധരുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
നേരത്തെ മാപ്പുസാക്ഷിയാക്കും എന്നു കരുതിയ ചാര്‍ളിയും പ്രതിപട്ടികയില്‍ ഇടംപറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുള്ളത്. ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് കോയമ്പത്തൂരില്‍ ഒളിവില്‍ പാര്‍പ്പിച്ചതാണ് ചാര്‍ളിയില്‍ ചുമത്തിയിരിക്കുന്ന കുറ്റം. നിലവില്‍ ഏഴാം പ്രതിയാണ് ചാര്‍ളി. സാക്ഷികളില്‍ ചിലരെ ഇതിനോടകം പ്രതിഭാഗം സ്വാധീനിച്ചതായി പോലീസിന് സംശയമുണ്ട്. ഇത് കാണിച്ച് ദിലീപിന് പാസ്‌പോര്‍ട്ട് നല്‍കരുതെന്ന് പോലീസ് ആവശ്യപ്പെടും.
പിഴവുകളില്ലാതെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ആക്രമണക്കേസിലെ കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചതിനാല്‍ അനുബന്ധ കുറ്റപത്രമായിരിക്കും ഇന്ന് നല്‍കുക.
നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. കര്‍ശന നിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും വച്ചാണ് ദിലീപിന് ജാമ്യം നല്‍കിയത്. എന്നാല്‍, ദുബായില്‍ റെസ്റ്റോറന്റ് ഉദ്ഘാടനത്തിന് പോകുവാനായാണ് പാസ്‌പോര്‍ട്ട് തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ അടുത്തിടെ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
https://www.facebook.com/Malayalivartha