സ്വകാര്യ ചാനൽ ശശീന്ദ്രനെ ഫോൺ കെണിയിൽ കുടുക്കുകയായിരുന്നെന്ന് കമ്മിഷൻ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ
ഫോൺകെണി കേസിൽ മുൻ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് ക്ളീൻ ചിറ്റ് നൽകി ഇതേക്കുറിച്ച് അന്വേഷിച്ച ജുഡിഷ്യൽ കമ്മിഷനായ ജസ്റ്റിസ് പി.എസ്.ആന്റണിയുടെ റിപ്പോർട്ട്. സ്വകാര്യ ചാനൽ ശശീന്ദ്രനെ ഫോൺ കെണിയിൽ കുടുക്കുകയായിരുന്നെന്ന് കമ്മിഷൻ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ ചാനൽ സംപ്രേഷണ നിയമങ്ങൾ ലംഘിച്ചാണ് പ്രവർത്തിച്ചതെന്നും അതിനാൽ ലൈസൻസ് റദ്ദാക്കണമെന്നും കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തു.
ചാനൽ സി.ഇ.ഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. ചാനലിനെതിരെ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളുമായി മുന്നോട്ട് പോവാം. പൊതുഖജനാവിന് ചാനൽ നഷ്ടമുണ്ടാക്കിയെന്നും ഈ തുക ചാനലിൽ നിന്ന് തന്നെ തിരിച്ചു പിടിക്കണമെന്നും ജസ്റ്റിസ് ആന്റണി ശുപാർശ ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട ചാനലും പരാതിക്കാരിയായ യുവതിയും കമ്മിഷന്റെ അന്വേഷണവുമായി സഹകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേമസയം, ശശീന്ദ്രൻ കമ്മിഷന് മൊഴി നൽകിയിരുന്നു. ഈ വർഷം മാർച്ച് 26നായിരുന്നു ശശീന്ദ്രൻ രാജിവച്ചത്. ഫോണിൽ വിളിച്ച സ്ത്രീയോട് അശ്ളീല സംഭാഷണം നടത്തിയെന്നായിരുന്നു ആരോപണം. ഇത് രഹസ്യമായി റെക്കാഡ് ചെയ്ത് ചാനൽ പ്രവർത്തനം തുടങ്ങിയ ദിവസം പുറത്ത് വിടുകയായിരുന്നു. തുടർന്നാണ് ശശീന്ദ്രൻ രാജിവച്ചത്. മാദ്ധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും കമ്മിഷൻ റിപ്പോർട്ടിൽ മുന്നോട്ട് വച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha