ഹണി ട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രനെ മന്ത്രിയാക്കുന്നതിനെതിരെ സിപിഐ രംഗത്തെത്തും: ദ്യശ്യ മാധ്യമങ്ങളെ കമ്മീഷൻ ചെലവിൽ പിടിക്കും
ഫോൺ കെണിവിവാദത്തിൽ നിന്നും മുക്തനായെന്ന് കരുതപ്പെടുന്ന എ.കെ.ശശീന്ദ്രനെ മന്ത്രിയാക്കുന്നതിനെതിരെ സിപിഐ രംഗത്തെത്തും. സി പി എമ്മിന്റെ ഏത് നീക്കവും എതിർക്കുന്നതിന്റെ ഭാഗമായിരിക്കും ഇത്. റവന്യുമന്ത്രി ചന്ദ്രശേഖരന്റെ കാസർഗോട്ടെ പരിപാടികൾ സി പി എം നേതാക്കൾ ബഹിഷ്ക്കരിച്ചതിന്റെ വൈരാഗ്യവും ഇതിന് പിന്നിലുണ്ട്.
അതേ സമയം സംസ്ഥാനത്തെ ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാൻ സർക്കാർ നിയമനിർമ്മാണം കൊണ്ടുവരുമെന്നും സൂചനയുണ്ട്. ഫോൺ കെണിവിവാദത്തിൽ മംഗളം സിഇഒ ആർ. അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന കമ്മീഷൻ ശുപാർശ സർക്കാർ അംഗീകരിച്ചേക്കും.
ശശീന്ദ്രനെ മന്ത്രിയാക്കുന്നത് ധാർമ്മികമായി ശരിയല്ലെന്നു തന്നെയാണ് സി പി ഐ നിലപാട്. സർക്കാർ സഹായിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് അനുകൂലമായി റിപ്പോർട്ട് ഉണ്ടായത്. തെളിവില്ലെന്ന പേരിലാണ് അദ്ദേഹത്തിന് ആനുകൂല്യം ലഭിക്കുന്നത്. ധാർമ്മികമായി അദ്ദേഹം മന്ത്രിമാകുന്നത് ശരിയല്ലെന്നാണ് സി പി ഐ നേതാക്കൾ പറയുന്നത്. തങ്ങളുടെ നിലപാടിന് ജനപിന്തുണ ലഭിക്കുമെന്ന് സി പി ഐ കരുതുന്നു.
ശശീന്ദ്രനെ പിണറായി മന്ത്രിയാക്കും. സി പി ഐ എതിർക്കുകയാണെങ്കിൽ അക്കാര്യം ഉറപ്പിക്കാം. കാരണം സി പി ഐ എന്താണോ പറയുന്നത് അതിനെതിരെ പിണറായി പ്രവർത്തിക്കും. ശശീന്ദ്രൻ മന്ത്രിയായിരുന്ന കാലയളവിൽ അദ്ദേഹത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ രാജിക്ക് ഇടയാക്കിയ സംഭവങ്ങൾക്ക് പിന്നിൽ തോമസ് ചാണ്ടിയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. അതിൽ ഏറെക്കുറെ സത്യമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
മന്ത്രിക്കാര്യം എൽ ഡി എഫിൽ ചർച്ച ചെയ്യണമെന്ന് സിപിഐ ആവശ്യപ്പെടും. സ്വാഭാവികമായും അത്തരമൊരു ചർച്ച നടക്കും. ചർച്ചയിൽ സി പി ഐ തങ്ങളുടെ നിലപാട് വ്യക്തമാക്കും. നിലപാടിൽ അയവുണ്ടാകാതിരുന്നാൽ ശശീന്ദ്രന്റെ മന്ത്രി പ്രവേശനം നീളും. എന്നാൽ എൻ സി പി ക്ക് മന്ത്രി സ്ഥാനം നൽകാതെ ദീർഘകാലം അത് ഒഴിച്ചിടാനാവില്ല.
ഒരു വെടിക്ക് രണ്ട് പക്ഷി എന്ന നിലയിലായിരിക്കും കാര്യങ്ങൾ നീങ്ങുക. ദ്യശ്യ മാധ്യമങ്ങളെ കമ്മീഷന്റെ ലേബലിൽ പൂട്ടാൻ മുഖ്യൻ ശ്രമിച്ചെന്നിരിക്കും. കമ്മീഷൻ റിപ്പോർട്ട് കൈമാറുനത് ചിത്രീകരിക്കാൻ അനുമതി നൽകാത്തത് ഇതിന്റെ ഭാഗമാണ്. അല്ലെങ്കിലും മാധ്യമ പ്രവർത്തനം അതിരു കടക്കുന്നതായി പൊതുവേ പരാതിയുണ്ട്.
https://www.facebook.com/Malayalivartha