"ജയ്പൂരല്ല തിരുവനന്തപുരമെന്ന് എല്ലാവരും ഒര്‍ക്കണം" ;സെക്രട്ടറിയേറ്റില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തിൽ മുഖ്യനെതിരെ കാനം രാജേന്ദ്രന്റെ ഒളിയമ്പ്
ചൊവ്വാഴ്ച രാവിലെ സെക്രട്ടറിയേറ്റില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാദ്ധ്യമ വിരുദ്ധ നിയമം കൊണ്ടുവന്ന ജയ്പ്പൂരല്ല തിരുവനന്തപുരമെന്ന് അദ്ദേഹം വിമര്‍ശിച്ചു. മാദ്ധ്യമങ്ങളെ തടഞ്ഞതിനെ പന്ന്യന്‍ രവീന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം സുധീരന്‍ എന്നിവരും വിമര്‍ശിച്ചു.
സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ ചൂളുന്നതെന്തിനാണെന്ന് സി.പി.എെ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ചോദിച്ചു. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ കാര്യമാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. സെക്രട്ടറിയേറ്റില്‍ മാദ്ധ്യമങ്ങളെ അനുവദിക്കാതിരുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് വി.എം സുധീരന്‍ ആരോപിച്ചു. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മുകളിലുള്ള കടന്നാക്രമണമാണിതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, സെക്രട്ടറിയേറ്റില്‍ മാദ്ധ്യമങ്ങളെ തടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. സുരക്ഷാ കാരണങ്ങള്‍ ഉള്ളതിനാലാണ് മാദ്ധ്യമ പ്രവര്‍ത്തകരുടെ വാഹനം സെക്രട്ടറിയേറ്റില്‍ പ്രവേശിപ്പിക്കാതിരുന്നതെന്നും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കില്ലായിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
മുന്‍മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി വിവാദം അന്വേഷിച്ച ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെത്തുന്നതിനു മുന്‍പാണ് മാദ്ധ്യമങ്ങളെ തടഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫിസിനു താഴെ നില്‍ക്കാന്‍ മാദ്ധ്യമപ്രവര്‍ത്തകരെ സാധാരണ അനുവദിക്കാറുണ്ട്. എന്നാല്‍ ബുധനാഴ്ച രാവിലെ എത്തിയപ്പോള്‍ മാധ്യമങ്ങളെ സുരക്ഷാ ജീവനക്കാര്‍ തടയുകയായിരുന്നു.
https://www.facebook.com/Malayalivartha