ദേവസ്വം ബോർഡ് കള്ളനെ പൂട്ട് ഏൽപ്പിച്ചു.. വെറും പൂട്ടൊന്നമല്ല.. ശബരിമലയിലെ ഭണ്ഡാരത്തിന്റെ പൂട്ട്! പാവം ദൈവത്തിന് ശബ്ദമില്ലാത്ത കാലത്തോളം, ഇതും നടക്കും ഇതിനപ്പുറവും നടക്കും; സ്ഥാനമൊഴിഞ്ഞ ബോർഡിന്റേതാണ് തീരുമാനം
അമ്പലപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും വിലപിടിപ്പുള്ള ആഭരണങ്ങൾ കാണാതെ പോയ കേസിലെ പ്രതി യെയാണ് ദേവസ്വം ബോർഡ് ശബരിമലയുടെ ഭണ്ഡാര ചുമതല നൽകിയത്. ദേവസ്വം വിജിലൻസ് ഇദ്ദേഹത്തിനെതിരെ നടപടി ശുപാർശ ചെയ്തിരുന്നെങ്കിലും ബോർഡ് അദ്ദേഹത്തെ ഡപ്യൂട്ടി കമ്മീഷണറാക്കി ഉയർത്തുകയായിരുന്നു. അദ്ദേഹത്തിന് പത്ത് മാസം കൂടി സർവീസുണ്ട്. സംഭവത്തിൽ ഉദ്യോഗസ്ഥന് പാളിച്ച സംഭവിച്ചിട്ടുണ്ടെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ഉദ്യോഗസ്ഥൻ ശബരിമലയിൽ ചുമതല ഏറ്റെടുത്തതിനാൽ അദ്ദേഹത്തെ ഇനി അവിടെ നിന്നും സീസൺ കഴിയാതെ ഒഴിവാക്കുക എളുപ്പമല്ല.
ശബരിമല ഭണ്ഡാരത്തിന്റെ ചുമതല സാധാരണ സത്യസന്ധരായ ഉദ്യോഗസ്ഥരെയാണ് ഏൽപ്പിക്കാറുള്ളത്. അമ്പലപ്പുഴ സംഭവത്തിൽ ഉദ്യോഗസ്ഥൻ കൃത്യവിലോപം കാണിച്ച പശ്ചാത്തലത്തിൽ അദ്ദേഹം ശബരിമലയിലെ സ്ഥാനത്തിന് തീർത്തും അനുയോജ്യനല്ല. അദ്ദേഹത്തിനൊപ്പം അമ്പലപുഴ ക്ഷേത്രത്തിൽ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥർ ഇപ്പോഴും സസ്പെൻഷനിൽ തുടരുകയാണ്. ശബരിമലയിൽ ലഭിക്കുന്ന നോട്ടുകളും മറ്റ് വില പിടിപ്പുള്ള കാര്യങ്ങളും എണ്ണി തിട്ടപ്പെടുത്തേണ്ട ചുമതല ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ്. ശബരിമലയിലെ ഏറ്റവും പ്രധാന സ്ഥാനമാണ് ഇത്.
അദ്ദേഹത്തെ നിയമിച്ചത് സംബന്ധിച്ച കാര്യങ്ങൾ തങ്ങൾക്ക് അറിയില്ലെന്നാണ് ദേവസ്വം ബോർഡ് മെമ്പർ കെ.രാഘവൻ പറഞ്ഞത്. 2014ൽ ശബരിമലയിലെ ഭണ്ഡാരത്തിൽ നിന്നും പണവും മറ്റും മോഷണം പോയിരുന്നു. ഇക്കാര്യം ഓഡിറ്റിൽ കണ്ടെത്തുകയും കേരള ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം കോടി കണക്കിന് രൂപയുടെ നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്താത്തത് വിവാദമായിരുന്നു. വിദേശ കറൻസികൾ മോഷ്ടിക്കുന്നു എന്ന ആരോപണവും കേൾക്കാറുണ്ട്.
അമ്പലപുഴ ക്ഷേത്രത്തിലെ മോഷണം കേരള പോലീസിലെ ക്ഷേത്ര മോഷണങ്ങൾ അന്വേഷിക്കുന്ന ടീമിന്റെ അന്വേഷണത്തിലാണ്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ഇത്. ഇവർ കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയെങ്കിലും അസിസ്റ്റന്റ് കമ്മീഷണർ ശബരിമലയിലായതിനാൽ മടങ്ങി. ശബരിമല സീസൺ കഴിയാതെ അമ്പലപുഴ മോഷണം അന്വേഷിക്കാനാവില്ലെന്നാണ് പോലീസ് നിലപാട്.
https://www.facebook.com/Malayalivartha