ഉറ്റവരുടെ നിലവിളിയ്ക്ക് മുന്നിൽ നിശ്ചലരായി നാട്ടുകാരും ബന്ധുക്കളും; യുവാക്കൾ കാണാക്കയത്തിലേക്ക് മറഞ്ഞപ്പോൾ അസ്തമിച്ചത് നാലു കുടുംബത്തിന്റെ പ്രതീക്ഷകള്‍
വിനോദയാത്രയ്ക്കു പോയവരുടെ കാര്‍ നിയന്ത്രണംവിട്ടു കനാലിലേക്കു മറിഞ്ഞായിരുന്നു അപകടം. ബന്ധുക്കളായ മൂന്നു യുവാക്കളും സുഹൃത്തും മരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. ഏഴാറ്റുമുഖം കുറുങ്ങാടന്‍ പോളച്ചന്റെ മകന്‍ അമല്‍ പോള്‍ (20), കാലടി മാണിക്യമംഗലം കോലഞ്ചേരി കെ.പി. ഔസേഫിന്റെ മകന്‍ ജാക്സന്‍ (20), അയ്യമ്പുഴ ചുള്ള കോളാട്ടുകുടി ജോണിയുടെ മകന്‍ റിജോ (33), മൂക്കന്നൂര്‍ പറമ്പലം പറപ്പിള്ളി ജോയിയുടെ മകന്‍ ജിതിന്‍ (27) എന്നിവരാണ് മരിച്ചത്.
മൂക്കന്നൂര്‍ പറമ്പയം പുതുശേരി പോള്‍ പി. ജോസഫിന്റെ മകന്‍ ആല്‍ഫാ(20)ണ് രക്ഷപ്പെട്ടത്. രണ്ടു മണി കഴിഞ്ഞതോടെ മരിച്ചവരെ തിരിച്ചറിഞ്ഞു. പിന്നെ വീടുകളില്‍ കൂട്ടക്കരച്ചിലായി. ഏത് കുത്തൊഴുക്കിലും നീന്തി കരയ്‌ക്കെത്തുന്ന യുവാക്കള്‍ കനാലില്‍ മുങ്ങിമരിച്ച വിവരം നാട്ടുകാര്‍ക്ക് വിശ്വാസിക്കാനായില്ല.
ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിനടുത്ത് പുഴയോരത്താണു കുറുങ്ങാടന്‍ പോളച്ചന്റെ മകന്‍ അമല്‍ താമസിക്കുന്നത്. ചെറുപ്പം മുതല്‍ പുഴയില്‍ നീന്തിത്തുടിക്കുന്നതാണ്. വിദേശത്തുനിന്നു വന്ന റിജോയൊടോപ്പം ഉല്ലാസയാത്രയ്ക്കു പോകാന്‍ മറ്റു കൂട്ടുകാര്‍ തീരുമാനിച്ചത് ശനിയാഴ്ചയായിരുന്നു.
ഈ യാത്ര മരണക്കയത്തിലേക്കാണെന്ന് ആരും പ്രതീക്ഷിച്ചില്ല. ചാലക്കുടി പൂലാനി നിര്‍മല കോളജ് ഓഫ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സില്‍ അവസാന വര്‍ഷം വിദ്യാര്‍ഥിയായ അമല്‍ പോളിന്റെ മരണം കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തു. മരണവിവരമറിഞ്ഞ സഹോദരി അനില അബോധാവസ്ഥയിലാണ്. ദുബായില്‍ നിന്ന് മൂന്നാഴ്ച മുമ്പാണു ജിതിന്‍ തിരിച്ചെത്തിയത്.
എം.സി.എ. പഠനം കഴിഞ്ഞ് ഉന്നത ജോലിക്കായി വിദേശത്തേക്ക് വീണ്ടും പോകാനിരിക്കെയാണു ഓര്‍ക്കാപ്പുറത്ത് മരണം മാടിവിളിച്ചത്. മൂക്കന്നൂര്‍ പറമ്പയം പറപ്പിള്ളി കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന ജിതിന്റെ വേര്‍പാട് ഈ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ജിതയാണ് സഹോദരി. ഒഴിവുദിവസങ്ങളില്‍ ഏഴാറ്റുമുഖം ആറില്‍ നീന്തിക്കളിക്കാനെത്തുന്ന ജിതിന്‍ അമലിന്റെ ഉറ്റ സുഹൃത്താണ്. മരിച്ച ജാക്‌സനും അമല്‍പോളും റിജോയും സഹോദരിമാരുടെ മക്കളാണ്.
എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ ജോലി ചെയ്യുന്ന ജാക്‌സണ്‍ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു. ഏക സഹോദരന്റെ വേര്‍പാടില്‍ ഹൃദയംപൊട്ടി സഹോദരിമാരായ ജോസ്മിയും ജിസ്മിയും ജാസ്മിയും നിലവിളിക്കുന്നു. ഇവരെ ആശ്വസിപ്പിക്കാന്‍ കണ്ടുനില്‍ക്കുന്നവര്‍ക്കാകുന്നില്ല. അപകടത്തില്‍പ്പെട്ട അയ്യമ്പുഴ ചുള്ളി റിജോ ദുബായില്‍ നിന്നെത്തിയിട്ട് രണ്ടു ദിവസം മാത്രം.
വിദേശത്തെ വിശേഷങ്ങള്‍ വീട്ടുകാരോടു പറഞ്ഞു തീരുംമുമ്പാണു വിധി തട്ടിയെടുത്തത്. രണ്ടു വര്‍ഷത്തെ ജോലി കഴിഞ്ഞ് നാട്ടിലെത്തിയ റിജോയുടെ വിനോദയാത്ര മരണയാത്രയായി മാറി. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനംകഴിഞ്ഞാണു ജോലിയില്‍ കയറിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നു രക്ഷപ്പെട്ടു തുടങ്ങിയപ്പോഴാണു കുടുംബത്തെ അനാഥമാക്കിക്കൊണ്ട് കാണാക്കയത്തിലേക്ക് പോയത്.
അമലിന്റെയും ജാക്സണിന്റെയും റിജോയുടെയും അമ്മമാര്‍ സഹോദരിമാരാണ്. ഇന്നലെ രാവിലെ ഏഴരയോടെ പൊള്ളാച്ചിയിലായിരുന്നു അപകടം. കലുങ്കില്‍ ഇടിച്ചശേഷം കാര്‍ കനാലിലേക്കു മറിയുകയായിരുന്നു. രക്ഷപ്പെട്ട ആല്‍ഫ ആശുപത്രിയിലാണ്. ശനിയാഴ്ച വൈകിട്ടാണ് ഇവര്‍ നാട്ടില്‍നിന്നു തിരിച്ചത്. മൂന്നാര്‍, മറയൂര്‍ എന്നിവിടങ്ങളില്‍ പോയശേഷം പൊള്ളാച്ചി വഴി മടങ്ങുമ്പോഴായിരുന്നു അപകടം.
https://www.facebook.com/Malayalivartha