ആദ്യ വിവാഹ ബന്ധം വേർപെടുത്തി; ഓട്ടോ ഓടിച്ച് ജീവിതമാർഗം കണ്ടെത്തുന്നതിനിടയിൽ പിരിയാൻ പറ്റാത്ത വിധം മറ്റൊരു പ്രണയം: ഒരുമിച്ച് ജീവിക്കാൻ ഒളിച്ചോട്ടവും! പക്ഷെ ആ പ്രണയം കാലനായപ്പോൾ...
ആദ്യ വിവാഹം പരാചയമായതോടെ വിവാഹ ബന്ധം വേർപെടുത്തി. അമ്മയെ സംരക്ഷിക്കാൻ ഒടുവിൽ ഓട്ടോ റിക്ഷ ഓടിച്ചുതുടങ്ങി. ഇതിനിടയിൽ രജീഷ് ആദ്യമായി ആ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. പരിചയം പതിയെ പ്രണയമായി വളരുകയും ഇരുവരും തമ്മില്‍ പിരിയാന്‍ കഴിയാത്ത തരത്തില്‍ പ്രണയമാകുകയും ചെയ്തു.
എന്നാൽ, അത് തന്റെ പ്രാണനെടുക്കാനായിരിക്കുമെന്ന് മൂവാറ്റുപുഴ കല്ലൂർക്കാട് തഴുവംകുന്ന് കുളങ്ങാട്ടു പാറ മലംപുറത്ത് വീട്ടിൽ രജീഷ് ചിന്തിച്ചു പോലുമില്ല. പ്രണയിനിയുമായി നാടുവിട്ടതിന്റെ പേരിൽ പൊലീസുകാർ മർദ്ദിച്ച് അവശനാക്കിയ രജീഷ് ആ സങ്കടം തീർത്തത് ഒരു മുഴം കയറിലാണ്. ഞായറാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം.
ഓട്ടോ ഡ്രൈവറായിരുന്നു രജീഷ്. സാമ്പത്തികമായി താഴ്ന്ന നിലയിലായിരുന്ന രജീഷ് തൊടുപുഴയിലെ സുഹൃത്തിന്റെ ഓട്ടോറിക്ഷയായിരുന്നു ഓടിച്ചിരുന്നത്. രജീഷും അമ്മയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. വിമുക്ത ഭടനായിരുന്ന അച്ഛൻ നേരത്തേ മരിച്ചു. മറ്റു നാലു സഹോദരങ്ങളും കുടുംബവുമൊത്ത് മറ്റ് വീടുകളിലും. രജീഷ് വിവാഹിതനായെങ്കിലും നിയമപ്രകാരം വിവാഹമോചനം നേടി. അമ്മ കഴിഞ്ഞിരുന്നത് രജീഷിന്റെ സംരക്ഷണയിലാണ്. അതിനുവേണ്ടിയാണ് ഓട്ടോ ഓടിക്കാൻ പോയിരുന്നത്. ഓട്ടോ ഓടിക്കാൻ പോയ തൊടുപുഴയിൽ വച്ചാണ് ആ പെൺകുട്ടിയെ പരിചയപ്പെട്ടത്.
സൗഹൃദം പ്രണയമായി വളർന്നു. അവളില്ലാതെ ജീവിക്കാനാവില്ലെന്ന് വന്നതോടെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. പക്ഷേ, പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞതോടെ എതിർപ്പായി. തങ്ങളുടെ നിലയ്ക്കും വിലയ്ക്കും ഇണങ്ങിയ വിവാഹം അല്ലെന്ന വാദത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ ഉറച്ചുനിന്നു. അങ്ങനെയാണ് അവളെയും കൊണ്ട് നാടുവിടാൻ രജീഷ് തീരുമാനിച്ചത്. രജീഷിന്റെ അടിമാലിയിലുള്ള സഹോദരന്റെ വീട്ടിലേക്കാണ് അവർ പോയത്. സാമ്പത്തികമായി രജീഷിനേക്കാൾ ഉയർന്ന നിലയിലായിരുന്ന പെൺകുട്ടിയുടെ വീട്ടുകാർ അവളെ കാണാതായതോടെ പൊലീസിൽ പരാതി നൽകി.
ഇരുവരും അടിമാലിയിലുണ്ടെന്ന് കണ്ടെത്തിയ പൊലീസ് അടിമാലി പൊലീസിനെ വിട്ട് ഇരുവരെയും വിളിപ്പിച്ചു. പൊലീസ് സ്റ്റേഷനിലെത്തിയ രജീഷിനെ ഭീഷണിപ്പെടുത്തുന്ന വിധമായിരുന്നു പെൺകുട്ടിയുടെ വീട്ടുകാർ ഏർപ്പാടാക്കിയ വക്കീലിന്റെ സംസാരം. കേസ് അടിമാലിയിൽ നിന്ന് തൊടുപുഴ സ്റ്റേഷനിലേക്ക് മാറ്റി. പെൺകുട്ടിയെ അവളുടെ വീട്ടുകാർ കൊണ്ടുപോയി. രജീഷിനെ പൊലീസ് കസ്റ്റഡിയിൽ വച്ചു. അടുത്ത ദിവസം വിട്ടയച്ചെങ്കിലും രജീഷ് വീട്ടിലേക്ക് പോയില്ല. ബന്ധുവീട്ടിലായിരുന്നു കുറച്ചു ദിവസം താമസം.
പിന്നീട് ഞായറാഴ്ചയാണ് രജീഷ് തിരിച്ചെത്തിയത്. ഞായറാഴ്ച ഉച്ച വരെ രജീഷ് ആരോടൊക്കെയോ ഫോണിൽ സംസാരിക്കുന്നത് കണ്ട നാട്ടുകാരുണ്ട്. ഉച്ചയൂണ് കഴിഞ്ഞ് എന്തോ ആവശ്യത്തിന് പുറത്തു പോയ രജീഷിന്റെ അമ്മ വൈകിട്ട് വന്നപ്പോൾ കണ്ടത് അടുക്കളക്കോലായിൽ തൂങ്ങി നിൽക്കുന്ന മകന്റെ മൃതദേഹമാണ്.
മരിക്കുന്നതിന് മുമ്പ് തന്നെ ചതിച്ചുവെന്ന മട്ടിൽ രജീഷ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ആത്മഹത്യ കുറിപ്പായിരുന്നുവെന്ന് മരണത്തിന് ശേഷമാണ് പരിചയക്കാർ തിരിച്ചറിഞ്ഞത്. പൊലീസ് സ്റ്റേഷനിൽ അതിക്രൂരമായ മർദ്ദനത്തിന് രജീഷ് വിധേയനായെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. ജനനേന്ദ്രിയം ഞെരിച്ചുടച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്.
https://www.facebook.com/Malayalivartha