ജിഷ കേസ് വിധി: സ്ത്രീ സുരക്ഷയിൽ സർക്കാർ നിലപാടിനുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി
ജിഷ കൊലക്കേസിലെ പ്രതിക്ക് വധശിക്ഷ ലഭിച്ചത് സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിസഹായയും നിരപരാധിയുമായ ഒരു പെണ്‍കുട്ടിയെ അതിക്രൂരമാംവിധം ബലാത്സംഗം ചെയ്യുകയും കൊല്ലപ്പെടുത്തുകയും ചെയ്ത സംഭവമാണിതെന്നും ജിഷ കേസ് അന്വേഷിച്ച് കുറ്റവാളിയെ കണ്ടെത്തുക, ശിക്ഷിക്കുക എന്നീ കാര്യങ്ങൾക്ക് ഏറ്റവും ഉന്നതമായ മുൻഗണനയാണ് ഈ സർക്കാർ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ടുതന്നെയാണ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തശേഷം നടന്ന ആദ്യ കാബിനറ്റ് യോഗത്തിൽത്തന്നെ കേസ് അന്വേഷിക്കുന്നതിന് ഉന്നത പോലീസ് ടീമിനെ നിയോഗിക്കാൻ നിശ്ചയിച്ചത്. നിഷ്പക്ഷവും നീതിപൂർവകവുമായ വിധത്തിൽ ഒരുവിധ സ്വാധീനങ്ങൾക്കും വഴിപ്പെടാതെ അന്വേഷണം നടത്തണം എന്നാണ് എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷകസംഘത്തോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരെ കുറ്റം ചെയ്തിട്ട് രക്ഷപ്പെടാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് നടപ്പില്ല എന്നും അത് നടക്കാൻ അനുവദിക്കില്ല എന്നുമുള്ള സന്ദേശമാണ് ഈ കേസ് നടത്തിപ്പിൽനിന്നും വിധിയിൽനിന്നും തെളിയുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/Malayalivartha