കൊച്ചി കായലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളിലെ മൃതദേഹം; അസ്ഥികൂടത്തിന്റെ നിർണ്ണായക വിവരങ്ങൾ പുറത്ത്
കൊച്ചി കുമ്പളയില്‍ വീപ്പയ്ക്കുള്ളില്‍ നിന്ന് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ നിർണ്ണായക വിവരങ്ങൾ പുറത്ത്. നാല് ദിവസങ്ങൾക്ക് മുമ്പാണ് ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള മൃതദേഹം പ്ലാസ്റ്റിക് വീപ്പക്കുള്ളിൽ കോൺക്രീറ്റ് നിറച്ചു മറവു ചെയ്ത നിലയിൽ കണ്ടെത്തിയത്..
രണ്ടു മാസത്തിനിടെ നെട്ടൂർ കായലിൽ നിന്നും രണ്ടാമത്തെ മൃതശരീരവും പുറത്തെത്തിയതോടെ കൊച്ചി സിറ്റി പൊലീസ് കടുത്ത സമ്മർദ്ദത്തിലായിരിക്കുകയായിരുന്നു. അതേ സമയം പോസ്റ്റുമോർട്ടം കഴിഞ്ഞപ്പോൾ 153 സെൻറിമീറ്റർ ഉയരമെന്നതടക്കം കൂടുതൽ വിവരങ്ങൾ മൃതശരീരത്തെ കുറിച്ച് പൊലീസിന് ലഭിച്ചു. വീപ്പയിലെ കോൺക്രീറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാത യുവതിയുടെ അസ്ഥികൂടത്തിന്റെ കണങ്കാലിൽ കണ്ടെത്തിയ പിരിയാണി സമീപകാലത്തു കേരളത്തിൽ ഉപയോഗിച്ചത് ആറു രോഗികളിൽ.
ഇത്തരം സ്ക്രൂ ഉപയോഗിച്ചു കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ കൊച്ചിയിൽ ചികിൽസ നടത്തിയതു രണ്ട് ആശുപത്രികളിൽ മാത്രമെന്നും കണ്ടെത്തൽ. ഇതോടെ അസ്ഥികൂടത്തിന്റെ ഇടതു കണങ്കാലിൽ ആറര സെന്റിമീറ്റർ നീളത്തിൽ കണ്ടെത്തിയ സ്ക്രൂവിന്റെ നിർമാതാക്കളായ പുണെയിലെ എസ്എച്ച് പിറ്റ്കാർ കമ്പനിയുടെ സഹകരണത്തോടെ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാൻ കേരളാ പൊലീസ് ശ്രമം തുടങ്ങി.
മളിയോലർ സ്ക്രൂവിൽ കണ്ടെത്തിയ സീരിയൽ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സീരിയൽ നമ്പറിൽനിന്ന് ഈ സ്ക്രൂ ഉപയോഗിച്ച ആശുപത്രി തിരിച്ചറിയാൻ കഴിയും. രണ്ടര വർഷത്തിനുള്ളിൽ ഇത്തരം ആറു പിരിയാണികൾ മാത്രമാണു കേരളത്തിലെ ആശുപത്രികളിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചിട്ടുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം. വാഹനാപകടങ്ങൾ, കെട്ടിട നിർമാണ മേഖലയിലെ അപകടങ്ങൾ എന്നിവയിൽ പരുക്കേൽക്കുമ്പോഴാണു വിരളമായി ഇത്തരം എല്ലുപൊട്ടലുകൾ റിപ്പോർട്ട് ചെയ്യാറുള്ളത്. ഇതിന്റെ ചികിൽസയ്ക്കായാണ് മളിയോലർ സ്ക്രൂ ഉപയോഗിക്കുക.
വീപ്പയ്ക്കുള്ളിൽ അസ്ഥികൂടം കണ്ടെത്തിയതിന്റെ അടുത്ത ദിവസങ്ങളിൽതന്നെ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ആശുപത്രികളിൽ അന്വേഷണസംഘം പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. അരഞ്ഞാണത്തിന് നീളം കുറവായതിനാൽ മെലിഞ്ഞ ശരീര പ്രകൃതിയുള്ളയാളാണ് കൊല്ലപ്പെട്ടതെന്ന സംശയവുമുണ്ട്. അതേസമയം അസ്ഥിക്കൊപ്പം കാണപ്പെട്ട അരഞ്ഞാണം സാധാരണ സ്ത്രീകൾ ഉപയോഗിക്കുന്നതിലും വില കൂടിയതാണ്. ഇതിനാൽ മൊബൈൽ ഫോൺ വഴി ഹൈടെക് വാണിഭം നടത്തുന്ന സംഘത്തിലെ കണ്ണിയാണോ കൊല്ലപ്പെട്ടതെന്നും പൊലീസ് സംശയിക്കുന്നു.
വെള്ളത്തിലും കരയിലുമായി വീപ്പ കിടന്നതിനാൽ മൃതദേഹത്തിന്‍റെ പഴക്കം കൃത്യമായി നിർണയിക്കാൻ സാധിച്ചിട്ടില്ല.
https://www.facebook.com/Malayalivartha