പേരൂര്‍ക്കടയില്‍ അമ്മയെ മകന്‍ കത്തിച്ച് കൊന്നതിന് സമാനമായി കൊല്ലത്തെ അമ്മ മകനെ കത്തിച്ച് കൊന്നതും മാറുന്നു
മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമായിരുന്നു തിരുവനന്തപുരം പേരൂര്‍ക്കടയില്‍ മകന്‍ അമ്മയെ കത്തിച്ചത്. അതിന് സമാനമായ സംഭവമാണ് കൊല്ലത്തും ഉണ്ടായത്. ഇവിടെ എന്നാല്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. അമ്മ മകനെയാണ് കത്തിച്ചത്. രണ്ടിലും വഴിവിട്ട ബന്ധങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പറയുന്നത്.
പേരൂര്‍ക്കടയില്‍ അമ്മയെ മകന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് വീട്ടുപറമ്പില്‍ മൃതദേഹം കത്തിച്ചത്. എന്‍ജിനിയറിംഗിന് തോറ്റ വിഷയങ്ങള്‍ക്ക് ട്യൂഷനു പോകാന്‍ 18,000രൂപ നല്‍കാത്തതിന്റെ പ്രകോപനത്തില്‍ അമ്മയെ തറയില്‍ തള്ളിയിട്ട്, കഴുത്തില്‍ ബെഡ്ഷീറ്റ് മുറുക്കി കൊലപ്പെടുത്തി പറമ്പില്‍ കൊണ്ടുപോയി കത്തിച്ചെന്നായിരുന്നു മകന്റെ കുറ്റസമ്മതം. പേരൂര്‍ക്കട അമ്പലംമുക്ക് മണ്ണടി ലെയിന്‍ ദ്വാരക വീട്ടില്‍ ദീപ(50)യുടെ ശരീരം വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ കസ്റ്റഡിയിലായ മകന്‍ അക്ഷയ്(22) കസ്റ്റഡിയിലായിരുന്നു.
ക്രിസ്മസ് ദിനത്തില്‍ സിനിമയ്ക്ക് പോയിട്ട് വന്നപ്പോള്‍ അമ്മയെ കണ്ടില്ലെന്നും കുവൈറ്റിലുള്ള സഹോദരിയെ സ്‌കൈപ്പിലൂടെ ഇക്കാര്യം അറിയിച്ചെന്നുമാണ് അക്ഷയ് ആദ്യം പൊലീസിനോട് പറഞ്ഞത്. പിറ്റേന്ന് ഉറങ്ങിയെഴുന്നേറ്റപ്പോള്‍ വീടിന് ഇടതുവശത്ത് കത്തിയ പാടുകള്‍ കണ്ടാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരമറിയിച്ചതെന്നും പറഞ്ഞിരുന്നു. ഈ മൊഴിയില്‍ തുടക്കം മുതല്‍ സംശയമുണ്ടായിരുന്ന പൊലീസ് അക്ഷയിനെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് നിന്ദ്യമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മൂന്ന് മാസമായി അമ്മ ദീപയുമായി അക്ഷയ് സംസാരിക്കാറില്ലായിരുന്നു. ചെലവിനുള്ള പണം കുവൈറ്റിലുള്ള പിതാവ് അശോക് അയച്ചുകൊടുക്കും. പുറമേ നിന്നാണ് ഭക്ഷണം. സഹോദരി അനഘയും കുവൈറ്റിലാണ്. പിതാവുമായും സഹോദരിയുമായും അമ്മ സംസാരിക്കാറില്ലായിരുന്നു. കഴക്കൂട്ടത്തെ എന്‍ജിനിയറിംഗ് കോളേജില്‍ ബി.ടെക് പഠനം പൂര്‍ത്തിയാക്കിയെങ്കിലും അഞ്ച് വിഷയങ്ങള്‍ക്ക് തോറ്റു. ഇതിനിടെ ഹ്രസ്വകാല കോഴ്‌സായ എം.ഇ.പിക്ക് ചേര്‍ന്നു. തോറ്റ വിഷയങ്ങള്‍ക്ക് ട്യൂഷനു പോവാന്‍ അമ്മയോട് 18000രൂപ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതില്‍ പ്രകോപിതനായി 25ന് പകല്‍ മൂന്നിന് കിടപ്പുമുറിയില്‍ നില്‍ക്കുകയായിരുന്ന ദീപയെ, അക്ഷയ് പിന്നിലൂടെ നിലത്തേക്ക് തള്ളിയിട്ടു. ദീപ തലയിടിച്ച് നിലത്തുവീണയുടന്‍ കഴുത്തിലും മുഖത്തും തലയിലും ബെഡ്ഷീറ്റുകൊണ്ട് വരിഞ്ഞുമുറുക്കി. ഏറെനേരമെടുത്ത് ദീപയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.
അല്പനേരം കാത്തിരുന്ന ശേഷം മൃതദേഹം തൂക്കിയെടുത്ത് വീടിനു പുറത്തേക്ക് കൊണ്ടുപോയി. വീട്ടിലെ ചവറും മാലിന്യങ്ങളും പതിവായി കത്തിക്കുന്ന കുഴിയില്‍ മൃതദേഹം തള്ളി. ചവറുകള്‍ കത്തിക്കാന്‍ അമ്മ വാങ്ങിവച്ചിരുന്ന മണ്ണെണ്ണ കൊണ്ടുവന്ന് മൃതദേഹം കത്തിക്കാന്‍ തുടങ്ങി. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബെഡ്ഷീറ്റും തീയിലിട്ടു. വിറകുകഷണങ്ങളും പറമ്പിലെ ഓലയും ചവറുമെല്ലാം കുഴിയിലേക്കിട്ട് കത്തിച്ചു. ഏറെ സമയമെടുത്താണ് മൃതദേഹം കുറേശെയായി കത്തിച്ചത്. 25ന് പകല്‍ നാലോടെ കത്തിക്കാന്‍ തുടങ്ങിയെങ്കിലും പിറ്റേന്ന് രാവിലെ 11 മണിയായിട്ടും മൃതദേഹം ഭാഗികമായേ കത്തിയിരുന്നുള്ളൂ.
കാലുകളുടെ മുട്ടിനുതാഴെ പാദം വരെ ഏതാണ്ട് പൂര്‍ണമായി കത്തിപ്പോയി. ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനാണ് ബന്ധുക്കളെയും കൂട്ടുകാരെയും വിവരമറിയിച്ചതെന്നാണ് അക്ഷയ് പൊലീസിന് നല്‍കിയ മൊഴി. എല്‍.ഐ.സി ഏജന്റായ അമ്മയെക്കുറിച്ച് തനിക്ക് സംശയമുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ക്കും അമ്മയെക്കുറിച്ച് മോശം അഭിപ്രായമാണുള്ളതെന്നും അക്ഷയ് മൊഴിനല്‍കി.
സമാനമായ സംഭവമാണ് കൊല്ലത്തും നടന്നത്. രണ്ടു ദിവസം മുന്‍പു വീട്ടില്‍ നിന്നും കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കത്തിച്ച് വീട്ടുപുരയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത മാറുന്നില്ല. നെടുമ്പന കുരീപ്പള്ളി സെബദിയില്‍ ജോബ്.ജി.ജോണിന്റെ മകന്‍ ജിത്തു ജോബ് (14) ന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് വീടിനു സമീപത്തെ വാഴത്തോട്ടത്തില്‍ കരിഞ്ഞ നിലയില്‍ കണ്ടത്. അമ്മ ജയമോളെയും ഒരു യുവാവുമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ സ്വന്തം മകനെ കൊല്ലാന്‍ തക്കവണ്ണമുള്ള പകയുടെ കാരണമാണ് പോലീസിന് മനസ്സിലാകാത്തത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ അമ്മ ജയ കുറ്റം സമ്മതിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ജയയുടെ സുഹൃത്താണ് അറസ്റ്റിലായ യുവാവ്.
ഓഹരി തര്‍ക്കത്തിന്റെ പേരില്‍ കൃത്യം നടത്തിയതെന്ന് ജയമോള്‍ പോലീസിനോടു പറഞ്ഞതായാണു സൂചന. പോലീസ് ഇതു മുഖവിലയ്‌ക്കെടുത്തിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഗള്‍ഫിലായിരുന്ന ജോബ് ജി. ജോണ്‍ നാലുവര്‍ഷം മുമ്പാണ് മടങ്ങിയെത്തിയത്. ഇദ്ദേഹത്തിന് മകന്റെ കൊലയില്‍ ഒരു സൂചനയുമില്ല. കുണ്ടറ എംജിഡിഎച്ചഎസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ജിത്തു. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ജിത്തുവിന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ വൈകിട്ട് നാലുമണിയോടുകൂടി ഇന്നലെ കണ്ടെത്തിയത്.
കഴുത്തും രണ്ടു കൈകളും കാലുകളും വെട്ടേറ്റ നിലയിലും കാല്‍പാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടി നുറുക്കിയിട്ടുമുണ്ട്. മുഖം കരിഞ്ഞ് വികൃതമായിരുന്നു. അതിക്രൂരമാണ് കൊലപാതകം. അമ്മയാണ് പ്രതിയെന്ന് അറിഞ്ഞതോടെ കേരളം തന്നെ ഈ കൊലയില്‍ ഞെട്ടിത്തരിച്ചു. തിങ്കള്‍ രാത്രി എട്ടോടെ കുണ്ടറ എംജിഡിഎച്ച്എസിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയായ ജിത്തു ജോബ് സ്‌കെയില്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. ഈ സമയം വീട്ടില്‍ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു. മെഡിക്കല്‍ സ്‌റ്റോറിലെ ജീവനക്കാരനായ പിതാവ് ജോബ് ജോലിക്കു പോയിരുന്നു.
ഏക സഹോദരി ടീന അമ്മയുടെ ബന്ധുവീട്ടിലായിരുന്നു. ജോലി കഴിഞ്ഞെത്തിയ ജോബ് മകനെ അന്വേഷിച്ചപ്പോള്‍ കടയില്‍ പോയിട്ടു തിരികെ വന്നില്ലെന്ന് ജയമോള്‍ പറഞ്ഞു. ഉടന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തി. ചൊവ്വ രാവിലെ 9.30നു ജോബ് ചാത്തന്നൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇന്നലെ കൊട്ടിയം സിഐ അജയ്‌നാഥും സംഘവും വീണ്ടും വീട്ടിലെത്തി ജയമോളെ ചോദ്യം ചെയ്തു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണു ജയമോള്‍ പറഞ്ഞത്. മൂന്നു മണിക്കുറോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നു. വീടും പരിസരവും സിഐയും സംഘവും പരിശോധിച്ചു.
വീടിനു സമീപത്തെ ചുറ്റുമതിലിനോടു ചേര്‍ന്നു കണ്ട ചെരുപ്പുകള്‍ ജിത്തുവിന്റെതാണെന്നു കണ്ടെത്തി. വീടിനു സമീപം തീ കത്തിച്ചതിന്റെ പാടുകളും ജയമോളുടെ കൈയില്‍ പോള്ളിയ പാടും നിര്‍ണ്ണായകമായി. ഇതോടെ ആരാണ് പ്രതിയെന്ന് പോലീസ് ഉറപ്പിച്ചു. ഡോഗ് സ്‌ക്വാഡ് വന്നത് പോള്ളല്‍ കണ്ട സംശയത്തെ തുടര്‍ന്നായിരുന്നു. വീട്ടിനു സമീപം ഇവരുടെ വാഴത്തോട്ടത്തില്‍ കാക്കകള്‍ വട്ടമിട്ടു പറക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതാണ് മൃതദേഹം കണ്ടെത്താന്‍ സഹായകമായത്. തുടര്‍ന്നുള്ള പരിശോധനയില്‍ ജിത്തുവിന്റെ കത്തികരിഞ്ഞ മൃതദേഹം കണ്ടെത്തി. വെട്ടുകത്തിയും ഇതിനു സമീപം കണ്ടെത്തി.
കുടുംബ വഴക്കിനെ തുടര്‍ന്നാണ് ജിത്തു കൊല്ലപ്പെട്ടതെന്നാണ് അമ്മയുടെ മൊഴി. വീട്ടുവഴക്കിനെ തുടര്‍ന്ന് മകനെ കൊലപ്പെടുത്തിയെന്ന് അമ്മ കുറ്റസമ്മതം നടത്തിയതായാണ് വിവരം. മകനെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തുകയായിരുന്നെന്ന് ഇവര്‍ കുറ്റസമ്മതം നടത്തി. സംഭവമറിഞ്ഞ് വന്‍ ജനാവലി പ്രദേശത്ത് തടിച്ചുകൂടി. പോലീസ് വടം കെട്ടിയാണ് ജനത്തെ നിയന്ത്രിച്ചത്. സിറ്റി പോലീസ് കമ്മിഷണര്‍ ഡോ. എ ശ്രീനിവാസ് ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
ജയ കുറ്റം സമ്മതിച്ചെങ്കിലും ശാസ്ത്രീയ അന്വേഷണത്തിലൂടെയേ കൊലപാതകകാരണവും കൂടുതല്‍പേര്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമാകൂവെന്ന് അന്വേഷണസംഘം പറഞ്ഞു. വീടിനു പിന്നിലെ നടവഴിയില്‍നിന്നു കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ പോലീസിനു കിട്ടിയിരുന്നു. മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോയപ്പോള്‍ വഴിയില്‍ വീണതാകാം ഇതെന്നാണു കരുതുന്നത്. തറവാട് വീടിനോടു ചേര്‍ന്ന് ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കുളിമുറിക്കു സമീപമാണു മൃതദേഹം കിടന്നത്. കത്തിച്ചശേഷം ഇവിടെ കൊണ്ടിട്ടതാകാമെന്നു സംശയിക്കുന്നു.
https://www.facebook.com/Malayalivartha