അച്ഛനും മകനുണ്ടായിരുന്നത് ഗാഢമായ ബന്ധം; മകന്റെ ഛിന്നഭിന്നമായ മൃതദേഹം കണ്ട് ഹൃദയം നുറുങ്ങിയ അച്ഛനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവരും നാട്ടുകാരും
താൻ വരുന്നതും നോക്കി റോഡരികിൽ കാത്ത് നിൽക്കാറുള്ള മകൻ ഇനിയില്ലെന്ന സത്യം വിശ്വസിക്കാൻ പാടുപെടുകയാണ് ജോബ് ജി.ജോൺ. രണ്ട് മാസമായി തുടരുന്ന ശീലമായിരുന്നു ഇത്. ജിത്തു ബൈക്ക് ഓടിക്കാൻ പഠിച്ചശേഷമാണ് വീടിന് മുന്നൂറ് മീറ്റർ അകലെ വന്ന് നിൽക്കാറ്. രാത്രി 8.15 ഓടെ അഞ്ചാലുംമൂട്ടിലെ മെഡിക്കൽ ഹോൾ സെയിൽ കടയിൽ നിന്ന് ജോബ് വീട്ടിലെത്തും.
ഭാര്യാസഹോദരന്റെ കടയിലെ ജീവനക്കാരനാണ് ജോബ്. അച്ഛൻ വരാറാകുമ്പോൾ ജിത്തു വീട്ടിൽ നിന്നിറങ്ങി റോഡിലെത്തും. അവിടെ നിന്ന് ജിത്തുവാണ് ബൈക്ക് ഓടിക്കുന്നത്. വീട്ടിലെത്തിയാലും അച്ഛനൊപ്പമിരിക്കാനും വിശേഷങ്ങൾ പറയാനുമാണ് അവനിഷ്ടം. ചേച്ചി ടീന പുറത്ത് നിന്നാണ് നഴ്സിംഗ് പഠിക്കുന്നത്.
അമ്മ എപ്പോഴും വഴക്കിടുന്നതിനാൽ ജിത്തുവിന് അത്ര പ്രിയമില്ല. ഇനി വിശേഷങ്ങൾ പറയാൻ പൊന്നുമോൻ കൂടെയില്ലെന്ന സങ്കടത്തിലായ ജോബിനെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും കൂട്ടുകാരും ഏറെ പണിപ്പെടുകയായിരുന്നു.
തിങ്കളാഴ്ച രാത്രി 8.30 മുതലാണ് ജിത്തു ജോബിനെ കാണാതായത്. പഠന ആവശ്യത്തിന് സ്കെയിൽ വാങ്ങാൻ കടയിൽ പോയ ശേഷം ജിത്തു വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് കാട്ടി ബന്ധുക്കൾ ചാത്തന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്നലെ വീടിന് സമീപത്ത് നിന്ന് ദേഹമാസകലം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ജിത്തുവിന്റെ അമ്മ ജയമോളുടെ കൈയിൽ പൊള്ളലേറ്റിരുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇവരെ ചോദ്യം ചെയ്തതോടെയാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്ത് വന്നത്. സ്വന്തം വീടിന് പിന്നിൽ വച്ച് മകനെ കൊലപ്പെടുത്തിയ ശേഷം പറമ്പിൽ കൊണ്ടിട്ട് കത്തിക്കുകയായിരുന്നെന്ന് ജയമോൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കൊലയ്ക്ക് ഇവരെ സഹായിച്ച ആളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് ഇയാളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജയമോളുമായി അടുപ്പത്തിലുണ്ടായിരുന്ന അദ്ധ്യാപകനാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന. രണ്ട് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha