ട്രെയിനിൽ ചായയിൽ മയക്കുമരുന്ന് നൽകി മയക്കിയശേഷം അമ്മയുടെയും മകളുടെയും പത്തരപവൻ സ്വർണം ഉൾപ്പെടെ കവർന്നു
ട്രെയിനിൽ ചായയിൽ മയക്കുമരുന്ന് നൽകി മയക്കിയശേഷം അമ്മയുടെയും മകളുടെയും പത്തരപവൻ സ്വർണം, രണ്ട് മൊബൈൽ ഫോണുകൾ, കൈയിലുണ്ടായിരുന്ന 18,000 രൂപ, നഴ്സിംഗ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ കവർന്നു. ഹൈദരാബാദില്‍നിന്ന് കേരളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. പിറവം അഞ്ചൽപ്പെട്ടി നെല്ലിക്കുന്നേൽ പരേതനായ സെബാസ്റ്റ്യെൻറ ഭാര്യ ഷീലാ സെബാസ്റ്റ്യൻ (60), മകൾ ചിക്കു മരിയ സെബാസ്റ്റ്യൻ (24) എന്നിവരാണ് കവർച്ചയ്ക്ക് ഇരയായത്. കോട്ടയത്ത് അബോധാവസ്ഥയിൽ ട്രെയിനിൽ കണ്ടെത്തിയ ഇവരെ റെയിൽവേ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. സെക്കൻഡറാബാദിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കിയ മകൾ ചിക്കു ഐഇഎൽടിഎസിന് പഠിക്കുകയാണ്.
മകളുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനാണ് കഴിഞ്ഞദിവസം ഇരുവരുംയാത്ര പുറപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ശബരി എക്സ്പ്രസിന്റെ എസ് 8 കംന്പാർട്ട്മെൻറിലാണ് ഇരുവരും കയറിയത്. ആലുവക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. തൊട്ടടുത്ത സീറ്റുകളിൽ അന്യസംസ്ഥാനക്കാരായ മൂന്നുപേരും ഉണ്ടായിരുന്നതായി ഇവർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച രാവിലെയും ഇതരസംസ്ഥാന സംഘം അമ്മക്കും മകൾക്കും ട്രെയിനിൽനിന്നും ചായ വാങ്ങി നൽകിയിരുന്നു. ട്രെയിൻ സേലത്തുനിന്നും പുറപ്പെട്ട ശേഷം ശനിയാഴ്ച രാവിലെയാണ് ചായ വാങ്ങി നൽകിയത്.
ചായ കുടിച്ച് അൽപസമയത്തിനു ശേഷം ഇരുവരും അബോധാവസ്ഥയിലായി. ഇന്നലെ വൈകുന്നേരം ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്താറായപ്പോൾ രണ്ടുപേർ അബോധാവസ്ഥയിൽ കിടക്കുന്നത് ടിടിഇയാണ് കണ്ടെ ത്തിയത്. തുടർന്ന് വിവരം പോലീസ് കണ്ട്രോൾ റൂമിൽ അറിയിച്ചു. റെയിൽവേ പൊലീസ് എത്തി ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവശനിലയിലായ വീട്ടമ്മയും മകളും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
https://www.facebook.com/Malayalivartha