ഓട്ടോറിക്ഷയാണെന്ന് വിചാരിച്ച് പോലീസ് ജീപ്പിന് കൈകാണിച്ച സംഭവം; പോലീസ് മർദ്ദിച്ചത് മൂന്ന് മണിക്കൂർ; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
അബദ്ധത്തില്‍ ഓട്ടോറിക്ഷയാണെന്ന് വിചാരിച്ച് പോലീസ് ജീപ്പിന് കൈകാണിച്ചതിന്റെപേരിൽ പോലീസ് ക്രൂരമായി മർദിച്ചു. ക്രൂരമർദ്ദനത്തിനിരയായ ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. തൊടുപുഴ മണക്കാട് പുതുപ്പരിയാരം മാടശേരിയില്‍ എം.കെ മാധവനാണ് (61) ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം മണക്കാട് അങ്കംവെട്ടി കവലയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങി വന്ന മാധവനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 25നാണ് മാധവൻ പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയായത്. തൊടുപുഴ സഹകരണ ആശുപത്രിയില്‍ നിന്നും മരുന്നു വാങ്ങി തിരികെ വരുന്ന വഴിയാണ് ഓട്ടോറിക്ഷയാണെന്ന് വിചാരിച്ച് പൊലീസ് വാഹനത്തിന് കൈകാണിച്ചത്. പറ്റിയ അബദ്ധം മാധവൻ പോലീസുകാരനോട് പറഞ്ഞെങ്കിലും ജീപ്പിലുണ്ടായിരുന്ന പോലീസ് ചീത്ത വിളിച്ചശേഷം ജീപ്പില്‍ പിടിച്ചു കയറ്റുകയും തൊടുപുഴ പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി മൂന്ന് മണിക്കൂറോളം മര്‍ദ്ദിച്ച ശേഷം പുലര്‍ച്ചെ ഒരു മണിയോടെ വിട്ടയക്കുകയും ചെയ്തു.
മാധവന്റെ പക്കലുണ്ടായിരുന്ന 4980 രൂപ പോലീസ് എടുത്തെന്നും ആരോപണമുണ്ട്. മർദ്ദനത്തിൽ ശരീരം മുഴുവൻ പരിക്കേറ്റിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും സംഭവത്തിന് ശേഷം മാധവന്‍ മാനസികമായി തകർന്നിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha