വിമാനയാത്രക്കാരുടെ ലഗേജില്‍ കൈയിട്ട് വാരി മോഷണം; കരിപ്പൂരില്‍ യാത്രക്കാര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍ വിലവരുന്ന സാധങ്ങൾക്കൊപ്പം പാസ്‌പോര്‍ട്ടുകളും
വിമാനയാത്രക്കാരുടെ ബാഗേജുകളില്‍ മോഷണമെന്ന് പരാതി.കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് ബാഗേജുകള്‍ കിട്ടിയപ്പോഴാണ് യാത്രക്കാര്‍ ഇക്കാര്യം അറിഞ്ഞത്. ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങള്‍ നഷ്ടമായതായി യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തി. ആറുപേര്‍ എയര്‍ ഇന്ത്യക്കും എയര്‍പോര്‍ട്ട് അതോറിറ്റിക്കും പരാതി നല്‍കി.
സംഭവത്തില്‍ കസ്റ്റംസ് കമ്മിഷണറേറ്റും കരിപ്പൂര്‍ പോലീസും അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച രാവിലെ കോഴിക്കോട്ടെത്തിയ എയര്‍ ഇന്ത്യ എക്‌സപ്രസിന്റെ ഐ.എക്‌സ് 344 ദുബായ്‌കോഴിക്കോട് വിമാനത്തിലെ ആറ് യാത്രക്കാര്‍ക്ക് നാലുലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടു. കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്റെ പാസ്‌പോര്‍ട്ടും ഇത്തരത്തില്‍ നഷ്ടമായി.
ചൊവ്വാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെത്തിയ വിമാനത്തിലെ ചെക്ക് ഇന്‍ ബാഗേജുകളിലാണ് മോഷണം നടന്നിരിക്കുന്നത്.യാത്രക്കാര്‍ കൊണ്ടുവന്ന സ്വര്‍ണം, വിദേശ കറന്‍സികള്‍, ബ്രാന്‍ഡഡ് വാച്ചുകള്‍ എന്നിവയാണ് നഷ്ടമായത്. കസ്റ്റംസ് ഹാളില്‍നിന്ന് ബാഗേജ് കൈപ്പറ്റിയ ശേഷമാണ് പലരും അവയുടെ ലോക്കുകള്‍ പൊട്ടിച്ചതായി അറിയുന്നത്. ചില ബാഗേജുകളുടെ സിബ്ബുകള്‍ വലിച്ചുപൊട്ടിച്ച നിലയിലായിരുന്നു.
പണവും വിലയേറിയ വസ്തുക്കളും കൈവശപ്പെടുത്തിയ ശേഷമാണ് ബാഗേജ് പുറത്തെത്തിച്ചിരിക്കുന്നത്. പല വസ്തുക്കളുടെയും കാലിപ്പെട്ടികള്‍ മാത്രമാണ് യാത്രക്കാര്‍ക്ക് ലഭിച്ചത്. അന്വേഷണം നടക്കുന്നതിനാല്‍ വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ എയര്‍ ഇന്ത്യ തയ്യാറായിട്ടില്ല.മാസങ്ങള്‍ക്കുമുമ്പ് ഇത്തരത്തില്‍ തുടര്‍ച്ചയായി യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടമായതിനെത്തുടര്‍ന്ന് കരപ്പൂര്‍ പോലീസ് വിമാനത്താവളത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.
https://www.facebook.com/Malayalivartha