കോടിയേരിയുടെ സെക്രട്ടറി സ്ഥാനം തെറിക്കുമോ? മകന്‍ എന്ത് ബിസിനസാണ് നടത്തുന്നത്, അതിനെവിടുന്നാണ് കോടിക്കണക്കിന് രൂപ, ബിനോയിയുടെ തട്ടിപ്പ് ഒത്തുതീര്‍പ്പാക്കിയത് എങ്ങനെ? ആരാണ് ഇതിന് പണം നല്‍കിയത് സി.പി.എം സംസ്ഥാന സമ്മേളനം മറുപടി പറയും
സി.പി.എം സംസ്ഥാന സമ്മേളനം നാളെ തൃശൂരില്‍ തുടങ്ങുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് സെക്രട്ടറി കോടിയേരി ബാലകൃഷ്ണനിലേക്കാണ്. പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇത്രയും പരാജയപ്പെട്ട ഒരു സെക്രട്ടറി ഉണ്ടായിട്ടില്ലെന്നാണ് പ്രവര്‍ത്തകരും അണികളും അടക്കം പറയുന്നത്. പിണറായിയുടെ തണലില്‍ കഴിയുന്ന കാര്യസ്ഥനായി മാത്രം കോടിയേരി മാറിയിരിക്കുന്നു. അല്ലെങ്കില്‍ പല കാര്യങ്ങളും കോടിയേരിയെ നിസഹായനാക്കിയിരിക്കുന്നു. മകന്‍ ബിനോയിയുടെ സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെ അതില്‍പ്പെടും. സംസ്ഥാന സെക്രട്ടറി പറയുന്നത് അനുസരിച്ച് ഭരണയന്ത്രം തിരിയുന്നതാണ് ഇതുവരെയുള്ള സി.പി.എമ്മിന്റെ ചരിത്രം. അതിപ്പോ കേരളത്തിലായാലും ബംഗാളിലായാലും. സെക്രട്ടറി കാണാതെ ഒരു ഫയല്‍ പോലും മുഖ്യമന്ത്രി ഒപ്പിട്ടിരുന്നില്ല.
പിണറായിയുടെ കാര്യസ്ഥന്‍
പിണറായി മുഖ്യമന്ത്രിയായതോടെ കേരളത്തിലെ സി.പി.എമ്മിന്റെ സ്ഥിതിമാറി. ആശ്രിതനായി നിന്ന കോടിയേരിയെ പിണറായി തന്നെയാണ് സെക്രട്ടറിയാക്കിയത്. അതുകൊണ്ട് ഭരണവും പാര്‍ട്ടിയുമെല്ലാം മുഖ്യമന്ത്രിക്ക് കീഴിലായി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി ഇടപെടരുതെന്ന് തിരുവനന്തപും ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് കോടിയേരി നിര്‍ദ്ദേശവും നല്‍കി. ജില്ലാസമ്മേളനങ്ങള്‍ അവസാനിക്കുന്നത് വരെ കോടിയേരിക്കെതിരെ പ്രത്യേകിച്ച് പരാതികളോ, വിമര്‍ശനങ്ങളോ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ നടപടികള്‍ക്കെതിരെ കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ വിമര്‍ശനം ഉണ്ടായി. കോഴിക്കോട് പിണറായി നേരിട്ടെത്തിയാണ് സമ്മേളനം നിയന്ത്രിച്ചത്.
യെച്യൂരിയുടെ അടി
രാജ്യത്തെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികളുമായി സഹകരിക്കണമെന്ന ജനറല്‍സെക്രട്ടറി സീതാറാം യെച്യൂരിയുടെ കരട് പ്രമേയത്തെ എതിര്‍ത്തതോടെയാണ് കോടിയേരിയുടെ കാലദോഷം തുടങ്ങിയത്. പിണറായിയുടെയും കാരാട്ടിന്റെയും തീരുമാനപ്രകാരമാണ് കോടിയേരി അടക്കമുള്ള കേരളത്തിലെ നേതാക്കള്‍ യെച്യൂരിയുടെ കോണ്‍ഗ്രസ് ബാന്ധവത്തിനെതിരെ രംഗത്ത് വന്നത്. ജനറല്‍ സെക്രട്ടറി കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച കരട് പ്രമേയം വോട്ടിനിട്ട് തള്ളുകയും ചെയ്തു. യെച്യൂരിയും എം.എ ബേബിയും അടക്കമുള്ള അച്ചുതണ്ട് കാരാട്ടിനെയും പിണറായിയെയും അടിക്കാന്‍ കോടിയേരിയെ ഉപയോഗിക്കുകയായിരുന്നു. അതിനവര്‍ക്ക് കിട്ടിയ വടിയായിരുന്നു കോടിയേരിയുടെ മൂത്തമകന്‍ ബിനോയിക്കെതിരെ യു.എ.ഇ പൗരന്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ മര്‍സൂഖി പാര്‍ട്ടി നേതൃത്വത്തിന് മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ പരാതി.
അറബിക്കഥ
യെച്യൂരിയും സംഘവും ബിനോയിക്കെതിരെയുള്ള പരാതി മനോരമയുടെ ഡല്‍ഹി ലേഖകന് ചോര്‍ത്തിക്കൊടുത്തു. അതോടെ കോടിയേരിയുടെ സമാധാനം പോയി. ആദ്യമൊക്കെ പ്രതിരോധിക്കാന്‍ നോക്കിയെങ്കിലും സംഗതി കൂടുതല്‍ വഷളായി. ഇതിനിടെ അറബി കേരളത്തിലേക്ക് പറന്നിറങ്ങി. കാര്യങ്ങള്‍ വ്യക്തമാക്കി വാര്‍ത്താസമ്മേളനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി. കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയും ചില വ്യവസായികളും ഇടപെട്ട് അറബിയെ മടക്കിയയച്ചു. പ്രശ്‌നം തീര്‍ക്കാന്‍ ദുബായില്‍ പറന്നിറങ്ങിയ ബിനോയിക്ക് യാത്രാ വിലക്കും ഉണ്ടായി. ബിനോയി തട്ടിയെടുത്ത ഒന്നേമുക്കല്‍ കോടി പ്രവാസിയായ മലയാളി കൊടുത്തു. എന്നിട്ട് പണം കൊടുക്കാതെ ഇടപാട് തീര്‍ത്തെത്ത് പറഞ്ഞെന്ന് മാത്രമല്ല അറബിയെ കൊണ്ട് പാര്‍ട്ടി ചാനലില്‍ തത്തയെ പഠിപ്പിച്ച് പറയിക്കുന്ന പോലെ പറയിക്കുകയും ചെയ്തു. ഇതൊന്നും ഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും രസിച്ചിട്ടില്ല.
ബിനോയിയുടെ ബിസിനസ് എന്താണ്?
മകന്‍ എന്ത് ബിസിനസാണ് നടത്തുന്നത്, അതിനെവിടുന്നാണ് കോടിക്കണക്കിന് രൂപ, പാര്‍ട്ടി സെക്രട്ടറിയുടെ പദവി മക്കള്‍ ദുരുപയോഗം ചെയ്യുന്നു, മറ്റ് നേതാക്കളുടെ മക്കള്‍ക്കൊന്നും ഈ പ്രശ്‌നങ്ങളില്ല, ബിനോയിയുടെ തട്ടിപ്പ് ഒത്തുതീര്‍പ്പാക്കിയത് എങ്ങനെ? ആരാണ് ഇതിന് പണം നല്‍കിയത്, അവരുമായുള്ള ബന്ധം എന്താണ് ഇതൊക്കെയാണ് സമ്മേളനത്തില്‍ പ്രതിനിധികള്‍ ഉന്നയിക്കാന്‍ പോകുന്നത്. ബിനീഷ് ദുബയില്‍ ഡാന്‍സ് ബാര്‍ നടത്തുകയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനും അഡ്വ.എ. ജയശങ്കറും പരസ്യമായി പ്രസ്താവന നടത്തി. എന്നിട്ടും മകന്റെ ബിസിനസിനെ കുറിച്ച് കോടിയേരി കമാന്നൊരക്ഷരം മിണ്ടിയില്ല. സമ്മേളനത്തില്‍ ഇതിനൊക്കെ കൃത്യമായ മറുപടി പറയേണ്ടിവരും. അതിന് കോടിയേരി ക്ഷ, റ, ണ്ണ എഴുതേണ്ടിവരും. വി.എസ് പഴയപോലെ ശക്തനല്ലെങ്കിലും അദ്ദേഹത്തിനോ കൂടെയുള്ളവര്‍ക്കോ കോടിയേരിയെ ഉപദ്രവിക്കണമെന്നില്ല. എന്നാല്‍ തന്റെ മകന്‍ ആരുടെയും പണം തട്ടിയെടുത്തിട്ടില്ലെന്നും അവന് ദുബയില്‍ പെട്രോളിയം ഡീലര്‍ഷിപ്പാണെന്നും ഇ.പി ജയരാജന്‍ നിയമസഭയില്‍ വ്യക്തമാക്കി. ഇത് കോടിയേരിക്കെതിരെയുള്ള ഒളിയമ്പായിരുന്നു.
കൊലപാതകത്തിനെതിരെ എം.എ ബേബിയും
കണ്ണൂരിലെ നേതൃത്വം ചെയ്ത ഷുഹൈബ് വധത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം തന്നെ വെട്ടിലിയിരിക്കുകയാണ്. ഇതിനെതിരെ ശക്തമായി പ്രതിരോധിക്കാന്‍ പോലും കഴിയാതെയാണ് കോടിയേരി സമ്മേളനത്തെ അഭിമുഖീകരിക്കുന്നത്. സമാധാനയോഗത്തില്‍ പോലും നേതാക്കള്‍ അപ്രമാദിത്വം കാണിക്കുന്നതിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ പി.ബി അംഗം എം.എ ബേബി സമ്മേളനത്തിന് മുമ്പ് പരസ്യമായി രംഗത്തെത്തിയതും കോടിയേരിയെ വെട്ടിലാക്കിയിട്ടുണ്ട്. ഇതിനൊക്കെ അദ്ദേഹം സമ്മേളനത്തില്‍ മറുപടി പറയേണ്ടിവരും. സര്‍ക്കാരിനെയും മുന്നണിയെയും വെട്ടിലാക്കിയ നിരവധി പ്രശ്‌നങ്ങളില്‍ കോടിയേരി ശക്തമായ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. മുതലാളിമാരായ തോമസ് ചാണ്ടിയും പി.വി അന്‍വറും മുന്നണിക്ക് വലിയ നാണക്കേടാണ് വരുത്തിവച്ചിരിക്കുന്നത്. ഇവരെയൊക്കെ സംരക്ഷിക്കുന്ന നിലപാടാണ് കോടിയേരിയും പലപ്പോഴും സ്വീകരിച്ചിരിക്കുന്നത്. ജനജാഗ്രതാ യാത്രയ്ക്കിടെയുണ്ടായ മിനികൂപ്പര്‍ വിവാദം കോടിയേരിയുടെ വീഴ്ച കൊണ്ടല്ലെങ്കിലും മുതലാളിമാരും കള്ളക്കടത്തുകാരുമായുള്ള ബന്ധം അവസാനിപ്പിക്കണം എന്ന നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കാനിടയുണ്ട്.
കോടിയേരി തുടരുമോ?
നിലവില സംസ്ഥാന സാഹചര്യത്തില്‍ കോടിയേരിയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താന്‍ സാധ്യതയില്ല. ദേശീയനേതൃത്വത്തിന്റെയും നിലപാട് ഇതാണെന്ന് അറിയുന്നു. പിണറായി സെക്രട്ടറിയും വി.എസ് മുഖ്യമന്ത്രിയും ആയിരുന്നപ്പോഴുണ്ടായിരുന്ന വിഭാഗീയത ഇപ്പോഴില്ലെങ്കിലും നേതാക്കളുടെ അധാര്‍മികനിലപാടുകള്‍ ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുന്നു. ഇത് ചില പ്രതിനിധികളെങ്കിലും ചൂണ്ടിക്കാട്ടുമെന്ന് ഉറപ്പാണ്. പാര്‍ട്ടിക്ക് അധികാരമുള്ളതിനാല്‍ ഭൂരിപക്ഷം പ്രതിനിധികളും മൗനം പാലിക്കാനാണ് സാധ്യത. എതിര്‍ശബ്ദം ഉയര്‍ത്തുന്നവരെ വിഭാഗീയതയോ മറ്റോ ആരോപിച്ച് പുറത്താക്കുകയാണ് പതിവ്.
https://www.facebook.com/Malayalivartha