ആർത്തവത്തെകുറിച്ചെഴുതിയ നവമിയുടെ അനിയത്തിക്കുനേരെയും ആർ.എസ്.എസ്കാരുടെ കയ്യാങ്കളി
മലയാളകവി കുരീപ്പുഴ ശ്രീകുമാറിനുപിന്നാലെ ആർ.എസ്.എസ്കാരുടെ ആക്രമണത്തിന് ഇരയായിരിക്കുകയാണ് ആര്‍ത്തവത്തേക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ച ബാലസംഘം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് നവമി രാമചന്ദ്രൻ. നവമിയുടെ അനിയത്തിക്ക് നേരെ ആർ.എസ്.എസ്കാരുടെ ഭീഷണിയുണ്ടായിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം രാവിലെ പാല് മേടിക്കാൻ അടുത്ത വീട്ടിൽ പോയ അനിയത്തി ലക്ഷ്മിയെ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ വന്നു മുഖം മറച്ച ആരോ ഇടിച്ചിട്ടു പോയി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഭവങ്ങളുടെ തുടർച്ചയായി കൂട്ടി വായിച്ചാൽ ഇതിനു പിന്നിൽ ആർ എസ് എസ് ആണെന്നതിൽ സംശയമില്ലെന്നാണ് നവമി പറയുന്നത്. ഇതുപോലുള്ള ആക്രമണം കൊണ്ട് ഭയപ്പെടുത്തി പുരയ്ക്കുള്ളിൽ തളച്ചിടാമെന്നു ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതു വെറുതെയാണെന്നും നവമി പറഞ്ഞു. 'നിങ്ങൾ നിങ്ങളുടെ ആക്രമണം തുടർന്നോളൂ, പക്ഷെ അതു കണ്ട് പേടിക്കുമെന്നു കരുതണ്ട. ഇതേ രീതിയിൽ മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനം'- നവമി പറയുന്നു.
'അമ്പലത്തിന് പുറത്തൊരു മുറി പണിയണം, മാസമുറയ്ക്ക് ദേവിക്കിരിക്കാൻ' എന്ന നവമിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ആർ.എസ്.എസ്കാരെ പ്രകോപിപ്പിച്ചത്. ഇതു വായിച്ചു രക്തം തിളയ്ക്കുന്ന അഭിനവ ഹിന്ദു സംരക്ഷകർക്ക് തെറിവിളി നടത്താനുള്ള പോസ്റ്റ് എന്ന തലകെട്ടോടുകൂടിയാണ് നവമി ഈ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇതിനുശേഷം ആർ.എസ്.എസ്കാർ 'കോളേജിൽ അനാശാസ്യം എസ്.എഫ്.ഐ വനിതാ നേതാവിനെ കോളേജിൽനിന്ന് പുറത്താക്കി' എന്ന തരത്തിലുള്ള പോസ്റ്റുകൾ നവമിയുടെ ചിത്രം ഉപയോഗിച്ച് സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കുവാൻ തുടങ്ങി. വ്യാജ പ്രചരണം ശക്തമായതോടെ ഇതിനെതിരെ നവമി ഫേസ്ബുക്കിലൂടെ പ്രതികരിച്ചതിങ്ങനെ;
''ഭഗത് സിംഗ് ദേശിയവാദികൾ വളരെ നല്ല സംഘടന പ്രവർത്തനം നടത്തുന്നുണ്ട്. എന്തായിരുന്നു ഞാനിട്ട പോസ്റ്റ് എന്ന് ഏകദേശം മുഴുവൻ ആളുകളും കണ്ടതാണ്. അതുമായി ബന്ധമില്ലാത്ത കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ ആർ എസ് എസ് കാരായിട്ടുള്ളവർ ഇട്ട കമന്റ്‌സും എല്ലാരും വായിച്ചിട്ടുണ്ടാകും.
(ഇങ്ങനെ കമന്റ് ചെയ്തിട്ട് പോയവരെ വീട്ടിൽ താമസിപ്പിക്കുന്നവരെ സമ്മതിക്കണം, ഒരു ആർ എസ് എസ് കാരനാണ് തെറി അഭിഷേകം നടത്തിയതെങ്കിൽ മനസ്സിലാക്കാം ആ ഒരാളിന്റെ മാനസിക വൈകല്യം ആണെന്ന്, എന്നാൽ മുഴുവൻ ആർ എസ് എസ് കാരും ഒരേ രീതിയിൽ തെറി അഭിഷേകം നടത്തുമ്പോൾ എന്താണ് മനസ്സിലാക്കേണ്ടത് ആർ എസ് എസ് എന്നാൽ ആഭാസന്മാരും ആഭാസത്തരം മാത്രം പറയുന്നവരും ആണെന്നോ. എന്റെ അനുഭവം അതാണ് തെളിയിക്കുന്നത് )
എന്റെ പ്രൊഫൈൽഉം ഫോട്ടോയും ഒക്കെ വെച്ച് നിരവധി പോസ്റ്റർകളും നല്ല രീതിയിൽ ആർ എസ് എസ് കാര് പ്രചരിപ്പിക്കുന്നുണ്ട്. അതിൽ ഒന്നാണ് താഴെ കാണുന്നത്. ആശയങ്ങൾ കൊണ്ട് സംവാദിക്കാമെങ്കിൽ മാത്രം ആരുമായി വേണമെങ്കിലും സംസാരിക്കാൻ തയ്യാറാണ്. എന്നാൽ ബോധം ഇല്ലാതെ പുലമ്പുന്നവരോട് എന്ത് മറുപടി പറഞ്ഞിട്ടും കാര്യമില്ലാലോ. ചില ആർ എസ് എസ് കാരൊക്കെ കമന്റ് ചെയ്ത കണ്ടു പോസ്റ്റ് മുതലാളി മുങ്ങിയെന്നും മറുപടി കൊടുക്കുന്നില്ല എന്നും. വീട്ടിൽ ഇരിക്കുന്ന അച്ഛനെയും അമ്മയെയും അനിയത്തിയെയും ചേർത്ത് ആഭാസത്തരത്തിൽ ഉള്ള കമന്റ്‌ന് ഇടുമ്പോൾ ഞാൻ എന്താ മറുപടി കൊടുക്കേണ്ടിയിരുന്നത്, തിരിച്ചു അവരുടെയൊക്കെ വീട്ടിൽ ഉള്ളവരെ തെറി പറയണമായിരുന്നോ, എനിക്ക് എന്തായാലും അതിനു കഴിയില്ല. സ്വന്തമായി ഒരു അച്ഛനും അമ്മയും ഉള്ളവർക്കേ അവരുടെ വില അറിയുള്ളു, അങ്ങനെ ഉള്ളവർക്കേ മാന്യമായി സംസാരിക്കാൻ അറിയുള്ളു. കമന്റ് ഇട്ടിട്ടുള്ള ആരും അങ്ങനെ ഉള്ളവരാണെന്നു തോന്നുന്നില്ല. ശ്രീകോവിലിൽ ഇരിക്കുന്ന ദേവിയുടെ കൽപ്രതിമയെ മാത്രം സ്ത്രീ ആയി കണ്ടു ബഹുമാനിക്കാതെ യഥാർത്ഥ മനുഷ്യസ്ത്രീകളെയും ബഹുമാനിക്കാൻ പഠിക്കുക, കുറഞ്ഞ പക്ഷം മാന്യമായി സംസാരിക്കാൻ പഠിക്കുക''- നവമി ഫേസ്ബുക്കിൽ കുറിച്ചു.
ഈ വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ആർത്തവത്തെകുറിച്ചെഴുതിയ നവമിക്കെതിരെയുള്ള ആർഎസ്എസുകാരുടെ ആക്രമണത്തിൽ പ്രതിഷേധിക്കുന്നവർ ഏറെയാണ്.
https://www.facebook.com/Malayalivartha