ഒരു തെറ്റും ചെയ്തില്ല; എന്നിട്ടും ഒമാനിലെ ജയിലില്‍ കഴിഞ്ഞത് 20 വര്‍ഷം; നാട്ടില്‍ തിരിച്ചെത്തിയപ്പോൾ...
നിരപരാധികൾ ആയിരുന്നിട്ടും ഒമാനിലെ ജയിലില്‍ കഴിയേണ്ടിവന്നത് ഇരുപത് വർഷമാണ്. മലയാളി സംഘടനകളും എംബസിയും കുറെ നാളായി നടത്തിവന്ന പരിശ്രമങ്ങളെത്തുടര്‍ന്ന് ഇന്നലെ രണ്ടു മലയാളികൾ ജയിൽമോചിതരായി ഒമാനില്‍നിന്നു മുംബൈ വഴി കൊച്ചിയിലെത്തിച്ചേര്‍ന്നു.
അമ്പലപ്പുഴ കാക്കാഴം സ്വദേശി സന്തോഷ് കുമാര്‍, തിരുവനന്തപുരം തങ്കക്കല്ല് സ്വദേശി അബ്ദുള്‍ റഷീദ് ഷാജഹാന്‍ എന്നിവരാണ് ഇന്നലെ നാട്ടിലെത്തിയത്. പാകിസ്താനികളായ രണ്ടുപേര്‍ ചേര്‍ന്ന് ഒമാനിലെ ഒരു ബാങ്ക് കൊള്ളയടിക്കുകയും കാവല്‍ക്കാരായിരുന്ന രണ്ട് ഒമാനികളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. സന്തോഷ് ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍നിന്നാണ് പാകിസ്താനികള്‍ ബാങ്ക് കുത്തിതുറക്കുന്നതിനുള്ള ഗ്യാസ് കട്ടര്‍ വാങ്ങിയത്. കവര്‍ച്ചയ്ക്കാണെന്ന് അറിയാതെയാണു സന്തോഷ്കുമാര്‍ ഗ്യാസ് കട്ടര്‍ നല്‍കിയത്. ഇതിന്റെ പേരില്‍ സന്തോഷിനെയും സുഹൃത്തായ ഷാജഹാനെയും കേസില്‍പ്പെടുത്തി ജീവപര്യന്തം തടവിനു ശിക്ഷിക്കുകയായിരുന്നു. അമ്മ മരിച്ചപ്പോള്‍ പോലും സന്തോഷിനു നാട്ടിലെത്താന്‍ കഴിഞ്ഞില്ല. ഇതുപോലെ ഒരു കുറ്റവും ചെയ്യാതെ നിരവധി മലയാളികൾ ഗൾഫ് നാടുകളിൽ ജയിൽ വാസമനുഭവിക്കുന്നുണ്ട്. ഒമാനിലെ ജയിലില്‍ കഴിയുന്ന മറ്റ് ഏഴു മലയാളികളുടെ മോചനത്തിനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.
https://www.facebook.com/Malayalivartha