തിരുവനന്തപുരം പോത്തന്‍കോട് വെള്ളനിക്കാല്‍ പാറമുകളില്‍ ജനവാസമില്ലാത്ത സഥലത്ത് കാറില്‍ തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...
തിരുവനന്തപുരം പോത്തന്‍കോട് വെള്ളനിക്കാല്‍ പാറമുകളില്‍ ജനവാസമില്ലാത്ത സഥലത്ത് കാറില്‍ തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോത്തൻകോടു വെള്ളാണിക്കൽ പാറയിൽ ബുധനാഴ്ച രാത്രി 8 .30 യ്ക്കായിരുന്നു സംഭവം. പോത്തന്‍കോട് മേലേമുക്കിലെ റബര്‍ വ്യാപാരിയായ കുളത്തൂപ്പുഴ ചൂഴിയക്കോട് സ്വദേശിയും ആറ്റിങ്ങല്‍ ചെമ്പൂരില്‍ താമസക്കാരനുമായ ഷിബു കുമാറിനെയാണ് (42) വെള്ളാണിക്കല്‍ പാറമുകളിലെ ടൂറിസ്റ്റ് കേന്ദ്രത്തിന് തൊട്ടു മുന്നിലായി കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
കടയടച്ച് വീട്ടിലേക്ക് പോകാനിറങ്ങിയ ഷിബുകുമാര്‍ തൊട്ടടുത്തുള്ള ബേക്കറിയില്‍ നിന്ന് ചായകുടിച്ചശേഷം സമീപത്തെ കടയില്‍ നിന്ന് അഞ്ചും പത്തും ലിറ്റര്‍ ശേഷിയുള്ള രണ്ട് പ്ലാസ്റ്റിക്ക് കന്നാസുകള്‍ വാങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളാണിക്കലേക്കുള്ള യാത്രാ മദ്ധ്യേ ഇയാള്‍ ഇതില്‍ പെട്രോളോ ഡീസലോ വാങ്ങിയതായി പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല.
സംഭവത്തിനുശേഷം ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും സമീപത്തെ പെട്രോള്‍ പമ്പ് ജീവനക്കാരെ കാണാന്‍ കഴിയാത്തതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇന്നുരാവിലെ ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധിച്ചശേഷമേ തീ കത്താനുപയോഗിച്ച ഇന്ധനമേതെന്ന് വ്യക്തമാകൂ.
റബര്‍ വ്യാപാരവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പേ തിരുവനന്തപുരത്തെത്തിയ ഷിബുകുമാര്‍ പാര്‍ട്ണര്‍ഷിപ്പിലായിരുന്നു വ്യാപാരം നടത്തിവന്നത്. പാര്‍ട്ണറായിരുന്ന ഷാജി ഏതാനും വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തശേഷമാണ് ഷിബു ബിസിനസ് പൂര്‍ണമായും ഏറ്റെടുത്തത്. കെ.എസ്.ആര്‍. ടിസിയില്‍ എം പാനല്‍ കണ്ടക്ടറായിരുന്ന ഇയാള്‍ക്ക് പി.എസ്.സി നിയമനം ലഭിച്ചെങ്കിലും ബിസിനസില്‍ സജീവമായതോടെ ആദ്യം ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുകയും പിന്നീട് ജോലി രാജിവയ്ക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു.
അതേസമയം, ഇയാള്‍ക്ക് സാമ്പത്തിക ബാദ്ധ്യതകളൊന്നും ഇല്ലെന്നാണ് ബന്ധുക്കളുടെ വെളിപ്പെടുത്തല്‍. കാറിനുള്ളില്‍ നിന്ന് റബര്‍ വ്യാപാരവുമായി ബന്ധപ്പെട്ട ബില്ലുകളും പണമിടപാട് രേഖകളും പാസ് ബുക്കുകളുമെല്ലാം കത്തിച്ചാമ്പലായ നിലയില്‍ കാറിന്റെ പിന്‍വശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. വൈശാഖ്, വേണാട് എന്നീ പേരുകളില്‍ ഭാഗികമായി കത്തിക്കരിഞ്ഞ ചില ബില്ലുകളാണ് മരണപ്പെട്ടത് ഷിബുവാണെന്ന സൂചന പൊലീസിന് നല്‍കാനിടയാക്കിയത്.
ഇന്നലെ കടയില്‍ നിന്ന് ഒരു ലോഡ് റബര്‍ ഷീറ്റ് കയറ്റിവിട്ടിരുന്നതായും പറയപ്പെടുന്നു. റബറിന്റെ വിലതകര്‍ച്ചയാണ് ഷിബുവിനെ കടക്കെണിയിലാക്കിയതെന്നാണ് സംശയം. വൈകുന്നേരം ആറരയോടെ പതിവായി വീട്ടിലെത്താറുള്ള ഷിബു എത്താന്‍ വൈകിയപ്പോള്‍ ഭാര്യ ശ്രീല മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഉടനെത്താമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഏറെനേരമായിട്ടും കണ്ടില്ല.
തുടര്‍ന്ന് ഷിബുവിന്റെ ഒരു സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞിരുന്നു. ഇയാള്‍ അന്വേഷണം നടത്തുന്നതിനിടെയാണ് വെള്ളാണിക്കലില്‍ കാര്‍ കത്തിയ വിവരം അറിഞ്ഞത്. രാത്രി എട്ടരയോടെ കാര്‍ കത്തുന്നത് കണ്ട് നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് പൊലീസും ഫയര്‍ഫോഴ്‌സുമെത്തി തീകെടുത്തിയപ്പോഴാണ് കാറിനുള്ളില്‍ സീറ്റ് മലര്‍ത്തി അതില്‍ കിടക്കുന്ന നിലയില്‍ ഷിബുവിന്റെ മൃതദേഹം കണ്ടത്. എന്നാല്‍ ഇയാളുടെ പക്കലുണ്ടായിരുന്ന ഫോണ്‍ കണ്ടെത്താനായിട്ടില്ല.
പൊലീസും ബന്ധുക്കളും ഈ നമ്പരിലേക്ക് വിളിക്കുമ്പോള്‍ ഇപ്പോഴും ഫോണ്‍ ബെല്ലടിക്കുന്നുണ്ട്. വഴിമദ്ധ്യേ ഫോണ്‍ എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം. ഇത് കണ്ടെത്താന്‍ സൈബര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. ഷിബുകുമാറിന്റെ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha