''കള്ളന്‍ മധു'വെന്ന് വിളിച്ച് കാട്ടിൽ നിന്നും നാട്ടുകാരെ കാണിക്കാൻ ഓട്ടോയിൽ കൊണ്ടുവന്നു... സത്യത്തിൽ നടന്നത് എന്താണ്? കണ്ണീരോടെ മധുവിന്റെ അവസാന വാക്കുകൾ...
ഉച്ചയോടെ കാട്ടില്‍ നിന്ന് പിടികൂടിയവര്‍ തന്നെ കള്ളനെന്ന് പറഞ്ഞ് അടിക്കുകയും ചവിട്ടുകയും ചെയ്തെന്ന് മധുവിന്റെ മരണമൊഴി. അവശനിലയില്‍ പോലീസ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ജീപ്പില്‍വച്ചാണ് മധു അവസാനമായി സംസാരിച്ചത്. പോലീസിന്റെ ജീപ്പില്‍ കയറ്റുന്നതുവരെ കൂടെയുണ്ടായിരുന്നവരാണു മര്‍ദിച്ചതെന്നു മധു പറഞ്ഞെന്നും പ്രഥമവിവര റിപ്പോര്‍ട്ടിലുണ്ട്.
മോഷ്ടിച്ചതാണെന്നു പറഞ്ഞ് ഒരു ചാക്കില്‍ കുറച്ച് അരിയും അവര്‍ ജീപ്പില്‍ കയറ്റിയതായി അഗളി സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. പ്രസാദ് വര്‍ക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കു മൂന്നോടെ മുക്കാലി ജംഗ്ഷനിലെ ബസ് വെയിറ്റിങ് ഷെഡിനടുത്തുവച്ചാണു പോലീസ് മധുവിനെ ആള്‍ക്കൂട്ടത്തിനു നടുവില്‍ കണ്ടത്. ''കള്ളന്‍ മധു'' എന്നാണ് കൂടിനിന്നവര്‍ പോലീസിനോടു പറഞ്ഞത്.
കാട്ടില്‍നിന്നു പിടിച്ച കള്ളനെ നാട്ടുകാരെ കാണിക്കാനാണു കൊണ്ടുവന്നതെന്നും പറഞ്ഞു. അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.മധുവിന്റെ പോസ്റ്റുമാര്‍ട്ടം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രാവിലെ തുടങ്ങി. ഇന്‍ക്വസ്റ്റില്‍ ശരീരത്തിനു പുറത്ത് മുറിവുകളൊന്നും കണ്ടിട്ടില്ലെന്നാണു വിവരം. മര്‍ദിച്ചവരും കെട്ടിയിട്ട ആദിവാസി യുവാവിനു മുന്നില്‍ സെല്‍ഫിയെടുത്തവരും അത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവരും പ്രതിയാകുമെന്ന് ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാര്‍ പറഞ്ഞു.
ആ ഒരു പിടി അരിയും മുളകുപൊടിയും തട്ടിപ്പറിച്ചെടുത്തിരുന്നെങ്കില്‍ ആ പാവം പട്ടിണി കിടന്നു ചത്തോളുമായിരുന്നില്ലേ, കൊന്നുകളയണമായിരുന്നോ എന്ന ചോദ്യം അലയടിക്കുന്നതിനിടെ പത്തു പേര്‍ അഗളി പോലീസിന്റെ കസ്റ്റഡിയില്‍. ചെറിയൊരു പൊതിയില്‍ കൊള്ളുന്ന ഭക്ഷ്യവസ്തുക്കള്‍ മോഷ്ടിച്ചെന്ന കുറ്റം ചുമത്തി ചിണ്ടക്കി ഊരില്‍ മല്ലന്റെ മകന്‍ മധു(30)വിനു വധശിക്ഷയാണു ജനക്കൂട്ടം നടപ്പാക്കിയത്. ഒളിവില്‍ പോയവരില്‍ ചിലര്‍ മണ്ണാര്‍ക്കാട്, ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനുകളില്‍ കീഴടങ്ങിയെന്നു സൂചന.
കാട്ടില്‍ കഴിയുന്ന മധുവിനെ മോഷണക്കുറ്റം ആരോപിച്ചാണ് സംഘടിച്ചെത്തിയവര്‍ ഓട്ടോറിക്ഷയില്‍ പിടിച്ചുകൊണ്ടുവന്നത്. മധുവിന്റെ പക്കലുണ്ടായിരുന്ന അരിയും മറ്റും തൊണ്ടിമുതലായി പ്രദര്‍ശിപ്പിച്ചു. ലുങ്കിമുണ്ട് ഉപയോഗിച്ച് ബന്ധിച്ച് മുക്കാലി ടൗണിലെത്തിച്ച് പരസ്യവിചാരണ നടത്തി മര്‍ദിച്ചു. സ്ഥലത്തെത്തിയ അഗളി പോലീസ് മധുവിനെ ജീപ്പില്‍ കയറ്റി െവെദ്യപരിശോധനയ്ക്കു കൊണ്ടുപോകുന്നതിനിടെ താവളത്തെത്തിയപ്പോള്‍ ഛര്‍ദിക്കണമെന്നു പറഞ്ഞു. ജീപ്പ് നിര്‍ത്തിയിറങ്ങി ഛര്‍ദിച്ചതോടെ അവശനായ മധു വണ്ടിയില്‍ കിടന്നു. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോള്‍ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. മാതാവ് മല്ലിയും സഹോദരി സരസയും മറ്റു ബന്ധുക്കളും അഗളിയിലെത്തി.
ഇവരുടെ സാന്നിധ്യത്തില്‍ വിവിധ ആദിവാസി ഊരുകളില്‍ നിന്നെത്തിയവര്‍ ഇന്നലെ ആശുപത്രിക്കും അഗളി പോലീസ് സ്റ്റേഷനും മുന്നില്‍ പ്രതിഷേധ പ്രകടനവും ഉപരോധവും നടത്തി. എല്ലാ പ്രതികളെയും പിടികൂടിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയാല്‍ മതിയെന്ന നിലപാടുമായി ആംബുലന്‍സ് തടഞ്ഞു. കസ്റ്റഡിയിലുള്ള രണ്ടുപേരെ കാണിച്ചാണ് പ്രശ്നം തണുപ്പിച്ചത്. െവെകിട്ട് തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി മന്ത്രി എ.കെ. ബാലന്‍ മൃതദേഹം കണ്ടു. ഇന്ന് അദ്ദേഹം മധുവിന്റെ വീട്ടിലെത്തും. ശക്തമായ നടപടിയുണ്ടാകുമെന്നും മധുവിന്റെ കുടുംബത്തിന് സഹായവും സംരക്ഷണവും ഉറപ്പാക്കുമെന്നും അദ്ദേഹം വാക്കുനല്‍കി.
https://www.facebook.com/Malayalivartha