ചോറുവെച്ച് തിന്നാത്തവനെന്തിനാ അരിയെടുക്കുന്നേ... വിശന്നുകരഞ്ഞവന് വെള്ളംപോലും കൊടുത്തില്ല; മകന്റെ ചേതനയറ്റ ശരീരം കണ്ട് താങ്ങാനാകാതെ അമ്മ
ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മദ്യവ്യവസായി വിജയ്മല്ല്യ സുഖജീവിതം നയിക്കുന്നു. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികണക്കിന് രൂപയുടെ തട്ടിപ്പു നടത്തിയ വജ്രവ്യാപാരി നീരവ് മോദിയെവിടെ...? മോദിയും സുഖവാസത്തിലായിരിക്കുമെന്നതിൽ സംശയമില്ല. ഉന്നതർ അവരുടെ പണം കൊണ്ട് അഴിമതിയെ കാറ്റിൽ പറത്തുന്നു. അപ്പോഴാണ് അട്ടപ്പാടിയിലെ യുവാവ് മധുവിനെ വിശപ്പകറ്റാൻ ഒരു നേരത്തെ അന്നത്തിനുവേണ്ടി മോഷ്ടിച്ചുവെന്നാരോപിച്ച് നാട്ടുകാർ നിയമം കയ്യിലെടുത്തത്. ശരിക്കും നാട്ടിൽ തല്ലി കൊല്ലേണ്ടവർ ഉന്നതരുടെയും പണത്തിന്റെയും സ്വാധീനത്താൽ വിലസുമ്പോൾ ചോദിക്കാനും പറയാനും ആരും വരില്ലെന്ന വിശ്വാസമായിരിക്കും തല്ലിയവരെ ധൈര്യപ്പെടുത്തിയത്.
മധുവിന്റെ പക്കൽ ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു ക്രൂരമായി അടിച്ചത്. ഇതിന്റെ വീഡിയോയും നാട്ടുകാര്‍ പകര്‍ത്തിയിരുന്നു. സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മധുവിനെ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി മധു വാഹനത്തില്‍ വച്ച് ഛർദ്ദിച്ചതോടെ പൊലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിക്കുകയായിരുന്നു. വർഷങ്ങൾക്കുശേഷമാണ് അഗളി ചിണ്ടക്കി ഊരിലെ മല്ലി മകന്‍ മധുവിനെ കാണുന്നത്. സര്ക്കാരാസ്പത്രിയിലെ മോര്‍ച്ചറിയില്‍ വെറും നിലത്ത് ചേതനയറ്റ് മകന്‍ കിടക്കുന്നു.
വലിയൊരു നിലവിളിയോടെ മധുവിന്റെ തൊട്ട് താഴെയുള്ള സരസു ബോധമറ്റുവീണു. ഇളയ മകള്‍ ചന്ദ്രികയുടെ തോളില്‍ പിടിച്ച് മല്ലി തളര്‍ന്നുനിന്നു. വരുതിയില്‍ നില്കാത്ത മനസ്സുമായി പതിനേഴാം വയസ്സില്‍ മകന്‍ കാടുകയറിയപ്പോഴത്തെ ചങ്കിടിപ്പ് കൂടുന്നതായി മല്ലി തിരിച്ചറിഞ്ഞു. ചിണ്ടക്കി ഊരില്‍ കുറുംബസമുദായക്കാരായ മല്ലന്റെയും മല്ലിയുടേയും മൂത്തമകനാണ് മധു. മല്ലന്‍ കുട്ടികള്‍ ചെറുതായിരിക്കുമ്ബോഴേ മരിച്ചു. ഏഴു വരേയേ അവന്‍ പഠിക്കാന്‍ പോയുള്ളൂ.. പിന്നെ സ്കൂളില്‍ പോവാതായി. പെണ്‍കുട്ടികള്‍ പഠിച്ചു.
മൂത്തമകള്‍ സരസു മേലേ തുടുക്കി ഊരിലെ അംഗണവാടിയില്‍ ടീച്ചറായി. കടുകുമണ്ണ ഊരിലെ അംഗന്‍ വാടിയില്‍ സഹായിയായി മല്ലിയും പോയിത്തുടങ്ങി. വീട്ടിലെ സാഹചര്യങ്ങള്‍ പച്ചപിടിക്കുമ്ബോഴും ഉള്ളിലെ നോവായിരുന്നു മധു. പതിനേഴുവയസ്സുള്ളപ്പോള്‍ അവന്‍ വീടുവിട്ടു. ആദ്യമൊക്കെ ഇടയ്ക്ക് വീട്ടില്‍ വരും. എന്തെങ്കിലും തിന്നിട്ട് പോവും. ആരോടും മിണ്ടാട്ടമില്ല. പിന്നെ പിന്നെ വീട്ടില്‍ വരാതായി. കാട്ടില്‍ വിറകിനൊക്കെ പോവുന്നവര്‍ ഇടയ്ക്ക് അവനെ കണ്ടെന്നു പറയും. ജീവനോടെയെങ്കിലും ഉണ്ടല്ലോ എന്ന ആശ്വാസമായിരുന്നു. അഗളി പോലീസ് സ്റ്റേഷനുമുന്നിലെ വെള്ളം ചുരത്താത്ത കുഴല്‍കിണറിന്റെ തറയിലിരുന്ന് മല്ലി പറഞ്ഞു. വിശന്നാല്‍തിന്നാനുള്ള എന്തെങ്കിലുമൊക്കെ എടുക്കും. പരാതി കൂടുമ്ബോള്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും. ഞങ്ങളെ വിളിപ്പിക്കും. പോലീസ് സ്റ്റേഷനില്‍നിന്നിറങ്ങിയാല്‍ എവിടേക്കെന്നല്ലാതെ പോവും. അവന്റെ മാനസികപ്രശ്നങ്ങള്‍ മാറ്റാന്‍ വൈദ്യവും മന്ത്രവുമെല്ലാം നോക്കാന്‍ പലതവണ ശ്രമിച്ചു. പക്ഷേ ഒന്നിനും നിന്നുതരില്ല.വ്യാഴാഴ്ച വൈകുന്നേരം ബന്ധുക്കള്‍ പറഞ്ഞപ്പോഴാണ് അവനെ ആസ്പത്രിയിലേക്ക് കൊണ്ടുവരുന്നകാര്യം അറിഞ്ഞത് കുറച്ചുകഴിഞ്ഞപ്പോള്‍ ആരുടേയോ കരച്ചില്‍ കേട്ടു.
ആദിവാസികളില്‍ നിന്ന് പോലീസിലേക്ക് പ്രത്യേകമായി നടത്തുന്ന തെരഞ്ഞെടുപ്പിന് അഗളി പോലീസ് സ്റ്റേഷനില്‍ വെളളിയാഴ്ച ഹാജരാവാനിരിക്കുകയായിരുന്നു ചന്ദ്രിക. രാവിലെ പക്ഷേ അമ്മയേയും ചേര്‍ത്തുപിടിച്ച് സ്റ്റേഷനിലെത്തുകയും ചെയ്തു. അത് പക്ഷേ ഏട്ടന്റെ മരണത്തിനൂകാരണക്കാരായവരെ പിടിക്കണമെന്ന് അപേക്ഷിക്കാനായിരുന്നുവെന്ന് മാത്രം. ചിണ്ടക്കി പൊട്ടിക്കല്‍ റോഡിലെ കാട്ടില്‍ തേക്ക്കൂപ്പിനകത്ത് എവിടേയോ ആയിരുന്നു അവന്റെ കിടപ്പ്. വീട്ടില്‍നിന്ന് അഞ്ചെട്ട് കിലോമീറ്റര്‍വരും. അവിടെ എത്തിയാണ് ആളുകള്‍ അവനെ പിടിച്ചത്. അവിടന്നന്നെ നല്ലോണം തല്ലി. മുക്കാലിവരെ ഉന്തിത്തള്ളി നടത്തി. വനംവകുപ്പിന്റെ ഒരു ജീപ്പ് ആസമയം അതുവഴി വന്നിരുന്നു. അതില്‍ കയറ്റിയെങ്കിലും മുക്കാലിവരെ കൊണ്ടോരായിരുന്നില്ലേ.
അവന്റെ കൈയില്‍നിന്ന് പിടിച്ചെടുത്ത അരി ചാക്കിലുണ്ടായിരുന്നത്രെ. ചോറുവെച്ച് തിന്നാത്തവനെന്തിനാ അരിയെടുക്കുന്നേ... വിശന്നുകരഞ്ഞവന് വെള്ളംപോലും കൊടുത്തില്ല. ജീപ്പില്‍ക്കയറ്റിയ ഒരാള്‍ വെറുതെ ഛര്‍ദ്ദിക്കുമോ.. ആസ്പത്രിയിലെത്തിച്ചുവെന്നേ ഞങ്ങളറിഞ്ഞുള്ളൂ. പോലീസുകാരും പറഞ്ഞില്ല. ആസ്പത്രിയില്‍നിന്ന് തിരിച്ചെത്തിയ സരസു അമ്മയോട് ചേര്‍ന്നുനിന്ന് പറഞ്ഞു. പ്രാക്തനഗോത്രവിഭാഗക്കാരനായ മധുവിന്റെ മരണത്തിന് കാരണക്കാരായവരെ പിടികൂടാതെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്ന നിശ്ചയവുമായി ആദിവാസിസംഘടനാ പ്രവര്‍ത്തകര്‍ രാവിലെതന്നെ ആസ്പത്രിപ്പടി ഉപരോധിച്ചിരുന്നു. പോലീസുകാരെത്തി നേതാക്കന്‍മാരോട് സംസാരിച്ച് അറസ്റ്റിലായവരെ അമ്മയ്ക്കും മക്കള്‍ക്കുമുള്‍പ്പെടെ കാണിച്ചുതരാമെന്ന് പറഞ്ഞിരുന്നു. ഇനി ആരെ കണ്ടിട്ടെന്താ... മല്ലി മുഖംപൊത്തിയിരുന്നു.
ഇന്ന് രാവിലെ എട്ടു മണിയോടെ മധുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള നടപടികള്‍ തുടങ്ങും. നടപടികള്‍ പൂര്‍ത്തായാക്കി 11 മണിയോടെ മൃതദേഹം ബന്ധുക്കള്‍ കൈമാറിയേക്കും. ഇന്നലെ മൃതദേഹമെത്താന്‍ വൈകിയതാണ് ഇന്നത്തേക്ക് മാറ്റാന്‍ കാരണം. ഇന്നലെ നാലുമണിയോടെയാണ് മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തിച്ചത്. മരണത്തില്‍ ദുരൂഹത ഉള്ളതുകൊണ്ടുതന്നെ നടപടികള്‍ക്കായി കൂടുതല്‍ സമയം ആവശ്യമായി വരും.
https://www.facebook.com/Malayalivartha