ഗൾഫിൽ നിന്നും നാട്ടിലേക്ക് വന്നത് ഏറെ പ്രതീക്ഷകളുമായി. എല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെയായി... ഇതിനായിരുന്നോ ഏറെ സന്തോഷത്തോടെ ആ യാത്ര ആരംഭിച്ചത്... വിധിയുടെ ക്രൂരതയിൽ ഞെട്ടലോടെ ഒരു നാട്...
പിറന്ന നാട്ടിലെ ഉത്സവം കൂടാനും പ്രിയപെട്ടവരെ കാണാനുമായി ഗൾഫിൽ നിന്ന് എത്തിയ ഷിബു അറിഞ്ഞിരുന്നില്ല പ്രവാസ ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്ന്. ചാത്തന്നൂരില്‍ ഇന്നലെ കെ.എസ്.ആര്‍.ടി.സി ബസിന്റെ മരണപാച്ചിലിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന്പേര്‍ മരിച്ചത് നടുക്കത്തോടെയാണ് നാട് അറിഞ്ഞത്. ആ അപകടത്തോടെ അവസാനിച്ചതോ ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളും. അമിതവേഗത്തിലെത്തിയ കെ.എസ്.ആര്‍.ടി.സി കവർന്നെടുത്തത് ഒരു കുടുംബത്തിലെ മൂന്നു ജീവനുകളെ. ഭാര്യക്കും രണ്ടു മക്കൾക്കുമൊപ്പം സമ്മാന പൊതിയുമായി സഹോദരിയേയും കുടുംബത്തേയും കാണാനുള്ള യാത്രയ്ക്കിടെ പരീക്ഷ കഴിഞ്ഞ് കാത്തുനില്‍ക്കുകയായിരുന്ന മൂത്ത മകനേയും യാത്രയില്‍ ഒപ്പം കൂട്ടി. ഇതിനിടെയാണ് വിധിയുടെ ക്രൂരത.
ആ യാത്ര ഇളയ മകൻ ആദിഷിനെ ഒറ്റയ്ക്കാക്കി. പരിക്കുകളോടെ അവൻ രക്ഷപ്പെട്ടുവെങ്കിലും കുഞ്ഞ് ആദിഷിന് കൂടെ കളിക്കാൻ ഇനിമുതൽ തന്റെ പ്രിയപ്പെട്ട ചേട്ടനോ.. ഭക്ഷണം വാരി കൊടുക്കാൻ അമ്മയോ .. ഇടയ്ക്കിടയ്ക്ക് നാട്ടിലേക്ക് കൈ നിറയെ സമ്മാനവുമായി വരുന്ന അച്ഛനോ ഇല്ല. അവൻ ഒറ്റയ്ക്കായിപോയി.
ഷിബു ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത് ഇന്നലെ പുലര്‍ച്ചെയായിരുന്നു. രാവിലെ തന്നെ സഹോദരിയേയും കുടുംബത്തേയും കാണാനുള്ള യാത്രയ്ക്കിടെയാണ് ഷിബുവിനേയും കുടുംബത്തേയും മരണം കവര്‍ന്നത്.
ചാത്തന്നൂര്‍ സ്റ്റാന്‍ഡേര്‍ഡ് ജങ്ഷനില്‍ വച്ച് ഷിബുവും കുടുംബവും സഞ്ചരിച്ച സ്കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ഇടിക്കുകയായിരുന്നു. തൃശൂരില്‍നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന സൂപ്പര്‍ ഫാസ്‌റ്റ് അമിതവേഗത്തില്‍ മറ്റൊരു വാഹനത്തെ മറികടന്നു വരുന്നതുകണ്ട് എതിരേ വരികയായിരുന്ന വോക്‌സ് വാഗണ്‍ പോളോ കാര്‍ വേഗത കുറച്ചു വശത്തേക്കു ഒതുക്കി. ഇതിനു പിന്നിലായി വന്ന സ്‌കൂട്ടര്‍ കാറിന്റെ വശത്തു തട്ടുകയും ഷിബുവും ഭാര്യയും മക്കളും റോഡിലേക്കു വീഴുകയുമായിരുന്നു. ഈസമയം അമിതവേഗത്തില്‍ വന്ന സൂപ്പര്‍ ഫാസ്‌റ്റ് മൂന്നുപേരുടെയും തലയ്‌ക്കു മുകളിലൂടെ കയറിയിറങ്ങി. മൂന്നുപേരും സംഭവസ്‌ഥലത്തു തന്നെ മരിച്ചു.
സംഭവത്തിൽ നാട്ടുകാർക്കും ബന്ധുക്കൾക്കും ആര്‍ക്കും തന്നെ ഇപ്പോഴും ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. വളരെ പ്രതീക്ഷയോടെ നാട്ടിലെത്തിയ ഷിബുവിന്റെ പ്രതീക്ഷകളെ അമിത വേഗത്തിൽ വന്ന കെ എസ് ആർ ടി സിയുടെ രൂപത്തിൽ മരണം തട്ടി തെറിപ്പിക്കുകയായിരുന്നു..
https://www.facebook.com/Malayalivartha